ധാക്ക: ഇന്ത്യ രക്തംചിന്തി ഉണ്ടാക്കിയ രാജ്യമാണ് ബംഗ്ലാദേശ്. 1971-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ റസാക്കര്‍മാര്‍ എന്ന സേനയും, പാക് ആര്‍മിയും ചേര്‍ന്ന്, ബംഗ്ലാദേശില്‍ മരണതാണ്ഡവമാടിയപ്പോള്‍, ആ നാടിന്റെ രക്ഷക്കെത്തിയത് ഇന്ത്യന്‍ ആര്‍മിയായിരുന്നു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മൗലാന അബ്ദുള്‍ കലാം മുഹമ്മദ് യൂസുഫ് ആണ് 1971-ല്‍ രൂപീകരിച്ച റസാക്കര്‍ സേനയാണ് ബംഗ്ലാദേശില്‍ വലിയ കലാപങ്ങള്‍ അഴിച്ചുവിട്ടത്. ഇവരുരുടെ സഹായത്തോടെ പാകിസ്ഥാന്‍ സൈന്യം ലിബറേഷന്‍ അനുകൂല ബംഗ്ലാദേശികള്‍ക്കെതിരെ നടത്തിയ ക്രൂരമായ നടപടിയില്‍ 30 ലക്ഷം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവരുടെ നരനായാട്ടില്‍ 10 ലക്ഷം മുതല്‍ 40 ലക്ഷം വരെ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും പറയപ്പെടുന്നു. ഈ റേപ്പിന്റെ ഫലമായി 25,000 മുതല്‍ 2 ലക്ഷംവരെ ഗര്‍ഭധാരണമുണ്ടായി. റസാക്കര്‍മാരുടെ ബീജത്തില്‍ നിന്ന് ഉണ്ടായ അനാഥരായ പതിനായിരിക്കണക്കിന് പേര്‍ ഇന്നും ആ നാട്ടില്‍ ജീവിച്ചിരിപ്പുണ്ട്!

ഒടുവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടപെട്ട് ബംഗ്ലാവിമോചനം സാധ്യമാക്കിയതോടെയാണ്, ആ കൂട്ടക്കൊലകള്‍ക്ക് അറുതിയായത്. പക്ഷേ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. ഇന്ന് അതേ ബംഗ്ലാദേശില്‍ നിന്ന് ഉയരുന്നത് ഹിന്ദുക്കളുടെ കൂട്ടനിലവിളിയാണ്. കഴിഞ്ഞ 35 ദിവസത്തിനിടെ രാജ്യത്ത് വെട്ടിയും, കുത്തിയും, തല്ലിയും, കഴുത്തറുത്തും, വെടിവെച്ചും കൊല്ലപ്പെട്ടത് 11 ഹിന്ദുക്കളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ഹിന്ദു യുവാക്കള്‍ കൊല്ലപ്പെട്ടു. ഭൂരിഭാഗം പേരുടെ പേരിലും ആരോപിക്കപ്പെടുന്നത് മതനിന്ദാകുറ്റമാണ്. ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും വിമര്‍ശനമുണ്ട്.

പിന്നില്‍ ജമാഅത്തെ ഇസ്ലാമി

ബംഗ്ലാദേശില്‍ സ്ഥാനഭ്രഷ്ടയാക്കുന്നതിന് മുമ്പ് ഷേഖ് ഹസീന പറഞ്ഞ ഒരു വാചകം ഉണ്ടായിരുന്നു. 'ജമാഅത്തെ ഇസ്ലാമിയാണ് ഈ നാടിന്റെ ശാപം. ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി അവരാണ്''. എന്തെല്ലാം പേരായ്മകള്‍ ഉണ്ടെങ്കിലും, ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കളും, ക്രിസ്ത്യാനികളും, സിഖുകാരും ഹസീനയുടെ ഭരണത്തില്‍ സുരക്ഷിതരായിരുന്നു. ഭരണകൂടത്തിന്റെ പിന്തുണ ഇല്ലാതിരുന്ന കാലത്തും അവശിഷ്ട ന്യൂനപക്ഷങ്ങളുടെ ചോര ബംഗ്ലാദേശില്‍ വീണു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഹസീന വീഴുകയും, അവിടെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ ഉണ്ടാവുകയും ചെയ്തതോടെ സമാധാനം പുലരുമെന്നാണ് കരുതിയത്. പക്ഷേ യൂനുസ്, മതമൗലികവാദികളുടെ പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിയുടെ കൈയിലെ പാവയാണെന്ന് വൈകിയാണ് ലോകം അറിഞ്ഞത്.

ഹസീനയുടെ നേതൃത്വത്തിലുള്ള, അവാമി ലീഗ് സര്‍ക്കാര്‍ വീണതിനെ തുടര്‍ന്ന്, ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള തീവ്ര ഇസ്ലാമിസ്റ്റുകള്‍, ഹിന്ദുക്കള്‍ അടങ്ങുന്ന ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം നടത്തിയ അക്രമത്തില്‍, ഹിന്ദുക്കളും ക്രിസ്ത്യാനികളും, സിഖുകാരും അടങ്ങുന്ന നിരവധി പേരാണ് കൊല്ലപ്പെട്ടത്. ന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും ക്ഷ്രേത്രങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ( ഇസ്‌ക്കോണ്‍) ക്ഷേത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത്. ഇസ്‌കോണ്‍ നേതാവ്, സ്വാമി ചിന്മോയ് കൃഷ്ണയെ അറസ്റ്റ് ചെയ്ത് ജയിലിട്ടു. അപ്പോഴൊക്കെ ഇന്ത്യ പ്രതിഷേധിച്ചിരുന്നു.

യുഎന്നും, യുഎസും ബ്രിട്ടനും എല്ലാം ബംഗ്ലാദേശിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുത്തിയിരുന്നു. പക്ഷേ ഇപ്പോള്‍ ഡോ മുഹമ്മദ് യൂനുസ് എന്ന നെബോല്‍ സമ്മാനം കിട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞനെ കരുവാക്കിക്കൊണ്ട്, ജമാഅത്തെ ഇസ്ലാമിക്കാര്‍ ബംഗ്ലാദേശില്‍ ഉറഞ്ഞുതുള്ളുകയാണെന്നാണ് അവിടുത്തെ, സ്വതന്ത്ര ചിന്തകര്‍ പറയുന്നത്. പൊലീസു ഭരണകൂടവും എപ്പോഴും അക്രമികള്‍ക്് ഒപ്പമാണ് നില്‍ക്കുന്നത്.

വെട്ടിയും, കൊളുത്തിയും, വെടിവെച്ചും...

ഇക്കഴിഞ്ഞ ദിവസവും ബംഗ്ലാമണ്ണില്‍ ന്യൂനപക്ഷങ്ങളുടെ ചോര വീണു. ജെസ്സോര്‍ ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകനായ റാണ പ്രതാപ് ബൈറാഗി കൊല്ലപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 'ദൈനിക് ബിഡി ഖബര്‍' എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു ബൈറാഗി. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ വെടിയേറ്റാണ് മരണം. ഇതിന് പിന്നാലെ നര്‍സിങ്ഡി ജില്ലയില്‍ മണി ചക്രവര്‍ത്തി, എന്നൊരു പലചരക്ക് കച്ചവടക്കാരനും അക്രമണത്തിനിരയായി കൊല്ലപ്പെട്ടു.

കഴിഞ്ഞ 35 ദിവസത്തിനിടെ രാജ്യത്ത് ഹിന്ദു സമൂഹത്തിലെ 11 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 18 ന് മൈമെന്‍സിങ് ജില്ലയില്‍ ഗാര്‍മെന്റ് ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്ര ദാസ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഹിന്ദുക്കള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളുടെ നേര്‍ ചിത്രമായിരുന്നു. ഖുര്‍ആനെ നിന്ദിച്ചുവെന്നായിരുന്നു ദീപുവിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. രക്ഷിക്കേണ്ട പൊലീസ്തന്നെ ഇയാളെ പിടിച്ച്, ആള്‍ക്കൂട്ടത്തിന് കൈമാറി. അവര്‍ ഈ സാധുവിനെ പച്ചക്ക് തീ കൊളുത്തുകയായിരുന്നു.

ബംഗ്ലാദേശി എന്‍ജിഒ ഐന്‍ ഒ സാലിഷ് കേന്ദ്രയുടെ 2025 ഡിസംബറിലെ റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ല്‍ മാത്രം 197 പേര്‍ ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ഹിന്ദുക്കള്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഗ്രൂപ്പ് ഡിസംബര്‍ 19 ന് ബംഗ്ലാദേശ് ഇടക്കാല ഭരണകൂടത്തോട്, ന്യൂനപക്ഷങ്ങള്‍ക്കായി ഒരു മന്ത്രാലയം അടിയന്തിരമായി രൂപീകരിക്കാനും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ടിരുന്നു.

35 ദിവസത്തിനിടെ കൊല്ലപ്പെട്ട 11 ഹിന്ദുക്കളില്‍ 1971 ലെ വിമോചന സമര സേനാനിയും ഭാര്യയും ഉള്‍പ്പെടുന്നു.ബംഗ്ലാദേശിലെ രംഗ്പൂര്‍ ജില്ലയിലെ വീട്ടില്‍ ഡിസംബര്‍ 7 ന് കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. ഡിസംബര്‍ 2 ന് രാത്രി നര്‍സിംഗ്ഡി ജില്ലയിലെ റായ്പുര ഉപാസിലയില്‍ 42 കാരനായ സ്വര്‍ണ്ണ വ്യാപാരിയായ പ്രാന്തോഷ് കോര്‍മോകറിനെ വെടിവച്ചു കൊന്നിരുന്നു. അന്നേ ദിവസം പുലര്‍ച്ചെ ഫരീദ്പൂര്‍ ജില്ലയില്‍ 35 വയസ്സുള്ള മത്സ്യ വ്യാപാരിയായ ഉത്‌പോള്‍ സര്‍ക്കാര്‍ ക്രൂരമായി കൊല്ലപ്പെട്ടു.

ഡിസംബര്‍ 12 ന് കുമില്ല ജില്ലയില്‍ 18 വയസ്സുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷാന്റോ ചന്ദ്ര ദാസിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡിസംബര്‍ 24 ന് രാജ്ബാരി ജില്ലയില്‍ നിന്നുള്ള 30 വയസ്സുള്ള അമൃത് മണ്ഡലിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബംഗ്ലാദേശിലെ അര്‍ദ്ധസൈനിക സഹായ സേനയായ അന്‍സാര്‍ ബഹിനിയിലെ ബജേന്ദ്ര ബിശ്വാസ് ഡിസംബര്‍ 29 ന് മൈമെന്‍സിങ് ജില്ലയിലെ, ഒരു വസ്ത്ര ഫാക്ടറിയില്‍ വെച്ച് സഹപ്രവര്‍ത്തകനായ നോമന്‍ മിയയുടെ വെടിയേറ്റ് മരിച്ചു. ശരിയത്ത്പൂര്‍ ജില്ലയിലെ ഹിന്ദു ബിസിനസുകാരനായ ഖോകോണ്‍ ചന്ദ്ര ദാസ് പുതുവത്സരാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ പൊള്ളലേറ്റ് മരിച്ചു. കൊലപതകത്തിന് പിന്നിലെ ലക്ഷ്യം അറിയില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല എന്നൊക്കെയുമാണ് ഇതില്‍ പല കേസുകളിലെയും പൊലീസ് റിപ്പോര്‍ട്ട്.

ഈ കൊലകളൊക്കെ ജമാഅത്തെ ഇസ്ലാമി നേരിട്ട് ആസൂത്രണം ചെയ്യുന്നത് ഒന്നുമല്ല. പക്ഷേ മറ്റുമതസ്ഥര്‍ എല്ലാം ഇസ്ലാമിന്റെ നിന്ദകര്‍ ആണെന്നും, അവര്‍ കൊല്ലപ്പെടേണ്ടവര്‍ ആണ് എന്ന ചിന്തയുണ്ടാക്കാന്‍ ബംഗ്ലാദേശിലെ മതമൗലികവാദികള്‍ക്ക് കഴിയുന്നുണ്ട് എന്നാണ് തസ്ലീമ നസ്രീനെപ്പോലുള്ള എഴുത്തുകാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ യൂനുസ് സര്‍ക്കാറും പൊലീസുമാവട്ടെ ഇതില്‍ ഒളിച്ചുകളികള്‍ തുടരുകയാണ്. പ്രശ്നം ഇത്ര രുക്ഷമായിട്ടും ഇന്ത്യ ശക്തമായി ഇടപെട്ടിട്ടില്ല. ഗാസയുടെ പേരില്‍ നിലവിളിക്കുന്ന ആരും തന്നെ ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയില്‍ പ്രതിഷേധിക്കാന്‍ പോലും തയ്യാറാവുന്നില്ല.