ബിഹാർ: കല്യാണം എന്നത് എല്ലാവരുടെയും ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന മുഹൂർത്തമാണ്. അത് എത്രത്തോളം ഭംഗിയാക്കാൻ പറ്റുമോ അത്രയും മനോഹാരിതമാക്കും. കാരണം അതൊക്കെ എന്നെന്നും ഒരു ഓർമയായി സൂക്ഷിക്കാൻ ഏവരും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ വിവാഹം നടക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർ അടുത്ത് വേണമെന്നും നമ്മൾ ആഗ്രഹിക്കും. ഇപ്പോഴിതാ, ബിഹാറിൽ അങ്ങനെയൊരു സംഭവമാണ് നടന്നിരിക്കുന്നത്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ച വിഷയം ആയിരിക്കുകയാണ്.

ബിഹാറിലെ മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ കഴിഞ്ഞ ദിവസം അപൂർവമായൊരു രം​ഗത്തിന് സാക്ഷ്യം വഹിച്ചു. വിവാഹവസ്ത്രത്തിൽ ഒരു വരനും വധുവും ആശുപത്രിയിൽ എത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം ഒന്നടങ്കം അമ്പരന്നു പോയി.

വരന്റെ മുത്തശ്ശി ഇവിടെ അത്യാഹിത വിഭാ​ഗത്തിൽ കിടക്കുകയായിരുന്നു. അവരുടെ വലിയ ആ​ഗ്രഹങ്ങളിൽ ഒന്നായിരുന്നത്രെ തന്റെ കൊച്ചുമകന്റെ വിവാഹം കാണണം എന്നത്. അങ്ങനെ അതിനായിട്ടാണ് വരനും വധുവും വിവാഹവസ്ത്രത്തിൽ ആശുപത്രിയിൽ എത്തിയത്.

ബിഹാറിലെ മുസാഫർപൂരിലെ മിഥാൻപുരയിൽ നിന്നുള്ള റീതാ ദേവിയുടെ ചെറുമകനാണ് അഭിഷേക്. അഭിഷേകിന്റെ വിവാഹം നടന്നു കാണണം എന്ന് മുത്തശ്ശിക്ക് വലിയ ആ​ഗ്രഹമായിരുന്നു. അങ്ങനെ അടുത്ത മാസം വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു. എന്നാൽ, അപ്പോഴേക്കും മുത്തശ്ശിയുടെ ആരോ​ഗ്യനില ആകെ വഷളായിരുന്നു. അഭിഷേകിന്റെ വിവാഹം നടക്കുമ്പോഴേക്കും മുത്തശ്ശി ജീവിച്ചിരിക്കില്ലേ എന്ന് എല്ലാവർക്കും ഭയമായി. അങ്ങനെയാണ് ആശുപത്രിയിൽ എത്തി മുത്തശ്ശിയുടെ മുന്നിൽ നിന്നും വിവാഹം നടത്താൻ ഇവർ തീരുമാനിച്ചത്.

വധുവിന്റെ കുടുംബത്തോടും അഭിഷേകിന്റെ കുടുംബം അനുവാദം ചോദിച്ചു. അങ്ങനെ വധുവിന്റെ കുടുംബം കൂടി അം​ഗീകരിച്ചതോടെ ആശുപത്രി വളപ്പിലുള്ള ക്ഷേത്രത്തിൽ വച്ച് ഇവരുടെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ തന്നെ വരനും വധുവും നേരെ അതേ വേഷത്തിൽ പോയത് മുത്തശ്ശിയുടെ അടുത്തേക്കാണ്.

അങ്ങനെ വിവാഹവേഷത്തിൽ തന്നെ ഇരുവരും മുത്തശ്ശിയുടെ അനു​ഗ്രഹം വാങ്ങി.പക്ഷെ, സങ്കടകരം എന്ന് പറയട്ടെ പ്രിയപ്പെട്ട കൊച്ചുമകന്റെ വിവാഹം കഴിഞ്ഞ് വെറും രണ്ട് മണിക്കൂറിനുള്ളിൽ മുത്തശ്ശി ഈ ലോകത്തോട് വിട പറയുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.