ടെഹ്‌റാന്‍: ഇറാനിലെ ആയത്തൊള്ള അലി ഖമനയി ഭരണകൂടത്തിന് ഒരിക്കല്‍ കൂടി കനത്ത പ്രഹരമേല്‍പ്പിച്ച് ഇസ്രയേല്‍. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ (ഐആര്‍ജിസി) ഖുദ്‌സ് ഫോഴ്‌സിന്റെ തലവന്‍ ബെഹ്നാം ഷഹ്രിയാരിയെയാണ് ഇസ്രയേല്‍ പ്രതിരോധ സേന വകവരുത്തി. ആയുധ കൈമാറ്റ യൂണിറ്റിന്റെ കമാന്‍ഡറായ ഷഹ്രിയാരിയെ വധിച്ചതായി ഐഡിഎഫ് ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. അദ്ദേഹത്തോടൊപ്പം, മുതിര്‍ന്ന ഐആര്‍ജിസി കമാന്‍ഡറും ഖുദ്‌സ് ഫോഴ്‌സിന്റെ ഫലസ്തീന്‍ കോര്‍പ്‌സിന്റെ തലവനുമായ സയീദ് ഇസാദിയും കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു.

ഇറാനില്‍ നിന്ന് പശ്ചിമേഷ്യയില്‍ ഉടനീളം എല്ലാ ആയുധ കൈമാറ്റങ്ങള്‍ക്കും ഷഹ്രിയാരിയാണ് നേതൃത്വം നല്‍കിയിരുന്നതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഇസ്രയേലില്‍ നിന്ന് ആയിരം കിലോമീറ്ററിലധികം അകലെ പടിഞ്ഞാറന്‍ ഇറാനില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഷഹ്രിയാരിയെ ഇസ്രായേല്‍ വകവരുത്തിയത്.

ഇറാന്റെ പിന്തുണയുള്ള തീവ്രവാദ ശൃംഖലകള്‍ക്കുള്ള കനത്ത പ്രഹരമായിട്ടാണ് ഇസ്രയേല്‍ ഈ ദൗത്യത്തെ വിശേഷിപ്പിച്ചത്. 'വിവിധ തീവ്രവാദ സംഘടനകള്‍ക്ക് പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ കൈമാറുന്നതിനും ഷഹ്രിയാരി ഉത്തരവിട്ടിരുന്നു. കൂടാതെ, ഈ തീവ്രവാദ സംഘടനകള്‍ക്ക് ആയുധങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കി, നിരവധി ഇസ്രായേലി സിവിലിയന്മാരുടെയും സൈനികരുടെയും മരണത്തിനും ഇയാള്‍ കാരണക്കാരനായിരുന്നുവെന്നാണ് ഐഡിഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്.




ഹിസ്ബുള്ള, ഹമാസ്, യെമനിലെ ഹൂത്തി വിമതര്‍ എന്നീ തീവ്രവാദ സംഘടനകള്‍ക്കായി ആയുധങ്ങള്‍ കടത്തുന്നതായി സംശയിക്കപ്പെടുന്ന ഷഹ്രിയാരി, ഐആര്‍ജിസിയുടെ രഹസ്യ യൂണിറ്റ് 190 ന്റെ തലവനായിരുന്നു. 2009 മുതല്‍ ഇസ്രയേല്‍ ഹിറ്റലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഭീകരനാണ് ഷഹ്രിയാരി. ഹിസ്ബുള്ള, ഹമാസ് ഭീകര സംഘടനകളുമായും ഹൂത്തി ഭരണകൂടവുമായും മറ്റ് ഗ്രൂപ്പുകളുമായും നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നു.

യുദ്ധസമയത്ത് ഇസ്രയേലിനേ നേരേ തൊടുത്തുവിട്ട നിരവധി മിസൈലുകളുടെയും റോക്കറ്റുകളുടെയും വിതരണത്തിന് ഇയാള്‍ മേല്‍നോട്ടം വഹിച്ചിരുന്നു. അതിനാല്‍ തന്നെ ശത്രുശക്തികള്‍ക്ക് പുനഃസംഘടിപ്പിക്കാനും വീണ്ടും ആയുധം സ്വന്തമാക്കാനുമുള്ള സാധ്യതകള്‍ക്കും കിട്ടിയ കനത്ത പ്രഹരമെന്നാണ് ഷഹ്രിയാരിയുടെ മരണത്തെക്കുറിച്ച് ഐഡിഎഫ് വ്യക്തമാക്കിയത്. വാഹനത്തില്‍ പോവുന്ന ഷഹരിയാരിയെ വധിക്കുന്നതിന്റെ വീഡിയോയും എഡിഎഫ് പുറത്തുവിട്ടു. പടിഞ്ഞാറന്‍ ഇറാനിലൂടെ യാത്ര ചെയ്യുകയായിരുന്ന ഷഹരിയാരിയെ ആയിരം കിലോ മീറ്ററുകള്‍ക്കപ്പുറത്ത് ഇസ്രയേലില്‍ നിന്ന് മിസൈല്‍ അയച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആയുധങ്ങള്‍ക്ക് പുറമേ, തുര്‍ക്കിയിലെയും ലെബനനിലെയും തന്റെ ബന്ധങ്ങളുപയോഗിച്ച് കമ്പനികള്‍, കറന്‍സി എക്‌സ്‌ചേഞ്ചുകള്‍, മണി കൊറിയറുകള്‍ എന്നിങ്ങനെയുള്ള മാര്‍ഗങ്ങളിലൂടെയാണ് ഈ കൊടുംഭീകരന്‍ പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ തീവ്രവാദ സംഘടനകള്‍ക്ക് കൈമാറിയിരുന്നത്.

ഇറാനിയന്‍ നഗരമായ ഖോമില്‍ നടന്ന മറ്റൊരു വ്യോമാക്രമണത്തിലാണ് സയീദ് ഇസാദി കൊല്ലപ്പെടുന്നത്. 2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ കൂട്ടക്കൊലയുടെ സൂത്രധാരിലൊരാളാണ് സയീദ് ഇസാദി. ' രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖോമിലെ ഒരു രഹസ്യകേന്ദ്രം ലക്ഷ്യമാക്കിയുള്ള ആക്രമണത്തിലാണ് ഇസാദിയെ വകവരുത്തിയത്.




ടെഹ്റാനും ഹമാസും തമ്മിലുള്ള ഒരു പാലമായി പ്രവര്‍ത്തിക്കുകയായിരുന്നു ഇസാദി. ഐ.ആര്‍.ജി.സിയിലെ മുതിര്‍ന്ന കമാന്‍ഡര്‍മാരും ഇറാനിയന്‍ ഭരണകൂടവും ഹമാസിലെ പ്രധാന നേതാക്കളുമായി സൈനിക ഏകോപനം നടത്തുന്നതിന്റെ ചുമതല ഇസാദിക്കായിരുന്നു. ഇസ്രയേലിനെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഇറാനില്‍ നിന്ന് ഹമാസിലേക്കുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വവും അദ്ദേഹത്തിനായിരുന്നെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.

രണ്ട് വധങ്ങള്‍ക്കും പിന്നാലെ ഞങ്ങള്‍ വിജയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്വീറ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച്ച പുലര്‍ച്ചെ ക്വോമില്‍ കനത്ത ആക്രമണമാണ് ഇസ്രയേല്‍ അഴിച്ചുവിട്ടത്. ഇസാദിക്കു പുറമെ, രണ്ട് ഐആര്‍ജിസി സൈനികരെ കൂടി വധിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേല്‍-ഇറാന്‍ യുദ്ധം രണ്ടാം വാരത്തിലേക്ക് കടന്നപ്പോഴാണ് ഈ സംഭവം.