കണ്ണൂര്‍: കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്തിയ നടന്‍ ജയസൂര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ നടന്റെ ഒപ്പമുണ്ടായിരുന്നവര്‍ കൈയേറ്റം ചെയ്തതായി പരാതി. പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഫോട്ടോഗ്രാഫര്‍ സജീവന്‍ നായരെയാണ് കൈയേറ്റം ചെയ്തത്. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് കൈയേറ്റം ചെയ്തതെന്നാണ് വിവരം.

ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം നടന്നത്. ചടങ്ങുകള്‍ കഴിയുംവരെ ഫോട്ടോയെടുക്കാന്‍ കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പാടാക്കിയ വ്യക്തിയാണ് സജീവന്‍ നായര്‍. രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതു പ്രകാരമാണ് സജീവന്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്. ഇതിനിടയിലാണ് കൈയേറ്റമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദനമേറ്റ സജീവന്‍ കൊട്ടിയൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. സജീവന്‍ നായര്‍ പൊലീസില്‍ പരാതി നല്‍കി. ജയസൂര്യയുടെ കൂടെ വന്നയാളുകള്‍ കയ്യേറ്റം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാന്‍ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവന്‍ നായര്‍. ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഇദ്ദേഹം ഫോട്ടോ എടുത്തത്. ഇതിനിടിയിലാണ് ഇങ്ങനെ കയ്യേറ്റം നടന്നത്. ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് വിലക്കുകയും ക്യാമറയ്ക്ക് നേരെ കയ്യുയര്‍ത്തുകയും ചെയ്യുകയായിരുന്നു. സജീവനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മനസ്സിലാകുന്നത്. കൊട്ടിയൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. കൊട്ടിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്