കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുന്റെ മൃതദേഹം കണ്ടെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ലോറി ഉടമ കൂടിയായ മനാഫിന്റെ ഇടപെടലായിരുന്നുവെന്ന് കരുതിയിരിക്കെ, മനാഫിനെതിരെ കുടുംബം ആരോപങ്ങളുന്നയിച്ച് രംഗത്തെത്തിയത് അമ്പരപ്പ് ഉണ്ടാക്കി. എന്നാൽ ഇതിനു പ്രേരിപ്പിച്ചത് മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂക്ഷണം ചെയ്യുന്നുവെന്ന തോന്നലുണ്ടാക്കിയതോടെയാണ്.

മനാഫിന്‍റെ ലോറിക്ക് അര്‍ജുന്‍റെ പേരിടരുതെന്നും കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും, ഇക്കാര്യം പലതവണ മനാഫിനോട് പറഞ്ഞിരുന്നുവെന്നും അര്‍ജുന്‍റെ അമ്മ ആവശ്യപ്പെട്ടു. ഇപ്പോഴും അര്‍ജുന്‍റെ പേര് പറഞ്ഞ് കാശുണ്ടാക്കാനായി നടക്കുകയാണ് മനാഫ്. ഡ്രഡ്ജര്‍ കൊണ്ടുവരാൻ കഴിയില്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയതും ആക്ഷൻ കമ്മിറ്റി ഉണ്ടാക്കിയതും മനാഫായിരുന്നു. ഇതേ തുടർന്ന് മനാഫുമായി പലതവണ തര്‍ക്കങ്ങളുണ്ടായി.

മനാഫിനെതിരെ പരാതി നല്‍കാൻ എസ്‍പി ആവശ്യപ്പെട്ടിട്ടും ഞങ്ങൾ അത് ചെയ്തില്ല. തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയ വിവരം ഔദ്യോഗികമായി തങ്ങൾക്ക് കിട്ടിയിരുന്നു. ഹൃദയം പൊട്ടിയിരുന്നു ആ സമയത്താണ് ഗംഗവാലി പുഴയിൽ അർജുനെ ഇട്ടു പോകാൻ പറ്റില്ല അമ്മക്ക് നൽകിയ വാക്കാണ് എന്നൊക്കെയുള്ള ഡയലോഗുമായി മനാഫ് വന്നത്. ഈ ചൂഷണം നടത്താൻ കാലു പിടിച്ചു പറഞ്ഞിരുന്നു. എന്നിട്ടും കുടുംബത്തെ വ്യക്തിഹത്യ ചെയ്യുകയായിരുന്നു.

അര്‍ജുന്റെ പേരില്‍ മനാഫിന് നിരവധി ഫണ്ടുകള്‍ ലഭിക്കുന്നുണ്ട്. അര്‍ജുന്റെ ഫണ്ട് തങ്ങളെടുത്തെന്ന വിധത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. അര്‍ജുന് വേണ്ടി പിരിക്കുന്ന പണമെല്ലാം കിട്ടേണ്ട വേറെ അര്‍ഹരുണ്ട്. അത് അവര്‍ക്ക് കിട്ടട്ടെ. മാധ്യമശ്രദ്ധയ്ക്കുവേണ്ടി പണം തന്ന് അത് യുട്യൂബിലും മറ്റും അപ്ലോഡ് ചെയ്യുന്നവരുണ്ട്. 2000 രൂപ തന്ന് സഹായിക്കുന്നുവെന്ന് പറഞ്ഞ് യുട്യൂബിലും മറ്റും അപ്ലോഡ് ചെയ്ത സംഭവങ്ങളുണ്ട്. ഇത്തരം പ്രവർത്തികൾ തുടർന്നാൽ നിയമ നടപടി ഉണ്ടാകുമെന്നും കുടുംബം തുറന്ന് പറഞ്ഞു.

മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണ്. ഈ സംഭവ ശേഷം ആണ് യുട്യൂബ് ചാനൽ ഉണ്ടാക്കിയത്. മുബീൻ ആത്മാർത്ഥതയോടെ കൂടെ നിന്നു. മുബീനോട് കുടുംബത്തിന് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപറയാതിരുന്നത്. മുബീൻ ആത്മാർമായ സ്നേഹത്തോടെ കൂടെ നിന്നുവെന്നും ജിതിൻ പറഞ്ഞു.

മുബീൻ നിസ്സഹായ അവസ്ഥയിലാണ്. അദ്ദേഹം പറഞ്ഞാൽ മനാഫ് കേൾക്കില്ല. രണ്ടര മാസ തെരച്ചിലിനൊടുവിൽ സെന്‍റ് ഓഫ് നടത്തി എന്ന് മനാഫ് കഴിഞ്ഞ ദിവസം മുറിയിൽ വന്നു പറഞ്ഞു. ഇന്ന് കൃഷ്ണപ്രിയ വിളിച്ചിട്ട് പോലും ഫോണ്‍ എടുത്തില്ല.

അര്‍ജുന്റെ ലോറി ഉയര്‍ത്തുന്നതും അവിടെ നടക്കുന്ന മറ്റു സംഭവങ്ങളുമെല്ലാം ഇവര്‍ യുട്യൂബ് ചാനലില്‍ ഇടുന്നുണ്ട്. ഇത് മാർക്കറ്റിങ് അല്ലാതെ വേറെ എന്തായി കാണാൻ കഴിയുമെന്നും അതിന് മുഖ്യധാരാ മാധ്യമങ്ങൾ വരെ ഉൾപ്പെടുന്നു, അര്‍ജുനോടും കുടുംബത്തോടും സ്‌നേഹമുണ്ടെങ്കില്‍ അങ്ങനെ ഒരു കാര്യം ചെയ്യുമോ എന്നും ജിതിൻ ചോദിച്ചു. ഇക്കാര്യം പറഞ്ഞ് കൂടുതല്‍ വിവാദത്തിലേക്ക് കടക്കാന്‍ താത്പര്യമില്ലായിരുന്നു. ഇതെല്ലാം തങ്ങളെക്കൊണ്ട് ഇപ്പോള്‍ പറയിപ്പിച്ചതാണെന്നും ജിതിന്‍ വ്യക്തമാക്കി.