ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ചാര്‍ളി കിര്‍ക്ക് കൊലക്കേസിലെ പ്രതിക്കായി ജയിലില്‍ അസാധാരണ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചത്. കേസിലെ പ്രതിയായ ടൈലര്‍ റോബിന്‍സന്റെ ജീവന്‍ നഷ്ടപ്പെടുന്നത് തടയാന്‍ മാത്രമല്ല, ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളും കൂടുതല്‍ നാടകീയ സംഭവങ്ങളും തടയാനും വേണ്ടിയാണ് ജയിലില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഇയാളെ പ്രത്യേക നിരീക്ഷണത്തിന് വിധേയനാക്കാനുള്ള ക്രമീകരണങ്ങളാണ് അധികൃതര്‍ ചെയ്തിട്ടുള്ളത്. ഇയാള്‍ സ്വയം ഉപദ്രവിക്കുന്നത് തടയാനും കൂടി വേണ്ടിയാണ ഇത്തരം കാര്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോ ലിങ്ക് വഴിയാണ് ആദ്യമായി പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കൂടി കണക്കിലെടുത്താണ് റോബിന്‍സണിന വേണ്ടി ഇത്രയും സന്നാഹങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

1,092 കിടക്കകളുള്ള യൂട്ടാ കൗണ്ടി ജയിലില്‍ മറ്റ് തടവുകാരില്‍ നിന്ന് അകലെയാണ് റോബിന്‍സണെ പാര്‍പ്പിച്ചിരിക്കുന്നത്. റോബിന്‍സന്റെ മാനസികാവസ്ഥയെക്കുറിച്ചോ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ സ്വാതന്ത്ര്യമില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഇയാള്‍ നിരന്തരമായ നിരീക്ഷണത്തില്‍ ആയിരിക്കും. എല്ലാ സമയവും ഇയാളുടെ സെല്ലിലെ ലൈറ്റുകള്‍ ഓണായിരിക്കും.

അത് കൊണ്ടു തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും. റോബിന്‍സണ്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് ജയിലില്‍ കഴിയുന്നത്. അത് കൊണ്ട് തന്നെ ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ ഇയാള്‍ക്ക് ഏറ്റവും കഠിനമായിരിക്കും. കൂടാതെ റോബിന്‍സന്റെ എല്ലാ ചലനങ്ങളും വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. കുഴപ്പങ്ങള്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ കുറച്ച് നിമിഷങ്ങള്‍ പോലും അദ്ദേഹത്തില്‍ നിന്ന് കണ്ണെടുക്കരുത് എന്നാണ് ജയില്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രത്യേക നിരീക്ഷണത്തിലുള്ള തടവുകാര്‍ക്ക് സാധാരണയായി സാധാരണ ജയില്‍ വസ്ത്രം ധരിക്കാന്‍ അനുവാദമില്ല. പകരം, അവര്‍ക്ക് പ്രത്യേക ആന്റി-സൂയിസൈഡ് സ്മോക്കുകളാണ് നല്‍കുന്നത് ഇത് അവര്‍ക്ക് കീറാനോ തൂക്കിയിടാനോ ശ്വാസംമുട്ടിക്കാനോ ഉപയോഗിക്കാനോ കഴിയാത്ത കട്ടിയുള്ള ഒരു വസ്തു കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതേ കാരണങ്ങളാല്‍ തന്നെയാണ് സാധാരണയായി ബെഡ്ഷീറ്റുകള്‍, പുതപ്പുകള്‍, തലയിണകള്‍ എന്നിവയും നല്‍കാത്തത്.

പ്രത്യേക വാച്ച് സെല്ലുകളിലെ ചുവരുകളും തറയും കുഷ്യന്‍ ചെയ്തിരിക്കുന്നതിനാല്‍ തടവുകാര്‍ക്ക് തലയില്‍ ഇടിച്ച് സ്വയം പരിക്കേല്‍പ്പിക്കാന്‍ കഴിയില്ല. തടവുകാര്‍ക്ക് സ്വയം ഉപദ്രവിക്കാന്‍ കഴിയുന്ന കൊളുത്തുകളോ മറ്റ് ഹാര്‍ഡ്വെയറോ ഇത്തരം സെല്ലുകളില്‍ സാധാരണയായി ഇല്ല. സെല്ലിലെ ലൈററുകളും തടവുകാര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തിലാണ് ഉള്ളത്. പേനയ്ക്കും പെന്‍സിലിനും എല്ലാം ഇവിടെ വിലക്കുണ്ട്.