ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഷി മര്‍ലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. എ.എ.പി എം.എല്‍.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി. കെജ്രിവാളിാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിര്‍ദേശിച്ചത്.

എഎപിയുടെ നിയമസഭാകക്ഷി യോഗത്തില്‍ കേജ്രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയായി മാറുകയാണ് അതിഷി. .ഈ മാസം 26,27 തീയതികളിലായി ഡല്‍ഹി നിയമസഭ സമ്മേളനം ചേരും.

മുഖ്യമന്ത്രി ആരെന്ന് അരവിന്ദ് കെജ്രിവാള്‍ തീരുമാനിക്കുമെന്ന പ്രമേയം യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നു. നിലവില്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിലെ മന്ത്രിയാണ് അതിഷി മര്‍ലേന. എംഎല്‍എമാരുടെ യോഗത്തിനുശെഷം അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി കെജ്രിവാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കെജ്രിവാള്‍ ഇന്ന് വൈകീട്ടോടെ ലെഫ്.ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും. തിഹാര്‍ ജയിലില്‍നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാള്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിവെക്കുകയാണെന്നും ജനങ്ങളുടെ അഗ്നിപരീക്ഷയില്‍ ജയിച്ചശേഷംമാത്രം മുഖ്യമന്ത്രിക്കസേര മതിയെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കം. അടുത്തവര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഡല്‍ഹിയിലെ രാഷ്ട്രീയം ഇതോടെ പുതിയ വഴിത്തിരിവിലാണ്.

മുതിര്‍ന്ന മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോത് എന്നിവരും അതിഷിക്കൊപ്പം മുഖ്യമന്ത്രി കസേരയിലേക്ക് എഎപിയുടെ പരിഗണനയിലുണ്ടായിരുന്നു. നിയമസഭാ കക്ഷിയോഗത്തില്‍ കെജ്രിവാള്‍ അതിഷിയെ നിര്‍ദേശിച്ചതോടെ മറ്റുള്ളവരും അതിനെ പിന്തുണച്ചു. സ്വതന്ത്ര്യദിനത്തില്‍ തനിക്കുപകരം ദേശീയപതാക ഉയര്‍ത്താന്‍ കെജ്രിവാള്‍ അതിഷിയെയായിരുന്നു നിര്‍ദേശിച്ചിരുന്നത്.

11 വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്രിവാളിനുശേഷം ഡല്‍ഹിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. നിലവിലെ മന്ത്രിസഭയില്‍ 14 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. ഡല്‍ഹിയിലെ കല്‍കാജിയില്‍ നിന്നുള്ള എംഎല്‍എയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന.