കൊല്ലം: കൊല്ലം നെടുവത്തൂരില്‍ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് അംഗം ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. കൊട്ടാരക്കര ഫയര്‍ & റസ്‌ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാര്‍ (36), കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന (33), സുഹൃത്ത് ശിവകൃഷ്ണന്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന.

80 അടി താഴ്ചയുള്ള കിണറായിരുന്നു. പുലര്‍ച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയര്‍ഫോഴ്‌സിന് ഫോണ്‍ കോള്‍ വരുന്നത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോള്‍ അര്‍ച്ചനയുടെ മൂത്ത രണ്ട് മക്കള്‍ വഴിയില്‍ നില്‍ക്കുകയായിരുന്നു. അമ്മ കിണറ്റില്‍ കിടക്കുകയാണെന്ന് പറഞ്ഞ് കുട്ടികള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊട്ടാരക്കര ഫയര്‍ & റസ്‌ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു. യുവതിയെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്.

അപകട സമയത്ത് കിണറ്റിന്റെ അരികില്‍ നില്‍ക്കുകയായിരുന്ന അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. ശിവകൃഷ്ണനും അര്‍ച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നും താമസം. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് യുവതി കിണറ്റിലേക്ക് ചാടാന്‍ കാരണം എന്നാണ് നിഗമനം. അപകട സമയത്ത് മദ്യലഹരിയിലായിരുന്നു ശിവകൃഷ്ണന്‍ എന്നാണ് റിപ്പോര്‍ട്ട്.