കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപ്പാര്‍ട്ട്‌മെന്റില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായ 21കാരി ആയിഷ റഷ മരിച്ച നിലയില്‍ കണ്ടെത്തിയ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ആണ്‍സുഹൃത്ത് കണ്ണാടിക്കല്‍ സ്വദേശി ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തത്. ബഷീറുദ്ദീന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് കിട്ടിയിരുന്നു.തന്റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീനാണെന്ന് കാട്ടി മരിച്ച ആയിഷ റഷയയച്ച വാട്‌സാപ് സന്ദേശങ്ങളാണ് കേസില്‍ നിര്‍ണ്ണായകമായത്.

'എന്റെ മരണത്തിന് ഉത്തരവാദി നിങ്ങള്‍' എന്ന് ആയിഷ ബഷീറുദ്ദീന് വാട്‌സാപ്പില്‍ സന്ദേശമയച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതാണ് ആയിഷ ബഷീറുദ്ദീന് അവസാനമായി അയച്ച മെസ്സേജ്. വാട്‌സാപ്പിലെ കൂടുതല്‍ ഓഡിയോ സന്ദേശങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

ആണ്‍ സുഹൃത്തായ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആയിഷ റഷയുടെ മൊബൈല്‍ ഫോണ്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പോലീസിന് കിട്ടിയത്. മൂന്നു വര്‍ഷത്തിലേറെയായി പരിചയമുള്ള ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി വാസ്ട്‌സാപ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമായി. തന്റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീനാണെന്ന് സൂചിപ്പിക്കുന്ന സന്ദേശവും പോലീസിന് ലഭിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ബഷീറുദ്ദീന്റെ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനക്കയക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തത്. ആയിഷയുടെ സുഹൃത്തുക്കളുടെയടക്കം മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. മംഗലൂരൂവിലെ കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ കഴിഞ്ഞ മാസം 24 മുതല്‍ എരഞ്ഞിപ്പാലത്തെ വാടക വീട്ടിലുണ്ടെന്നാണ് ബഷീറുദ്ദീന്‍ പോലീസിന് നല്‍കിയ മൊഴി.

ഫിസിക്കല്‍ ട്രെയിനറായ ബഷീറുദ്ദീന്‍ ഞായറാഴ്ച രാവിലെ ജിമ്മിലെ ഓണാഘോഷത്തിന് പോകുന്നത് ആയിഷ എതിര്‍ത്തു. എതിര്‍പ്പ് അവഗണിച്ച് പരിപാടിയില്‍ പോയ ശേഷം രാത്രി എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നാണ് ബഷീറുദ്ദീന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ആയിഷയുടേത് തൂങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആയിഷയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

മംഗളൂരുവില്‍ ബി.ഫാമിന് പഠിക്കുന്ന ആയിഷ ഓഗസ്റ്റ് 24 നാണ് കോഴിക്കോട് എത്തുന്നത്. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ആയിഷയെ ബഷീറുദ്ദീന്‍ കോഴിക്കോട്ടേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മംഗളൂരുവില്‍ പഠിക്കുന്ന ആയിഷ നാട്ടിലെത്തിയ കാര്യം വീട്ടുകാര്‍ അറിഞ്ഞില്ലെന്നതാണ് കാര്യത്തിലെ ദുരൂഹത. മരണം വരെ ആണ്‍സുഹൃത്തായ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ആയിഷ താമസിച്ചിരുന്നത്. ഈയിടെയാണ് ആയിഷ പുതിയ ഫോണ്‍ വാങ്ങിയത്. പഴയ ഫോണ്‍ ബന്ധുക്കളുടെ കയ്യിലുണ്ടായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ബന്ധുക്കള്‍ക്ക് പുതിയ തെളിവുകള്‍ ലഭിക്കുന്നത്. മംഗളൂരുവില്‍ നിന്നെത്തിച്ചത് ഫോട്ടോ കാണിച്ചാണെന്നും ഇവ മോര്‍ഫ് ചെയ്ത ഫോട്ടോകളെന്ന് സംശയമുണ്ടെന്നും ആയിഷയുടെ ബന്ധു പറഞ്ഞു.