കൊച്ചി: നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മകള്‍ അവന്തിക എത്തുമ്പോള്‍ ഉയരുന്നത് കേസെടുക്കേണ്ടതിന്റെ ആവശ്യകത. മദ്യപിച്ചെത്തി തന്റെ അമ്മയെ തല്ലുമായിരുന്നു എന്നാണ് അവന്തിക പറയുന്നത്. കോടതിയില്‍ നിന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ പൂട്ടിയിട്ടെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും അവന്തിക പറഞ്ഞു. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു കുട്ടിയുടെ പ്രതികരണം. തന്റെ അമ്മയ്ക്കും കുടുംബത്തിനും എതിരെ വ്യാജ ആരോപണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും അവന്തിക ആവശ്യപ്പെട്ടു. അച്ഛന്‍ തോറ്റുപോയി എന്ന മറുപടിയുമായി ബാലയും എത്തി. അതിനിടെ ബാലയ്‌ക്കെതിരെ അവന്തിക ഉന്നയിച്ചത് ഗുരുരത ക്രിമിനല്‍ സ്വഭാവമുള്ള ആക്ഷേപമാണ്. പോക്‌സോ കേസിന്റെ പരിധിയില്‍ പോലും ഇതെല്ലാം വരും.

കേരളാ പോലീസിന് സ്വമേധായ കേസെടുക്കാവുന്ന വകുപ്പുകള്‍ ഇതിലുണ്ട്. കോടതിയില്‍ നിന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ പൂട്ടിയിട്ടെന്നും ഭക്ഷണം പോലും നല്‍കിയില്ലെന്നും അവന്തിക പറയുമ്പോള്‍ അത് ഗുരുതര ക്രിമിനല്‍ കുറ്റമാണ്. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നത് പോലും പോക്‌സോ കേസായി മാറും. കുട്ടിയുടെ വെളിപ്പെടുത്തലില്‍ പോലീസിന് വേണമെങ്കില്‍ സ്വമേധയാ കേസെടുക്കാം. കേസെടുക്കേണ്ടതാണെന്നും വിലയിരുത്തലുണ്ട്. ബാലാവകാശ കമ്മീഷനും നിയമ നടപടികളിലേക്ക് കടക്കാം.

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടന്‍ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് അവന്തിക രംഗത്ത് വന്നത്. മകളുടെ ആരോപണത്തില്‍ ഇപ്പോള്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു.

''നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇനിയില്ല. എന്തായാലും നീ പറഞ്ഞതില്‍ പോസിറ്റീവായ കാര്യം പറയാം. മൈ ഫാദര്‍ എന്ന് പറഞ്ഞല്ലോ. നീ കുഞ്ഞായിരിക്കുമ്പോഴാണ് എന്നെ വിട്ട് അകന്ന് പോയി. ഭക്ഷണം പോലും തരാതെയിരുന്നുവെന്ന് പറഞ്ഞു. നീ ജയിക്കണം. ആശുപത്രിയില്‍ ഞാന്‍ വയ്യാതെ കിടന്നപ്പോള്‍ നീ മറ്റുള്ളവരുടെ നിര്‍ബന്ധം കാരണമാണ് വന്നതെന്ന് പറഞ്ഞിരുന്നു. നീ വന്നത് കൊണ്ടാണ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നീ അന്നേ സത്യം പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതൊന്നും സംസാരിക്കാന്‍ ഞാന്‍ ഇവിടെ ഉണ്ടാകില്ലായിരുന്നു. ഞാന്‍ കരുതി ഞാനും നിന്റെ കുടുംബമാണെന്ന്. നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെങ്കില്‍ ഒരിക്കലും നിന്റെ അരികിലേക്ക് വരരുത് എന്നാണ് പറഞ്ഞത്. ഇല്ല, ഇനി ഞാന്‍ ഒരിക്കലും വരില്ല. എല്ലാ ആശംസകളും. നന്നായി പഠിക്കണം. വലിയ ആളാകണം''- ബാല പറഞ്ഞു.

അവന്തികയുടെ വാക്കുകള്‍

എന്നെയും എന്റെ മുഴുവന്‍ കുടുംബത്തേയും ബന്ധപ്പെടുന്ന വളരെ ഗുരുതരമായ പ്രശ്നത്തേക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. ശരിക്ക് എനിക്ക് ഇതേക്കുറിച്ച് പറയാന്‍ ഇഷ്ടമില്ല. പക്ഷേ എനിക്ക് മടുത്തു. എന്റെ അമ്മയും കുടുംബവും ദുഃഖിച്ചിരിക്കുന്നതു കണ്ട് മടുത്തു. എന്നെയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നെയും എന്റെ അമ്മയേയും പറ്റി തെറ്റായ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ എന്റെ ഫ്രണ്ട് ചോദിക്കാറുണ്ട് ഇതെല്ലാം സത്യമാണോ എന്ന്. എനിക്ക് അതിന് ഉത്തരം പറയാന്‍ കിട്ടുന്നില്ല. ഞാനും എന്റെ അമ്മയും വളരെ മോശമാണ് എന്നാണ് പലരും കരുതുന്നത്. ഞാന്‍ പറയാന്‍ പോകുന്നത് എന്റെ അച്ഛനെപ്പറ്റിയാണ്.

എന്റെ അച്ഛന്‍ ഒരുപാട് അഭിമുഖങ്ങളും വിഡിയോയും ചെയ്തിട്ടുണ്ട്. എന്നെ ഭയങ്കര ഇഷ്ടമാണ് മിസ് ചെയ്തിട്ടുണ്ട് എനിക്ക് ഒരുപാട് ഗിഫ്റ്റ് അയച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ്. പക്ഷേ ഈ പറഞ്ഞതില്‍ ഒന്നും സത്യമില്ല. സത്യം പറഞ്ഞാല്‍ അച്ഛനെ ഇഷ്ടപ്പെടാന്‍ പോലും എനിക്കൊരു കാര്യം ഇല്ല. എന്നെയും എന്റെ അമ്മയേയും അമ്മാമ്മയേയും ആന്റിയേയുമെല്ലാം മാനസികമായും ശാരീരികമായുമെല്ലാം ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ ചെറുതായിരുന്ന സമയത്ത് വീട്ടില്‍ മദ്യപിച്ചെത്തി എന്റെ അമ്മയെ തല്ലുമായിരുന്നു. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ ഞാന്‍ കുഞ്ഞല്ലേ. എനിക്ക് നല്ല വിഷമമാകും. എന്റെ കുടുംബം വളരെ കഷ്ടപ്പെട്ടാണ് എന്നെ നല്ല രീതിയില്‍ വളര്‍ത്തുന്നത്. ഒരു കാര്യത്തിനു പോലും എന്നെ തല്ലിയിട്ടില്ല. എന്നെ വളരെ അധികം സ്നേഹിക്കുന്ന കുടുംബമാണ്.

എന്റെ അച്ഛന്‍ ഒരുപാട് അഭിമുഖങ്ങളിലാണ് എന്റെ അമ്മയെക്കുറിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അതെല്ലാം തെറ്റാണ്. എന്റെ അമ്മയെ കുറേ തല്ലിയിട്ടുണ്ട്. എന്നെയും അമ്മയേയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ ഒരിക്കല്‍ മദ്യപിച്ചെത്തി ഒരു ചില്ല് കുപ്പി എന്റെ മുഖത്തേക്ക് എറിയാന്‍ നോക്കി. എന്റെ അമ്മ കൈ വെച്ച് തടുത്തതുകൊണ്ട് ഒന്നും സംഭവിച്ചില്ല. അല്ലായിരുന്നെങ്കില്‍ എന്റെ തലയില്‍ ഇടിക്കുമായിരുന്നു. ഒരു പ്രാവശ്യം കോടതിയില്‍ വച്ച് എന്റെ വലിച്ചിഴച്ച് ചെന്നൈയില്‍ കൊണ്ടുപോയി മുറിയിലിട്ട് പൂട്ടി. ഭക്ഷണമോ ഒന്നും എനിക്ക് തന്നില്ല. ഇങ്ങനെയുള്ളവരെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. അദ്ദേഹം പറയുന്നതെല്ലാം കള്ളമാണ്.

ഒരു അഭിമുഖത്തില്‍ പറയുന്നുണ്ടായിരുന്നു അച്ഛന്‍ എന്ന നിലയില്‍ കാണാന്‍ അവകാശമില്ലേ എന്ന്. എനിക്ക് കാണണ്ട. എനിക്ക് നിങ്ങളുടെ മുഖം കാണണം എന്നില്ല. എനിക്ക് സംസാരിക്കണമെന്നില്ല. മിസ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ ഫോണ്‍ വിളിച്ചിട്ടുണ്ടോ. എനിക്ക് ഒരു കത്തെങ്കിലും അയച്ചിട്ടുണ്ടോ? അസുഖ ബാധിതനായപ്പോള്‍ ഞാന്‍ ലാപ്ടോപ്പും പാവയും ചോദിച്ചെന്നു പറഞ്ഞില്ലേ. ഞാന്‍ എന്തിനാണ് ചോദിക്കുന്നത്. എനിക്ക് നിങ്ങളുടെ ഒരു സാധനം വേണ്ട. എന്റെ അമ്മ പറഞ്ഞതുകൊണ്ടാണ് ഞാന്‍ പോയത്, എനിക്ക് അവിടെ പോകാന്‍ ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നെയും എന്റെ കുടുംബത്തേയും വെറുതെ വിടണം. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തിലാണ്. നിങ്ങളുടെ സ്നേഹമോ ഒന്നും എനിക്ക് വേണ്ട. നിങ്ങള്‍ വിചാരിക്കും എന്റെ അമ്മ നിര്‍ബന്ധിച്ചാണ് ഈ വിഡിയോ ഇടുന്നതെന്ന്. ഇവിടെ എന്റെ അമ്മ ഇല്ല. എന്റെ അമ്മ ജോലിക്ക് പോയേക്കുവാ. ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെയൊരു വിഡിയോ ചെയ്യാന്‍. പക്ഷേ ഇതിലേക്ക് എന്നെ വലിച്ചിഴയ്ക്കാന്‍ അമ്മയ്ക്ക് താല്‍പ്പര്യമില്ല ഇത് സ്‌ക്രിപ്റ്റഡ് ഒന്നുമല്ല. ഞാന്‍ എന്റെ ഇഷ്ടത്തിന് ഇടുന്നതാണ്. എന്റെ ഹൃദയത്തില്‍ നിന്നാണ് പറയുന്നത്. അമ്മയും കുടുംബവും വിഷമിക്കുന്നതുകണ്ടാണ് ഞാന്‍ ഇത് പറയുന്നത്.