പത്തനംതിട്ട: പത്രപ്രവര്‍ത്തകന്റെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ലേബലില്‍ ഗുണ്ടാ വിളയാട്ടവും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തി വന്ന മലയാലപ്പുഴ താഴം പത്തിശേരിയില്‍ കൃഷ്ണ നിവാസില്‍ ഭാര്‍ഗവന്‍ പിള്ളയുടെ മകന്‍ ബി. അര്‍ജുന്‍ ദാസിനെ (41) റേഞ്ച് ഡിഐജി അജിതാ ബീഗം കാപ്പ നിയമ പ്രകാരം നല്ല നടപ്പിന് ഉത്തരവിട്ടു. കാപ്പയിലെ 15(1)(ബി) വകുപ്പ് പ്രകാരമുള്ള ഉത്തരവിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വകുപ്പ് 15 (4) പ്രകാരം പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ അറിയിച്ചു. മറുനാടനെതിരെ കള്ളക്കേസുമായി രംഗത്തിറങ്ങിയ ആളാണ് അര്‍ജുന്‍ദാസ്

നിലവില്‍ തുമ്പമണിലെ ഭാര്യ വീട്ടിലാണ് അര്‍ജുന്‍ദാസ് താമസം. സിപിഎം തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പത്രപ്രവര്‍ത്തകന്റെയും ബ്രാഞ്ച് സെക്രട്ടറിയുടെയും ലേബല്‍ ഉപയോഗിച്ച് തട്ടിപ്പ്, ഭീഷണി, മാഫിയ പ്രവര്‍ത്തനം, ഗുണ്ടായിസം എന്നിവ നടത്തിയതിന് നിരവധി കേസുകള്‍ അര്‍ജുന്‍ദാസിനെതിരേ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസെടുക്കുന്ന ഉദ്യോഗസ്ഥര്‍, ഇയാള്‍ക്കെതിരേ കോടതിയില്‍ വിധി പറഞ്ഞ ജഡ്ജി എന്നിവര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

2005 മുതല്‍ അര്‍ജുന്‍ദാസ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നുവെന്ന് കാപ്പ ചുമത്തിയ ഉത്തരവില്‍ പറയുന്നു. പത്തനംതിട്ട, അടൂര്‍, കോന്നി, പന്തളം എന്നീ സ്റ്റേഷനുകളില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ അര്‍ജുന്‍ ദാസ് പ്രതിയാണ്. നിരന്തരം അടിപിടി, അസഭ്യം വിളി, ദേഹോപദ്രവം, ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം, ഭീഷണി, അന്യായ തടസംൗ വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.




പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും സൈ്വര ജീവിതത്തിന് തടസവും വരുത്തുന്നതിനാല്‍ ഇയാളെ അത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നിയമപരമായി ശ്രമിച്ചുവെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കാപ്പ ചുമത്തി ആറു മാസം നല്ലനടപ്പിന് വിധിച്ചിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവി ഇതു സംബന്ധിച്ച് നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ റേഞ്ച് ഡിഐജി അര്‍ജുന്‍ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

താന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നുവെന്നും ഒരു വര്‍ഷമായി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്തുവരികയാണെന്നും ഒരു കുറ്റവും ചെയ്തയിട്ടില്ലെന്നും കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും കാപ്പ നടപടി പിന്‍വലിക്കണമെന്നുമായിരുന്നു അര്‍ജുന്‍ ദാസിന്റെ മറുപടി. തുടര്‍ന്ന് ഡിഐജി ഇയാളെ നേരില്‍ കേട്ടു. ഇനി ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെടില്ലെന്നും കാപ്പ തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നും അര്‍ജുന്‍ദാസ് അപേക്ഷിച്ചു.




പത്തനംതിട്ട, അടൂര്‍, പന്തളം, കോന്നി പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിചാരണ നടക്കുന്ന അഞ്ചു കേസുകള്‍ ആധാരമാക്കിയാണ് കാപ്പ ചുമത്തിയിരിക്കുന്നത്. 2018 ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സേവാഭാരതി കൗണ്ടറിില്‍ ഇരുന്ന ഷാജി ജോര്‍ജ്, പ്രശാന്ത് എന്നിവരെ മുന്‍വിരോധം കാരണം ആക്രമിക്കുകയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തതാണ് ആദ്യ കേസ്.

2020 ഫെബ്രുവരി 15 ന് പുലര്‍ച്ചെ 12.30 ന് പത്തനംതിട്ട ടൗണ്‍ ജുമാമസ്ജിദിന് സമീപത്തെ തട്ടുകടയില്‍ ആക്രമണം നടത്തി കട ഉമടയുടെ തലയ്ക്ക് കസേര കൊണ്ട് അടിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. ഇതു രണ്ടും പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തതാണ്.

അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എടുത്ത മൂന്നാമത്തെ കേസ് മൈനിങ. ആഡ് ജിയോളജി ഓഫീസില്‍ വച്ച് വലഞ്ചുഴി സ്വദേശി റഷീദ് മുഹമ്മദിനെ മര്‍ദിച്ചതാണ്. അര്‍ജുന്‍ദാസിന്റെ നേതൃത്വത്തില്‍ നടന്ന അനധികൃത മണ്ണെടുപ്പിനെതിരേ പരാതി നല്‍കിയതാണ് റഷീദിനെ മര്‍ദിക്കാന്‍ കാരണമായത്.

കഴിഞ്ഞ വര്‍ഷം പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തുമ്പമണ്‍ സ്വദേശി ബിജി ജോര്‍ജിനെ ഫോണ്‍ വിളിച്ച് വധിക്കുമെന്ന് ഭീഷണി മുഴക്കിയതാണ്. അര്‍ജുന്‍ദാസിന്റെ ഭാര്യാപിതാവ് പ്രസിഡന്റായ തുമ്പമണ്‍ സൊസൈറ്റിയുടെ കണക്കിലുള്ള പൊരുത്തക്കേസ് ഫേസ്ബുക്കില്‍ എഴുതിയതിന്റെ പേരിലായിരുന്നു വധഭീഷണി. ഈ കേസില്‍ അര്‍ജുനെ അറസ്റ്റ് ചെയ്തില്ല. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.




രാജസ്ഥാന്‍ സ്വദേശിയുടെ പാറപൊട്ടിക്കുന്ന മെഷിനറികള്‍ വാടകയ്ക്ക് എടുത്ത ശേഷം വാടകയോ മെഷിനുകളോ നല്‍കാതെ വിശ്വാസവഞ്ചന കാട്ടിയതിന് കഴിഞ്ഞ വര്‍ഷം കോന്നി പോലീസ് എടുത്ത കേസാണ് അടുത്തത്. ഇതിന് പുറമേ മലയാലപ്പുഴ സ്റ്റേഷനിലെടുത്ത കേസുകളിലും അര്‍ജുന്‍ദാസ് പ്രതിയാണ്. ഈ കേസുകള്‍ എല്ലാം നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെ പ്രതി നടത്തിയ അക്രമങ്ങളുടെ പേരില്‍ എടുത്തയിട്ടുളളതാണെന്നും ബോധ്യമായെന്ന് ഡിഐജിയുടെ ഉത്തരവില്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് കാപ്പ ചുമത്തി ഉത്തരവായിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ഉദയഭാനുവിനെ അര്‍ജുന്‍ദാസ് സാമൂഹിക മാധ്യമങ്ങളിലുടെ മോശമായി ചിത്രീകരിച്ചിരുന്നു. ഇയാള്‍ക്കെതിരേ കേസും പരാതിയും പതിവായതോടെ പന്തളം ഏരിയാ കമ്മറ്റി യോഗമാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്. ഇതിനെതിരേയും അര്‍ജുന്‍ദാസ് ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു.