- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറന്മുളയിൽ വീണ്ടും വിവാദത്തിന്റെ നാളുകൾ
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയും അതുണ്ടാക്കിയ ജനകീയ സമരങ്ങളും കേരളം മറന്നിട്ടില്ല. വി എസ് സർക്കാരിന്റെ കാലത്ത് ആറന്മുള എംഎൽഎ ആയിരുന്ന കെസി രാജഗോപാലിന്റെ നേതൃത്വത്തിലാണ് പദ്ധതി വിഭാവന ചെയ്തത്. ആദ്യം പ്രതിപക്ഷമായ കോൺഗ്രസ് എതിർപ്പുമായി വന്നു. എന്നാൽ, തുടർന്ന് വന്ന ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോയപ്പോൾ ബിജെപിയും സിപിഎമ്മും യോജിച്ച് പ്രക്ഷോഭം നയിച്ചു. കെജിഎസ് കമ്പനി ഒടുവിൽ പദ്ധതി ഉപേക്ഷിച്ച് സ്ഥലം വിട്ടു. അന്ന് ഉപേക്ഷിച്ച വിമാനത്താവള പദ്ധതി ഇപ്പോൾ പുതിയ രൂപത്തിൽ കൊണ്ടു വരാനുള്ള നീക്കം നടക്കുകയാണ്.
ഇലക്ട്രോണിക്സ് പാർക്ക് എന്ന പേരിലാണ പദ്ധതി കൊണ്ടുവരാൻ ശ്രമം നടക്കുന്നത്. ഇതിനെതിരെ കർമ്മ സമിതിയും രംഗത്തെത്തി. നേരത്തെ ആറന്മുളയിൽ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രഖ്യാപിച്ച് നിർമ്മാണത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാൽ നെൽ വയലുകളും തണ്ണീർത്തടങ്ങളും നികത്തി പദ്ധതി നടപ്പാക്കുന്നതിനെതിരെ വലിയ ജനകീയ സമരം നടന്നു.
നിരവധി കേസുകളും കോടതികളിൽ എത്തിയതോടെ വിമാനത്താവളം നിർമ്മിക്കാൻ എത്തിയ കെ.ജി.എസ് കമ്പനി പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങി. അവർ സ്വന്തമാക്കിയ ഭൂമി കോടതി നടപടികളിൽ ഉൾപ്പെട്ടു. ഇവയുടെ ഒക്കെ കൈമാറ്റം തടയുകയും ചെയ്തു. ഇപ്പോൾ ഇതേ കമ്പനി മറ്റൊരു പേരിൽ ഇവിടെ ഇലക്ട്രോണിക്സ് പാർക്കിനായുള്ള അപേക്ഷകൾ സമർപ്പിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സർക്കാർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ കൃഷി, റവന്യു, വ്യവസായം വകുപ്പ് അധികൃതർ കലക്ടർക്കൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ചു. ഇതേ തുടർന്ന് റിപ്പോർട്ട് സർക്കാരിലേക്ക് നൽകും. പാർക്ക് നിർമ്മിക്കാനായി 335 ഏക്കർ സ്ഥലം ലഭ്യമാക്കണമെന്നാണ് സ്വകാര്യ കമ്പനി പറയുന്നത്. 600 കോടി രൂപ ചെലവിൽ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ സ്ഥാപിക്കാനാണ് സ്ഥലം പ്രയോജനപ്പെടുത്തുക. പദ്ധതി നടപ്പിലാക്കുമ്പോൾ വലിയ തുക കേന്ദ്ര സർക്കാർ ഗ്രാൻഡ് ആയി നൽകുമെന്നും ഇവർ പറയുന്നുണ്ട്. എന്നാൽ പഴയ പ്രതിഷേധത്തിന് ഇപ്പോഴും അയവ് വന്നിട്ടില്ല.
2017 ൽ സംസ്ഥാന സർക്കാർ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം മിച്ചഭൂമിയാക്കി വിജ്ഞാപനം നടത്തിയിരുന്നു. എന്നാൽ കാര്യമായ തുടർ നടപടികൾ ഉണ്ടായില്ല. ഇവിടെയാണ് പാർക്കിനായി സ്ഥലം ലഭിക്കുന്നതിന് അപേക്ഷ നൽകിയിരിക്കുന്നത്. ശബരിമല വിമാനത്താവളം എരുമേലിയിൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഈ സാഹചര്യത്തിലാണ് നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാകുന്ന ഇലക്ട്രോണിക്സ് പാർക്ക് എന്ന ആശയം മുന്നോട്ട് വരുന്നത്.
ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സ്ഥലത്താണ് വിവാദ വിമാനത്താവള കമ്പനിയായ കെ.ജി.എസ്, ടോഫൽ എന്ന പേരിൽ ഇലക്ട്രോണിക്സ് പാർക്കിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. 35-40 അടി ഉയരത്തിൽ മണ്ണിട്ട് നികത്തി നിർമ്മാണ പ്രവർത്തനം നടത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക വിഷയങ്ങൾക്കും പ്രളയ ദുരന്തങ്ങൾക്കും കാരണമായി തീരും.
നീർച്ചാലുകളും പാടശേഖരങ്ങളും മണ്ണിട്ടു നികത്തിയുള്ള ഒരു പ്രവർത്തനങ്ങളും അനുവദിക്കുകയില്ലെന്നും അതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആറന്മുള പൈതൃക ഗ്രാമകർമ്മസമിതി ജനറൽ കൺവീനർ പി.ആർ. ഷാജി പറഞ്ഞു. കർമ്മസമിതി വൈസ് പ്രസിഡന്റ് എം. അയ്യപ്പൻകുട്ടിയുടെ അധ്യക്ഷതയിൽകൂടിയ യോഗത്തിൽ കൺവീനർമാരായ സി.ജി. പ്രദീപ്കുമാർ, കെ.ജി. സുരേഷ് കുമാർ, എം. കെ. ശശികുമാർ എന്നിവർ പ്രസംഗിച്ചു.