കൊച്ചി: ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റര്‍ പാസാകാതെ പിജിക്ക് തുല്യമായ ഏഴാം സെമസ്റ്ററിന് പ്രവേശനം നേടി എസ്എഫ്ഐ നേതാവ് പി.എം ആര്‍ഷോ പുതു ചരിത്രം രചിച്ചു. കേരളത്തിന്റെ പുകള്‍കേട്ട 'വിദ്യാഭ്യാസ മോഡലിലെ' പുതു വെര്‍ഷന്‍. ആര്‍ഷോയിക്ക് വേണ്ടി വിദ്യാഭ്യാസ ചട്ടങ്ങള്‍ വഴിമാറുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് കോളജയാ എറണാകുളം മഹാരാജാസ് കോളജില്‍ പ്രവേശനം നല്‍കിയത്. അഞ്ച് വര്‍ഷത്തെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സില്‍ പ്രവേശനം നേടിയ ആര്‍ഷോയ്ക്ക് ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റര്‍ പാസാകാതെ പിജിക്ക് ഏഴാം സെമസ്റ്ററിന് പ്രവേശനം നല്‍കുകയായിരുന്നു.

അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ വേണമെന്നിരിക്കെയാണ് ഹാജര്‍ 10 ശതമാനം മാത്രമുള്ള ആര്‍ഷോയ്ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത്. 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റര്‍ പരീക്ഷപോലും എഴുതാത്ത ആര്‍ഷോയ്ക്ക് പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരം ഇന്റഗ്രേറ്റഡ് പി ജി ക്ലാസില്‍ പ്രവേശനം നല്‍കിയത്.

13 ശതമാനം മാത്രം ഹാജരുള്ള രണ്ടാം സെമസ്റ്റര്‍ പിജി വിദ്യാര്‍ഥിയും കെഎസ്യു ഭാരവാഹിയുമായ അമല്‍ ടോമി ഹൈക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാന്‍ എത്തിയെങ്കിലും നിശ്ചിത ശതമാനം ഹാജരില്ലെന്നു ചൂണ്ടിക്കാട്ടി കോളജ് അധികൃതര്‍ അനുവദിച്ചില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 10 % മാത്രം ഹാജരുള്ള, ആറാം സെമസ്റ്റര്‍ ബിരുദപരീക്ഷ ജയിക്കാത്ത ആര്‍ഷോയ്ക്ക് പിജി പ്രവേശനം നല്‍കിയത്.

കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള കായംകുളം എംഎസ്എം കോളേജില്‍ ബികോം പാസ്സാകാത്ത എസ്എഫ്‌ഐ പ്രവര്‍ത്തകനായ നിഖില്‍ തോമസിന് എംകോമിന് പ്രവേശനം നല്‍കിയതിന് സമാനമാണ് ഇപ്പോള്‍ ആര്‍ഷോയും പ്രവേശനം നേടിയത്. അന്ന് ആര്‍ഷോ നിഖില്‍ തോമസിന്റെ പ്രവേശനത്തെ ന്യായീകരിച്ച് രംഗത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് സര്‍വകലാശാല നടത്തിയ അന്വേഷണത്തിനു ശേഷം നിഖില്‍ തോമസിന്റെ തുടര്‍ പഠനം സ്ഥിരമായി വിലക്കിയിരുന്നു. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും കഴിഞ്ഞ വര്‍ഷം ബി എ പാസ്സാകാത്ത ആറു വിദ്യാര്‍ഥികള്‍ക്ക് എം എ യ്ക്ക് പ്രവേശനം നല്‍കിയത് പരാതിയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

ജൂണിന് മുന്‍പ് എല്ലാ പരീക്ഷകളും നടത്തി ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ഷോ പഠിക്കുന്ന അര്‍ക്കിയോളജി ബിരുദ പരീക്ഷ ഒഴികെ ബാക്കി എല്ലാ പരീക്ഷകളും കോളജ് കൃത്യമായി നടത്തുകയായിരുന്നു. തുടര്‍ന്ന് ആര്‍ക്കിയോളജി ആറാം സെമസ്റ്റര്‍ പരീക്ഷ റിസള്‍ട്ട് കൂടാതെ, ആറാം സെമസ്റ്ററിലെ എല്ലാ വിദ്യാര്‍ഥികളെയും ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശിപ്പിച്ചതിനൊപ്പം പരീക്ഷ എഴുതാന്‍ യോഗ്യത ഇല്ലാത്ത ആര്‍ഷോയെ കൂടി പിജി ക്ലാസ്സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അര്‍ഷോയ്ക്ക് എംഎ ക്ലാസ്സിലേയ്ക്ക് കയറ്റം നല്‍കുന്നതിന് വേണ്ടി മനപ്പൂര്‍വമാണ് ആറാം സെമസ്റ്റര്‍ പരീക്ഷ നടത്താഞ്ഞതെന്നും ആരോപണമുണ്ട്.

മഹാരാജാസ് കോളജ് ഓട്ടോണമസ് ആയതു കൊണ്ട് കോളേജ് പ്രവേശനം,ഹാജര്‍, ക്ലാസ് കയറ്റം,പരീക്ഷ നടത്തിപ്പ്, ഫല പ്രഖ്യാപനം എന്നിവയില്‍ എംജി സര്‍വകലാശാലയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലും സര്‍വകലാശാലാധികൃതര്‍ തയ്യാറാകാതെ, പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ചുമതലയാണ് സര്‍വകലാശാലയ്ക്കുള്ളത്.

യൂണിവേഴ്സിറ്റി അംഗീകരിച്ച റെഗുലേഷന്‍ പ്രകാരം എല്ലാ സെമസ്റ്ററിനും 75% ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷ എഴുതുവാന്‍ അര്‍ഹതയുള്ളൂ. ഒന്നു മുതല്‍ ആറു വരെ സെമസ്റ്റര്‍ പരീക്ഷ പാസാകുന്നതിന് 120 ക്രെഡിറ്റ് വേണമെന്നും അവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങി കോഴ്സ് അവസാനിപ്പിക്കാവുന്നതാണെന്നും വ്യവസ്ഥ ഉണ്ട്. പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഏഴു മുതല്‍ 10 വരെ സെമസ്റ്ററുകളില്‍ 80 ക്രെഡിറ്റ് നേടിയാല്‍ പിജി ഡിഗ്രി ലഭിക്കും. മറ്റു കോളേജുകളില്‍ നിന്നും ബി എ പരീക്ഷ പാസാകുന്നവര്‍ക്ക് ഏഴാം സെമസ്റ്ററില്‍ ലാറ്ററല്‍ എന്‍ട്രി ങഅ ക്ലാസ്സില്‍ പ്രവേശന നല്‍കുവാനും വ്യവസ്ഥയുണ്ട്.

ഈ വ്യവസ്ഥ നിലനില്‍ക്കവേയാണ് കോളേജിലെ പ്രവേശനചുമതലയുള്ള പരീക്ഷ കണ്‍ട്രോളറുടെയും ചില അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും ഒത്താശയോടെയാണ് ഈ പ്രവേശന തിരിമറി നടത്തിയത്. ആര്‍ഷോ ആദ്യ സെമസ്റ്റര്‍ പരീക്ഷയില്‍ നൂറില്‍ നൂറു മാര്‍ക്കും നേടിയത് വലിയ വിവാദമായിരുന്നു.