കൊച്ചി: തനിക്ക് നേരിട്ട സംഭവത്തിൽ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ഏറ്റവും ശരിയായ തീരുമാനമായിരുന്നുവെന്ന് പ്രമുഖ നടി ഭാവന. താൻ തെറ്റ് ചെയ്യാത്തിടത്തോളം കാലം പരാതിപ്പെടുന്നത് ശരിയായ തീരുമാനമാണെന്ന് വിശ്വസിക്കുന്നതായും, ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കടപ്പാട് തന്നോട് തന്നെയാണെന്നും ഭാവന വ്യക്തമാക്കി. പരാതിപ്പെട്ടിരുന്നില്ലെങ്കിൽ തന്റെ ജീവിതവും മാനസിക സമാധാനവും നഷ്ടപ്പെട്ടേനെ എന്നും ഭാവന കൂട്ടിച്ചേർത്തു.

സംഭവത്തിന് ശേഷം മാധ്യമ ബഹളങ്ങളിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നതായും ചാനലുകളൊന്നും കാണാറുണ്ടായിരുന്നില്ലെന്നും ഭാവന പറഞ്ഞു. ഒരു പൊതു വ്യക്തിയായതുകൊണ്ട് ഇത്തരം സാഹചര്യങ്ങളിലുണ്ടാകുന്ന മാധ്യമശ്രദ്ധയും അതിന്റെ വ്യാപ്തിയും നിയന്ത്രിക്കാൻ കഴിയില്ല. അതുകൊണ്ട് ആ ബഹളത്തിൽ നിന്ന് മാറിനിൽക്കുകയാണ് താൻ ചെയ്തതെന്നും അവർ വിശദീകരിച്ചു.

ഒരു തീരുമാനം എടുക്കുമ്പോൾ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് താൻ ചിന്തിച്ചിരുന്നില്ല. ആ നിമിഷത്തിൽ താൻ എടുത്ത തീരുമാനമായിരുന്നു അത്. അമ്മ, ഭർത്താവ് നവീൻ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവർ തനിക്ക് പിന്തുണ നൽകിയതായും ഭാവന ഓർമ്മിപ്പിച്ചു. എന്നിരുന്നാലും, "നീ വിഷമിക്കരുത്, ഞങ്ങൾ കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല" എന്ന് പറയാൻ മാത്രമേ അവർക്ക് കഴിയൂ എന്ന് അവർ കൂട്ടിച്ചേർത്തു. മറ്റൊരാളുടെ വേദന ഏറ്റെടുക്കാൻ ആർക്കും സാധിക്കില്ലെന്നും, തന്റെ വേദന മറ്റാർക്കും പങ്കിടാൻ കഴിയില്ലെന്നും, ഒരു ദിവസത്തിന്റെ അവസാനം സ്വയം പിടിച്ചെഴുന്നേൽക്കേണ്ടത് താൻ തന്നെയാണെന്നും അവർ ഊന്നിപ്പറഞ്ഞു.

ഭാവനയുടെ വാക്കുകൾ...

"എനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നു. എനിക്ക് അതാണ് ശരിയെന്ന് തോന്നി, അത് ചെയ്തു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതവും മാനസിക സമാധാനവും നഷ്ടപ്പെട്ടേനെ. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചാനലുകളൊന്നും കാണുമായിരുന്നില്ല. എല്ലാ ബഹളത്തില്‍ നിന്നും മാറി നിന്നു. ഒരു വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും. ഇത് പക്ഷെ അങ്ങനല്ല. പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എത്രത്തോളമാണെന്ന് നമുക്കറിയാം. നമുക്കൊന്നും ചെയ്യാനാകില്ല. നമ്മുടെ നിയന്ത്രണത്തിലല്ല. നമുക്ക് ചെയ്യാനാകുന്നത് ആ ബഹളത്തില്‍ നിന്നും മാറി നില്‍ക്കുകയെന്നതാണ്. ഞാന്‍ അതാണ് ചെയ്തത്. ഭാവന തുറന്നുപറഞ്ഞു.

"ഏറ്റവും കൂടുതല്‍ കടപ്പാട് എന്നോടാണ്. അമ്മയും നവീനും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ പിന്തുണയായി കൂടെയുണ്ട്. പക്ഷെ അവര്‍ക്ക് അത്രയെ ചെയ്യാനാകൂ. നീ വിഷമിക്കരുത്, ഞങ്ങള്‍ കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നേ അവർക്ക് പറയാനാകൂ. ഞാനാണെങ്കിലും അങ്ങനെയെ പറയൂ. അല്ലാതെ ഇന്ന് മുതല്‍ നിന്റെ വേദനകളൊക്കെ ഞാനെടുത്തോളാം എന്ന് പറയാൻ കഴിയില്ല. അതുപോലെ എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. അവര്‍ക്ക് എന്നെ മനസിലാക്കാനും, എനിക്ക് സ്‌പേസ് നല്‍കാനുമേ സാധിക്കുകയുള്ളൂ. അതെല്ലാം അവര്‍ തരുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ ഞാന്‍ തന്നെയാണ് എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടത്.

ഒരു തീരുമാനം എടുക്കുമ്പോള്‍ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടാകില്ല. ആ നിമിഷം നമ്മളെടുക്കുന്ന തീരുമാനമാണ്. കൂടെ നിന്നവര്‍ എനിക്ക് വളരെ ക്ലോസ് ആയവരാണ്. അധികം പരിചയമില്ലാത്തവര്‍ നല്‍കുന്ന പിന്തുണ എന്നെ വികാരഭരിധയാക്കുന്നുണ്ട്. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറച്ച് സാക്ഷികളുണ്ടായിരുന്നു. അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതത്ര ഷോക്കിങ് അല്ല." ഭാവന കൂട്ടിച്ചേർത്തു.