കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീകല മുല്ലശ്ശേരിക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സലറുടെ നടപടി സിന്‍ഡിക്കേറ്റ് യോഗം വോട്ടിനിട്ട് തള്ളിയെങ്കിലും വിവാദം തുടരും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം. സ്വരാജിനായി സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചാരണം നടത്തിയെന്ന ആരോപണത്തിലാണ് വിസി ഡോ. പി. രവീന്ദ്രന്‍ അധ്യാപികയ്ക്ക് മെമ്മോ നല്‍കിയത്. എന്നാല്‍ വിസിയുടെ ഈ നടപടി സിന്‍ഡിക്കേറ്റിന്റെ അധികാരം ദുരുപയോഗം ചെയ്യലാണെന്ന് ഇടത് അംഗങ്ങള്‍ ആരോപിച്ചു.

പരാതിയോ പ്രാഥമിക അന്വേഷണമോ ഇല്ലാതെയാണ് മെമ്മോ നല്‍കിയതെന്നും മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ നോട്ടീസ് തൊട്ടടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചില്ലെന്നും ഇടതംഗങ്ങള്‍ വാദിച്ചു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച അധ്യാപികയ്ക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകണമെന്ന് കോണ്‍ഗ്രസ്, ലീഗ്, ബിജെപി അനുകൂല അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷാഭിപ്രായം പരിഗണിച്ച് നടപടി റദ്ദാക്കുകയായിരുന്നു. ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ പ്രതിപക്ഷ അംഗങ്ങള്‍, ഭൂരിപക്ഷത്തിന്റെ പേരില്‍ ചട്ടലംഘനം നടത്താന്‍ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് വ്യക്തമാക്കി.

സിന്‍ഡിക്കേറ്റ് തീരുമാനം തള്ളിയ വിസി ഡോ. പി. രവീന്ദ്രന്‍, മെമ്മോ നല്‍കിയ നടപടി ഗവര്‍ണറെ അറിയിക്കുമെന്നും അധ്യാപികയ്ക്കെതിരായ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകുമെന്നും യോഗത്തില്‍ പ്രഖ്യാപിച്ചു. മുഴുവന്‍ അജണ്ടകളും ചര്‍ച്ച ചെയ്യാതെ യോഗം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വലിയ തര്‍ക്കവും ബഹളവുമാണ് സിന്‍ഡിക്കേറ്റില്‍ അരങ്ങേറിയത്. കാലിക്കറ്റ് സര്‍വകലാശാലാ താരതമ്യ സാഹിത്യ പഠനവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീകല മുല്ലശ്ശേരിക്ക് വിസി ഡോ. പി. രവീന്ദ്രന്‍ മെമ്മോ നല്‍കിയ നടപടിയാണ് സിന്‍ഡിക്കേറ്റ് തള്ളിയത്.

പരാതിയോ പ്രാഥമിക അന്വേഷണമോ നടന്നിട്ടില്ലെന്നും ജൂണില്‍ നല്‍കിയ മെമ്മോ തൊട്ടടുത്ത സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ചില്ലെന്നും ഇടതംഗങ്ങള്‍ വാദിച്ചു. വിസിക്ക് ചാര്‍ജ് മെമ്മോ കൊടുക്കാന്‍ അധികാരമില്ലെന്നും സിന്‍ഡിക്കേറ്റിന്റെ അധികാരം ദുരുപയോഗം ചെയ്‌തെന്നും അവര്‍ ആരോപിച്ചു. നിലവിലെ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകണമെന്ന് ലീഗ് അനുകൂല അംഗം ഡോ. പി. റഷീദ് അഹമ്മദ്, കോണ്‍ഗ്രസ് അനുകൂല അംഗം ടി.ജെ. മാര്‍ട്ടിന്‍, ബിജെപി അനുകൂല അംഗം എ.കെ. അനുരാജ് എന്നിവര്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷത്തിന്റെ പേരില്‍ സര്‍വീസ് ചട്ടം ലംഘിക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് ശ്രീകല മുല്ലശ്ശേരി സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥിക്കുന്ന വീഡിയോ തയ്യാറാക്കിയെന്നാണ് ആരോപണം. ഇതിനായി സര്‍വകലാശാലയുടെ ഔദ്യോഗിക റേഡിയോ ആയ 'റേഡിയോ സിയു'വിന്റെ സംവിധാനങ്ങള്‍ ദുരുപയോഗംചെയ്തെന്നും ആരോപണമുണ്ട്. ഇത് ചട്ടലംഘനമാണെന്നായിരുന്നു. ആരോപണം. നിലമ്പൂരില്‍ സ്വരാജ് തോറ്റു. അപ്പോഴും ശ്രീകലയ്ക്ക് അനുകൂല തീരുമാനമാണ് സിന്‍ഡിക്കേറ്റില്‍ നിന്നും വരുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960-ലെ ചട്ടം 69 ലംഘിച്ചതായിട്ടായിരുന്നു പരാതി.നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പ്രചാരണത്തില്‍ ഏര്‍പ്പെടുന്നതിന് കര്‍ശന വിലക്കുണ്ടെന്നതാണ് ചട്ടം. സര്‍വകലാശാല അധ്യാപകര്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമാണെന്നു കാലിക്കട്ട് യൂണിവേഴ്സിറ്റി ഫസ്റ്റ് സ്റ്റാറ്റിയൂട്ട്, 1977-ലെ വ്യവസ്ഥകള്‍ പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്.