കൊച്ചി: അറബിക്കടലില്‍, കേരളതീരത്തിന് അടുത്ത് തീ പിടിച്ച കപ്പലില്‍ പൊട്ടിത്തെറി. കപ്പലിനെ ഡെക്കിലാണ് സ്‌ഫോടനം ഉണ്ടായത്. ഒരു കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ചു. കണ്ടെയ്‌നറുകളില്‍ എളുപ്പം തീപിടിക്കാന്‍ സാധ്യതയുള്ള രാസവസ്തുക്കളെന്നാണ് വിവരം. വിഷാംശമുള്ള വസ്തുക്കളും കണ്ടെയ്‌നറുകളില്‍ ഉണ്ട്. കേരള സമുദ്രാതിര്‍ത്തിയില്‍, കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കപ്പല്‍ നിയന്ത്രണമില്ലാതെ കടലില്‍ ഒഴുകി നടക്കുകയാണെന്ന് നാവികേസന അറിയിച്ചു. കപ്പലില്‍ നിന്ന് പുക ഉയരുന്നുണ്ട്.

22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ നാലുപേരെ കാണാതായി. പൊള്ളലേറ്റ അഞ്ചുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കൂടുതലും തായ്വാന്‍ പൗരന്മാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം കപ്പല്‍ ഉപേക്ഷിച്ചു. കാണാതായവരില്‍ രണ്ടുപേര്‍ തായ്വാന്‍ പൗരന്മാരാണ്. 10 പേര്‍ ലൈഫ്‌ബോട്ടിലും എട്ട് പേര്‍ ലൈഫ് റാഫ്റ്റിലും രക്ഷപ്പെട്ടു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും കപ്പലില്‍ നിന്ന് പുറത്തുവന്നു.



കപ്പലിന്റെ പ്രൈമറി ഡെക്കിന്റെ അടിഭാഗത്താണ് സ്‌ഫോടനം ഉണ്ടായത്. പിന്നാലെ തീപിടിത്തവും ഉണ്ടായെന്നാണ് വിവരം. അഴീക്കല്‍ തുറമുഖവുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം. വിവരം അറിഞ്ഞയുടന്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും, നാവികസേനയും ഉടനടി പ്രതികരിച്ചു. കോസ്റ്റ് ഗാര്‍ഡ് മൂന്നുഡോര്‍ണിയര്‍ വിമാനങ്ങളും, നാവികസേനയുടെ ലൈഫ് റാഫ്റ്റുകളോടുകൂടിയ ഒരുവിമാനവും, അയച്ചു. കൂടാതെ, രണ്ട് കോസ്റ്റ് ഗാര്‍ഡ്് കപ്പലുകള്‍ കൂടി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൊത്തം അഞ്ചുകപ്പലുകളാണ് അയച്ചിരിക്കുന്നത്.

തീയണയ്ക്കാന്‍ കപ്പലുകളുടെ ശ്രമം. ന്യൂ മാംഗ്ലൂരില്‍ നിന്നുള്ള ഐസിജിഎസ് രാജ്ദൂത്, കൊച്ചിയില്‍ നിന്നുള്ള ഐസിജിഎസ് അര്‍ണ്‍വേഷ്, അഗത്തിയില്‍ നിന്നുള്ള ഐസിജിഎസ് സാച്ചെത് എന്നിവ സഹായത്തിനായി തിരിച്ചുവിട്ടതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

50 കണ്ടെയ്നറുകള്‍ വെള്ളത്തില്‍ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്കുവാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ബപ്പൂരില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയും അഴീക്കലില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ ദൂരത്തുമായാണ് അപകടം സംഭവിച്ചിരിക്കുന്നത്. പത്ത് മണിക്കൂര്‍ മുന്‍പാണ് കപ്പല്‍ കൊളംബോ തീരത്ത് നിന്ന് യാത്ര തുടങ്ങിയത്. നാളെ രാവിലെ മുംബൈ തീരത്ത് എത്തേണ്ടതായിരുന്നു.