തിരുവനന്തപുരം: ഐടി പാർക്കുകളിൽ ബാർ വരുന്നു. ഇതിന്റെ നടത്തിപ്പ് ബാർ ഉടമകൾക്കും കിട്ടിയേക്കും. ഇതിനുള്ള ഭേദഗതികൾ നയത്തിന്റെ കരടിൽ വന്നുവെന്നാണ് സൂചന. അതിനിടെ സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടനാ നേതാവ് അയച്ച ശബ്ദ സന്ദേശം ചർച്ചയാവുകയാണ്. ബാർ ഉടമകളുടെ ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്.

ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം (സമയ പരിധി രാത്രി 11 ൽ നിന്നും 12 ലേക്ക്) ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദ്ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്‌സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. സിപിഎമ്മുമായി അടുത്തു നിൽക്കുന്ന വ്യക്തിയാണ് ബാർ ഉടമകളുടെ സംഘടനാ പ്രസിഡന്റായ വി സുനിൽകുമാർ. കേരളാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് ചൈനാ സുനിൽ എന്ന് അറിയപ്പെടുന്ന സുനിൽകുമാർ. ഇടുക്കിയിലെ നേതാവിന്റെ സന്ദേശം സുനിൽകുമാർ അംഗീകരിക്കുന്നുമില്ല. ഏതായാലും ഈ സന്ദേശം വ്യാപക ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

"പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടതുകൊടുക്കണം. ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്. ചിലർ വ്യക്തിപരമായി പണം നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് ശബ്ദ സന്ദേശത്തിലുണ്ട്. പണം നൽകിയ ഇടുക്കിയിലെ ഒരു ബാർ ഹോട്ടലിന്റെ പേരും ഇടുക്കി ജില്ലാ പ്രസിഡണ്ട് വെളിപ്പെടുത്തുന്നു". ബാർ നയ മാറ്റത്തിൽ അഴിമതിയുടെ ആരോപണം ഉയർത്തുന്നതാണ് ഈ സന്ദേശം.

ബാർ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗ സ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. കൊച്ചിയിൽ ബാർ ഇടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി സുനിൽ കുമാർ പക്ഷേ പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് പ്രതികരിച്ചത്. സന്ദേശം പുറത്തു വന്നത് അഴിമതിയുടെ സാധ്യത ചർച്ചയാക്കുന്നുണ്ട്.

അതിനിടെ ഓഡിയോ ചോർന്നതിലും ബാർ ഉടമകൾ അന്വേഷണത്തിലാണ്. തൊടുപുഴയിലെ പ്രമുഖ വ്യവസായിയാണ് സന്ദേശം അയച്ച അനിമോൻ. ഏറെ കാലമായി ബാർ അസോസിയേഷനിലെ കേരളത്തിലെ പ്രധാന മുഖവുമാണ് അനിമോൻ.