തായ്‌പേയ്: ബ്രിട്ടന്‍ വിട്ട് തെക്ക് കിഴക്കന്‍ ഏഷ്യയിലേക്ക് കുടിയേറിയ അഞ്ചുപേരടങ്ങുന്ന കുടുംബം പ്രതിദിനം 40 പൗണ്ട് കൊണ്ട് നയിക്കുന്നത് അടിപൊളി ജീവിതമെന്ന് റിപ്പോര്‍ട്ട്. അമേലിയ ഇവാന്‍സും ബില്ലി ഇവാന്‍സും വീട് വിറ്റ് തായ്ലാന്‍ഡിലേക്ക് കുടിയേറാന്‍ തീരുമാനിച്ചത് അവരുടെ മൂന്ന് മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന കാരണത്താല്‍ ആയിരുന്നു.

കഴിഞ്ഞ ജൂലായില്‍ തായ്ലാന്‍ഡിലേക്ക് യാത്ര തിരിച്ച അവര്‍ ഏഴാഴ്ചക്കാലം അവിടെ ചെലവഴിച്ചാണ് അവിടേക്ക് സ്ഥിരതാമസം ആക്കുവാന്‍ കഴിയുമോ എന്ന് പരീക്ഷിച്ചത്. അവിടെത്തെ ജീവിതത്തോട് തോന്നിയ പ്രണയമാണ് അവരെ അവരുടേ അഞ്ച് കിടപ്പു മുറികളുള്ള സ്വപ്ന സൗധം വില്‍ക്കാന്‍ പ്രേരിപ്പിച്ചത്. വീട് വിറ്റുകിട്ടിയ പണവുമായി ഇപ്പോള്‍ അവര്‍ തായ്ലാന്‍ഡില്‍ പുതിയൊരു ജീവിതം ആരംഭിച്ചിരിക്കുകയാണ്.

നവംബര്‍ 4 ന് ആയിരുന്നു അവര്‍ ബ്രിട്ടനോട് എന്നന്നേക്കുമായി വിടപറഞ്ഞത്. ഇപ്പോള്‍ അവര്‍ പ്രതിമാസം 1,250 പൗണ്ടാണ് അവരുടെ ജീവിത ചെലവുകള്‍ക്കായി ചെലവഴിക്കുന്നത്. പ്രതിമാസം 550 പൗണ്ട് താമസ സൗകര്യത്തിനും. അതേസമയം, ബ്രിട്ടനില്‍ പ്രതിമാസ ചെലവ് 2,500 പൗണ്ട് ആയിരുന്നു എന്ന് അവര്‍ പറയുന്നു. അതായത്, ഇപ്പോള്‍ അവര്‍ ചെലവാക്കുന്നതിന്റെ ഇരട്ടി തുക.

വളരെ പെട്ടെന്നാണ് എല്ലാം സംഭവിച്ചതെന്ന് പടിഞ്ഞാറന്‍ യോര്‍ക്ക്ഷയര്‍, വേക്ക്ഫീല്‍ഡില്‍ നിന്നുള്ള അമേലിയ പറയുന്നു. യു കെയില്‍ ഉണ്ടായിരുന്ന സമയത്ത്, സ്വയം തൊഴില്‍ സംരംഭകനായ ഹെയര്‍ ഡ്രസ്സര്‍ ആയ അമേലിയയും ടെലിക്കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ബില്ലിയും ഓരോ ആഴ്ചയിലുംക് 108 മണിക്കൂര്‍ ജോലിക്കായി മാറ്റി വെച്ചിരുന്നു. ഞായറാഴ്ച ഒരു ദിവസം മാത്രമായിരുന്നു അവര്‍ക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ലഭിച്ചിരുന്നത്.