ലണ്ടന്‍: ബ്രിട്ടനിലെ ലേബര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന തുലിപ് സിദ്ദിക്കിക്കായി ഡാക്കാ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അഴിമതി കേസിലാണ് വാറന്റ്. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ എം പിയായ സിദ്ദിക്കിക്കെതിരെ ബംഗ്ലാദേശിലെ ആന്റി കറപ്ഷന്‍ കമ്മീഷന്‍ (എ സി സി) കഴിഞ്ഞയാഴ്ച ക്രിമിനല്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു വാറ്ന്റ് പുറപ്പെടുവിച്ചത്.

തന്റെ അമ്മയ്ക്കും, മൂത്ത സഹോദരനും, ഇളയ സഹോദരിക്കും വേണ്ടി മൂന്ന് പ്ലോട്ടുകള്‍ നല്‍കുവാന്‍ ബന്ധുകൂടിയായ, സ്ഥാനഭൃഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നിര്‍ബന്ധിച്ചു എന്നതാണ് കുറ്റം. തുലിപ് സിദ്ദിക്കിയുടെ അമ്മയും സഹോദരനും സഹോദരിയും ബ്രിട്ടനിലാണ് താമസം. തലസ്ഥാനമായ ഡാക്കയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി വികസിപ്പിക്കുന്ന പൂര്‍ബാഞ്ചല്‍ ന്യൂ ടൗണ്‍ പ്രൊജക്റ്റ് എന്ന റെസിഡന്‍ഷ്യല്‍ പ്രൊജക്റ്റിലെ പ്ലോട്ടുകളാണ് അവര്‍ ആവശ്യപ്പെട്ടത്.

ഡാക്കയിലെ സീനിയര്‍ സ്പെഷ്യല്‍ ജഡ്ജസ് കോടതിയിലെ ജഡ്ജി മൊഹമ്മദ് സക്കീര്‍ ഹുസൈന്‍ ആണ് ഇന്നലെ ഞായറാഴ്ച തുലിപ് സിദ്ദിക്കിക്കെതിരെയുള്ള ചാര്‍ജ്ജ് ഷീറ്റ് സ്വീകരിച്ച് വാറന്റ് പുറപ്പെടുവിച്ചത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 27 വരെ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാന്‍ അവര്‍ക്ക് സാവകാശം നല്‍കിയിട്ടുണ്ട്. അതിനകം കോടതിയില്‍ ഹാജരായില്ലെങ്കില്‍ അവരുടെ അസാന്നിദ്ധ്യത്തില്‍ കോടതി വിചാരണ ആരംഭിക്കും.

സിദ്ദിക്കിയുടെ അമ്മ റെഹാന (69), മൂത്ത സഹോദരന്‍ റാഡ്വാന്‍ (44), ഇളയ സഹോദരി ആസ്മിന (34) എന്നിവര്‍ക്കെതിരെയും ഇതേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അനധികൃതമായി പ്ലോട്ടുകള്‍ കൈവശപ്പെടുത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള ചാര്‍ജ്ജ്. ഈ രാരോപണങ്ങള്‍ എല്ലാം തന്നെ സിദ്ദിക്കിയും കുടുംബവും നിഷേധിച്ചിരിക്കുകയാണ്.

അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ഒരു വിദേശ രാജ്യത്ത് കുറ്റകൃത്യത്തില്‍ പങ്കുള്ളതിനാല്‍ അന്വേഷണം നേരിടുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ലേബര്‍ എം പി. ബംഗ്ലാദേശില്‍ നിയമനടപടികള്‍ നേരിടുവാന്‍ അവരെ നാടുകടത്താന്‍ ഇനി ബംഗ്ലാദേശിന് അവകാശപ്പെടാം. പൂര്‍ബാഞ്ചല്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് മൊത്തം 16 പേര്‍ക്കെതിരെയാണ് അഴിമതി കേസുകള്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.