ന്യൂഡൽഹി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി സ്വമേധയാ അല്ലെന്ന് റിപ്പോർട്ടുകൾ. വത്തിക്കാൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫ്രാങ്കോ രാജിവെച്ചത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. വത്തിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച്. കത്തോലിക്കാ സഭയെ ആകെ നാണക്കേടിലാക്കിയ, ഏറെ പ്രമാദമായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് ഒരു വർഷം കഴിയുമ്പോഴാണ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചൊഴിയുന്നത്.

രാജി അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചത്. പക്ഷേ കന്യാസ്ത്രീ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ജലന്ധർ രൂപതയ്ക്കുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും, അത് അവസാനിപ്പിക്കുന്നതിനായി വത്തിക്കാൻ ബിഷപ്പിനോട് രാജിയാവശ്യപ്പെട്ടതെന്നുമാണ് വിവരമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.

പീഡന കേസിൽ നീതി ന്യായ കോടതി വെറുതെ വിട്ടെങ്കിലും ഫ്രാങ്കോ മുളയ്ക്കൽ, ബിഷപ്പായി തുടരുന്നതിനെതിരെ സഭയ്ക്കുള്ളിലെ ഒരു വിഭാഗം എതിർത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്രാങ്കോയെ മാറ്റി, ജലന്ധർ രൂപതയിൽ പുതിയൊരു ബിഷപ്പിനെ നിയമിക്കാനുള്ള നീക്കമുണ്ടായത്. നേരത്തെ വിവാദമുണ്ടായ സമയത്ത് ഫ്രാങ്കോ ബിഷപ്പ് പദവിയിൽ തുടരുകയും, രൂപതയുടെ കാര്യങ്ങൾ നടത്താൻ മറ്റൊരാളെ നിയമിക്കുകയുമായിരുന്നു.

രൂപതയുടെ നല്ലതിന് വേണ്ടിയും പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കാൻ വേണ്ടിയുമാണ് രാജിയെന്നാണ് ഫ്രാങ്കോ മുളയ്ക്കലും രാജി പ്രഖ്യാപന വീഡിയോയിൽ വ്യക്തമാക്കിയത്. ബിഷപ്പിന്റെ മാറ്റം സഭയുടെ നന്മയ്ക്ക് വേണ്ടിയെന്ന് ജലന്ധർ രൂപതയും അറിയിച്ചു. രൂപതയുടെ നന്മയ്ക്ക് വേണ്ടി രാജിവെച്ച ബിഷപ്പിന് നന്ദിയറിച്ച് രൂപത കുറിപ്പിറക്കി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ സെഷൻ കോടതി കുറ്റവിമുക്തനാക്കിയ ബിഷപ്പ് ഒരു വർഷത്തിന് പിന്നാലെ രാജിവെക്കുകയായിരുന്നു. രാജി മാർപ്പാപ്പ സ്വീകരിച്ചു. പീഡന കേസിൽ കുറ്റവിമുക്തനാക്കിയതിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി.

അതേസമയം ഫ്രാങ്കോയുടെ രാജി മാർപാപ്പ സ്വീകരിച്ചിട്ടുണ്ട്. ഇത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. ജലന്തർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്ന് ഫ്രാങ്കോ മുളയക്കൽ പറഞ്ഞു. ജലന്ധർ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളയ്ക്കൽ പറയുന്നത്. താനൊഴുക്കിയ കണ്ണീരും സഭയുടെ നവീകരണത്തിനും വിശ്വാസത്തിന്റെ ബലപ്പെടുത്തലിനും കാരണമാകട്ടേയെന്ന് ഫ്രാങ്കോ വീഡിയോ സന്ദേശത്തിൽ പ്രതികരിച്ചു. തനിക്കൊപ്പം നിന്നവരോട് ഫ്രാങ്കോ മുളയ്ക്കൽ നന്ദി പറഞ്ഞു. ഫ്രാങ്കോയുടെ വാക്കുകൾ ഇങ്ങനെ:

'എന്റെ അധികാരികളുമായി ചർച്ചചെയ്ത് പ്രാർത്ഥിച്ച ശേഷം ജലന്ധർ ബിഷപ്പ് പദവിയിൽ നിന്ന് ഞാൻ രാജിവെക്കുന്നതായി എഴുതിയ കത്ത് ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചിരിക്കുന്നു. ഈ വിവരം സന്തോഷത്തോടും നന്ദിയോടും കൂടെ നിങ്ങളെ അറിയിക്കട്ടെ. കഴിഞ്ഞകാലമത്രയും പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ച ഉപദ്രവങ്ങളും അത് സമ്മാനിച്ച വിഷമങ്ങളും ക്രൂശിതനായ കർത്താവിന്റെ കുരിശിൻ ചുവട്ടിൽ സമർപ്പിച്ചുകൊണ്ട് എന്നെ സ്നേഹിച്ചവരോടും എനിക്കുവേണ്ടി പ്രാർത്ഥിച്ചവരോടും വേദനകളിൽ പങ്കുചേർന്നവരോടും കരുതലായി കൂടെ നിന്നവരോടും ആത്മാർഥമായി നന്ദിപറയുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ', ഫ്രാങ്കോ മുളയ്ക്കൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

'നമ്മുടെ സഹനങ്ങളും വേദനകളും സർവശക്തനുമുന്നിൽ മാത്രം ഞാനൊഴുക്കിയ കണ്ണുനീരും സഭയുടെ നവീകരണത്തിനും വിശ്വാസത്തിന്റെ ബലപ്പെടുത്തലിനും എന്റെ തന്നെ വിശുദ്ധീകരണത്തിനും ദൈവമഹത്വത്തിനും കാരണമാവട്ടെ. എന്റെ തുടർന്നുള്ള പ്രാർത്ഥനകളിലും ബലിയർപ്പണങ്ങളിലും മറ്റ് ശ്രുശൂഷകളിലും നിങ്ങളും എന്നോടൊപ്പം ഉണ്ടാകും എന്ന ഉറപ്പോടെ നിങ്ങളുടെ സ്വന്തം ഫ്രാങ്കോ പിതാവ്. ദൈവത്തിന് സ്തുതി', ഫ്രാങ്കോ പറഞ്ഞു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹർജി ഉന്നത കോടതിയുടെ പരിഗണനയിരിക്കെയാണ് രാജി. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാർത്ഥിച്ചവർക്കും കരുതലേകിയവർക്കും നന്ദി. താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്നും രാജിവാർത്ത അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ജലന്ധർ ബിഷപ് ആയ ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട്ടെ മഠത്തിൽ വച്ച് പരാതിക്കാരിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നും പ്രകൃഷതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നുമാണ് പരാതി. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണ പുരോഗതി ഉണ്ടാവുകയോ പ്രതിയുടെ അറസ്റ്റിലേക്ക് പോകുകയോ ചെയ്തില്ല.

ഇതോടെ കന്യാസ്ത്രീകൾ നീതിക്കു വേണ്ടി എറണാകുളം വഞ്ചിസ്‌ക്വയറിൽ പ്രതിഷേധമിരുന്നു. ജനരോഷം അണപൊട്ടി പ്രതിഷേധത്തിനൊടുവിൽ ബിഷപ് ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചുവരുത്തി പൊലീസ് അറസ്റ്റു ചെയ്തു. മൂന്നു ദിവസം നീണ്ട മാരത്തൺ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. പാലാ സബ് ജയിലിൽ 21 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് ബിഷപ് ഫ്രാങ്കോ ജാമ്യത്തിലിറങ്ങിയത്. 83 സാക്ഷികളുള്ള കേസിൽ 39 പേരെ വിചാരണയ്ക്കിടെ വിസ്തരിച്ചു. കർദിനാളും ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും സാക്ഷിപറയാൻ എത്തിയ കേസായിരുന്നു ഇത്.