കൊച്ചി: അറബി കടലില്‍ കേരളതീരത്തിന് അടുത്ത് അഴീക്കലിനും തലശേരിക്കും ഇടയില്‍ പുറംകടലില്‍ തീപിടിച്ച് പൊട്ടിത്തെറിച്ച സിംഗപ്പൂര്‍ പതാകയുള്ള ചരക്കു കപ്പല്‍ പൂര്‍ണമായി കത്തിയമരുന്നു. കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്ക് ചരക്കു കപ്പലിന് അടുത്തേക്ക് അടുക്കാന്‍ സാധിക്കുന്നില്ല. കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നുവെന്നും കപ്പല്‍ പൂര്‍ണമായും തകരുവാനുള്ള സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവിക സേനയുടെ ഒരു കപ്പലും മൂന്നു ഡോണിയര്‍ വിമാനങ്ങളുമാണ് രക്ഷാദൗത്യത്തിനുള്ളത്. കപ്പല്‍ പൂര്‍ണമായി കത്തുന്ന രാത്രി ദൃശ്യങ്ങള്‍ പുറത്തുവന്നു. കത്തുന്ന കപ്പലിനെ ടഗ് ബോട്ട് ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കൊണ്ടുപോകും. തീയണയ്ക്കാനുളള ശ്രമം തുടരുമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. നിയന്ത്രണം വിട്ട് ഒഴുകുന്ന കപ്പല്‍ തീരത്തടിയാതിരിക്കാനാണ് ഉള്‍ക്കടലിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ കപ്പലുകള്‍ രക്ഷാദൗത്യത്തിനായി എത്തിയിട്ടുണ്ട്. അടുത്ത മൂന്നുദിവസത്തിനുള്ളില്‍ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയുമെന്ന് മുന്നറിയിപ്പുണ്ട്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തര ദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്.



തീപിടിച്ച എം.വി വാന്‍ഹായ് 503 കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 ജീവനക്കാരെ നാവികസേന കപ്പലായ ഐ.എന്‍.എസ് സൂറത്തില്‍ മംഗളുരുവിലെത്തിച്ചു. പരിക്കേറ്റ 6 ജീവനക്കാരെ മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചു. ഇവരില്‍ 2 പേരുടെ നില അതീവ ഗുരുതരമാണ്. പൊള്ളലേറ്റതിനെ തുടര്‍ന്നുള്ള പരിക്കുകളാണുള്ളത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുന്നത്. 6 പേര്‍ക്ക് മാത്രമാണ് പരിക്കേറ്റിട്ടുള്ളത്. ബാക്കിയുള്ളവരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് 40 ശതമാനമാണ് പൊള്ളലേറ്റിരിക്കുന്നത്. ചികിത്സ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു.


നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 22 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ 8 ചൈനാക്കാരും, ആറ് തായ് വാന്‍കാരും 5 മ്യാന്‍മാര്‍കാരും, 3 ഇന്തോനേഷ്യക്കാരും ഉള്‍പ്പെടുന്നു.

കപ്പലിന്റെ പ്രൈമറി ഡെക്കിലെ ഒരു കണ്ടെയ്‌നറില്‍ ഉണ്ടായ പൊട്ടിത്തെറിയിലൂടെ ഉണ്ടായ തീ മറ്റുകണ്ടെയ്‌നറുകളിലേക്കും പടര്‍ന്നു. ഇതോടെ, ലൈഫ് ബോട്ടിലും ലൈഫ് റാഫ്റ്റുകളിലുമായി ജീവക്കാര്‍ രക്ഷപ്പെട്ടു. ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ട 18 ജീവനക്കാരില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. രണ്ട് തായ് വാന്‍കാരെയും ഒരു ഇന്തോനേഷ്യക്കാരനെയും ഒരു മ്യാന്‍മറുകാരനെയുമാണ് കാണാതായത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനം സ്ഥലത്ത് ചുറ്റി പറക്കുന്നുണ്ട്




22 ജീവനക്കാരുമായി ജൂണ്‍ ആറിനാണ് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് നിന്ന് സിംഗപ്പൂര്‍ പതാക വഹിക്കുന്ന ചരക്ക് കപ്പല്‍ വാന്‍ ഹായ് 503 മുംബൈയിലെ നവഷേവ തുറമുഖം ലക്ഷ്യമാക്കി പുറപ്പെട്ടത്. അഴീക്കലിനും ബേപ്പൂരിനുമിടയില്‍ അന്തര്‍ദേശീയ കപ്പല്‍ പാതയിലാണ് ചരക്ക് കപ്പലില്‍ തീപിടിത്തവും പൊട്ടിത്തെറിയുണ്ടായത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ അകലെയാണ്് അപകടം സംഭവിച്ചിരിക്കുന്നത്. ക്യാപ്റ്റനടക്കം 18 പേരെ ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി.




ബിഎസ്എം എന്ന കമ്പനിക്കാണ് കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെട്ടു. 157 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം. വിവിധ തരം ആസിഡുകള്‍, ലിഥിയം ബാറ്ററികള്‍, ഗണ്‍ പൗഡര്‍, ടര്‍പെന്റൈന്‍ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. തനിയെ തീപിടിക്കുന്നത് ഉള്‍പ്പടെ നാലുതരം രാസവസ്തുക്കള്‍ കണ്ടെയ്‌നറുകളിലുണ്ടെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് തീപിടിത്തമുണ്ടായതിന് 44 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന അഴീക്കല്‍ പോര്‍ട്ടിന്റെ ഓഫീസറും വ്യക്തമാക്കി. എന്നാല്‍ കണ്ടെയിനറുകളില്‍ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.



വിവരം അറിഞ്ഞയുടന്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും, നാവികസേനയും ഉടനടി പ്രതികരിച്ചു. കോസ്റ്റ് ഗാര്‍ഡ് മൂന്നുഡോര്‍ണിയര്‍ വിമാനങ്ങളും, നാവികസേനയുടെ ലൈഫ് റാഫ്റ്റുകളോടുകൂടിയ ഒരുവിമാനവും, അയച്ചു. കൂടാതെ, രണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ കൂടി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൊത്തം അഞ്ചുകപ്പലുകളാണ് അയച്ചിരിക്കുന്നത്. കത്തുന്ന കപ്പലിന് അടുത്തുകൂടി പോകുന്ന മറ്റുകപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.