- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈറേഞ്ചിലെ ഏലം കർഷകർ ഇനി നേരിടാൻ പോകുന്നത് തൈയുടെ ക്ഷാമം
ഇടുക്കി: കടുത്ത വേനലിൽ ഏലം കരിഞ്ഞുണങ്ങി ആദായം നഷ്ടപ്പെട്ട കർഷകർ ഇനി നേരിടാൻ പോകുന്നത് പുതിയ കൃഷിയിറക്കാനുള്ള തട്ടയുടെ (തൈ) ക്ഷാമം. മുമ്പ് 150 മുതൽ 200 രൂപ വരെ ആയിരുന്ന തട്ട വില 400-500 രൂപയിലേക്കും എത്തുമെന്നാണ് കർഷകർ പറയുന്നത്. ഹൈറേഞ്ചിൽ ചുരുക്കം സ്ഥലങ്ങളിലൊഴികെ മിക്കയിടത്തും ഏലം പൂർണമായോ ഭാഗികമായോ കരിഞ്ഞ് നശിച്ച അവസ്ഥയാണ്.
ആദായം രണ്ട് വർഷത്തേക്ക് പൂർണമായും ഇല്ലാതായതിനോടൊപ്പം പുനർ കൃഷിക്ക് ഏലം തട്ടകൾക്ക് കനത്ത ക്ഷാമവും നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഏലം തട്ട ലഭിച്ചാൽത്തന്നെ കനത്ത വില നൽകേണ്ടിവരും. മുൻപ് ഇരുപത്തിയഞ്ച് മുതൽ നൂറും നൂറ്റമ്പതും രൂപ വരെ, നല്ലയിനത്തിൽ പെട്ട ഏല തട്ടയ്ക്ക് വിലയുണ്ടായിരുന്നു. ഇക്കുറി ഇത് ഇരട്ടിയാകുമെന്ന ഭീതിയിലാണ് കർഷകർ.
മഴക്കാലം എത്തുന്നതോടെ ഏലം വിളവെടുപ്പും തോട്ടങ്ങളിലെ പണിയും സജീവമാകേണ്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ കർഷകർ പുനർ കൃഷിക്ക് പിന്നാലെ പായേണ്ടി വരും. ലോണെടുത്തും കടം വാങ്ങിയും ഏലം കൃഷിയിൽ പ്രതീക്ഷ വച്ചിരുന്നവർ വൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
ബാങ്കുകളിലെ അടക്കമുള്ള കടബാധ്യതകൾ മിക്ക ഏലം കർഷകർക്കും ഉണ്ട്. ഈ ബാധ്യതകളിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് കർഷകർ പറയുന്നു. നാട്ടിൻപുറങ്ങളിലും തമിഴ്‌നാട്ടിലും നിന്ന് നിരവധിപ്പേർ ഏലത്തോട്ടങ്ങൾ പാട്ടത്തിനെടുത്തിരുന്നു. നഷ്ടം നേരിട്ടതോടെ മിക്കവരും തോട്ടം ഉപേക്ഷിച്ചിട്ടുണ്ട്.