ബെര്‍ലിന്‍: ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും വര്‍ദ്ധിക്കുകയാണ്. ജര്‍മ്മനിയില്‍ ദരിദ്രരായ ഫലസ്തീനികള്‍ക്കുവേണ്ടി ധനസമാഹരണം നടത്തുകയാണെന്ന് അവകാശപ്പെട്ട ഒരു നന്മമരം തട്ടിയെടുത്തത് ആറ് കോടിയോളം രൂപയാണ്. ഈ പണം ഉപയോഗിച്ച് ഇയാള്‍ വിലകൂടിയ കാറുകളും ആഡംബര വാച്ചുകളും ഡിസൈനര്‍ ബാഗുകളും എല്ലാം സ്വന്തമാക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അബ്ദുല്‍ ഹമീദ് എന്ന് വിളിക്കപ്പെടുന്ന 34 കാരനായ ഇയാള്‍ 2021 നും 2024 ഒക്ടോബറിനും ഇടയില്‍ 37 തവണയാണ് ജനങ്ങളില്‍ നിന്ന് സഹായം ആവശ്യപ്പെട്ട് പണപ്പിരിവ് നടത്തിയത്. ഹമീദ് ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ്. ഇവയെല്ലാം പ്രയോജനപ്പെടുത്തിയാണ് ഇയാള്‍ പണം സമ്പാദിച്ചത്. ലഭിച്ച പണത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ഇയാള്‍ ഫലസ്തീന്‍കാര്‍ക്ക് വേണ്ടി ചെലവഴിച്ചത്. ബാക്കി മുഴുവന്‍ ഹമീദ് സ്വന്തമാക്കുകയായിരുന്നു.

ഈ പണം ഉപയോഗിച്ചാണ് ഇയാള്‍ ഒരു ആഡംബര ബി.എം.ഡബ്ല്യൂ കാര്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കൂടാതെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഇയാള്‍ ജനങ്ങളുടെ ക്ഷേമത്തിനായി മാറ്റി വെച്ചിരിക്കുന്ന ഫണ്ടില്‍ നിന്നും പണം അടിച്ചുമാറ്റിയിരുന്നു. ഇതിനെ കുറിച്ച് പ്രത്യേക അന്വേഷണവും നടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.

പോലീസ് പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ ലക്ഷക്കണക്കിന് രൂപയും റോളക്സ് വാച്ചുകളും ആഡംബര ബാഗുകളും ഒരു ലിമൂസിന്‍ കാറും ഉണ്ടായിരുന്നു. അബ്ദുല്‍ ഹമീദിന്റെ സഹോദരിയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലക്ഷങ്ങള്‍ വില വരുന്ന റോളക്സ് വാച്ചുകളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ കൈവശം മാത്രം ദശലക്ഷങ്ങള്‍ വില വരുന്ന അഞ്ച് റോളക്സ് വാച്ചുകള്‍ ഉണ്ടായിരുന്നു.

മെഴ്സിഡസ് ബെന്‍സ് കാറും ഇയാളുടെ വാഹനശേഖരത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് കള്ളപ്പണം വെളുപ്പിക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നതായിട്ടാണ് പറയപ്പെടുന്നത്. അതിനെ കുറിച്ചും ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ഇപ്പോള്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹമീദിന്റെ വിചാരണ നടപടികള്‍ അടുത്ത രണ്ട് ദിവസം കൂടി തുടരും.