തിരുവനന്തപുരം: ഇന്നലെ ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്നും ചാടിയപ്പോള്‍ മാധ്യമങ്ങളിലെല്ലാം മിക്ക മാധ്യമങ്ങളിലും ഗോവിന്ദച്ചാമി എന്ന പേരില്‍ തന്നയൊണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍, ജനം ടിവി മാത്രം ചാര്‍ളി തോമസ് എന്ന പേരില്‍ വാര്‍ത്ത നല്‍കി. ഇത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അതേസമയം ഗോവിന്ദച്ചാമി മതം മാറിയിട്ടില്ല, ചാര്‍ലി അയാളുടെ ഫേക്ക് ഐഡി മാത്രമാണെന്നാണ് പോലീസ് അന്വേഷങ്ങളും കോടതി വ്യവഹാരങ്ങളിലും കണ്ടെത്തിയത്. അതേസമയം കേന്ദ്ര നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍കാലത്ത് നടത്തിയ പ്രചരണം ഇപ്പോള്‍ ജനം ടിവി ഏറ്റെടുക്കുകയും ചെയ്തു.

ഗോവിന്ദ സ്വാമിയുടെ ഫേക്ക് ഐഡിയായിരുന്നു ചാര്‍ലി എന്നത്. ഈ വ്യാജപേര് ഉപയോഗിച്ചാണ് ചാമി പലപ്പോഴും രക്ഷപെട്ടു നടന്നത്. ഗോവിന്ദച്ചാമി അറസ്റ്റിലായ വേളയില്‍ ചാര്‍ലിയാണ് പേരെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഈ പേര് ഉപയോഗിച്ച് തേജസ് വാര്‍ത്ത നല്‍കുകയും ചെയ്തു. അന്ന് ഇയാളുടെ യഥാര്‍ഥ ഐഡിന്റിറ്റി കണ്ടെത്താന്‍ പോലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതോടെ അറുമുഖന്‍ മകന്‍ ഗോവിന്ദസ്വാമിയാണ് യഥാര്‍ഥ പ്രതിയെന്ന് വ്യക്തമാകുകയും ചെയ്തു.



2013 ഡിസംബര്‍ 13ന ജസ്റ്റിസ് കമല്‍പാഷ, ജസ്റ്റിസ്.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചാര്‍ലി എന്നത് വ്യാജപേരാണെന്ന് വിധിയില്‍ വ്യക്തമക്കുന്നുണ്ട്. പോലീസ് അന്വേഷണം നടത്തി തെളിഞ്ഞ കാര്യമാണ് ഇതെന്നും അന്നത്തെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിധിയില്‍ 232, മുതല്‍ 250 വരെയുള്ള പാരഗ്രാഫുകളില്‍ ഇക്കാര്യം അടിവരയിട്ടു വ്യക്തമാക്കുന്നു.

ഗോവിന്ദച്ചാമി ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനും തെൡവുകള്‍ ഒന്നുമില്ല. തമിഴ്നാട് പൊലീസ് റെക്കോര്‍ഡ് പ്രകാരം, ഇയാള്‍ പലപേരുകളിലായിരുന്നു അറിയപ്പെട്ടതെന്നും സൂചനകളുണ്ട്. ഗോവിന്ദച്ചാമി, ചാര്‍ലി, കൃഷ്ണന്‍, രാജ, രമേഷ് തുടങ്ങി നിരവധി പേരുകള്‍ ഉയാല്‍ ഉപയോഗിച്ചിരുന്നു. ഗോവിന്ദച്ചാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കള്ളപ്പേരായിരുന്നു ചാര്‍ളി എന്ന ക്രിസ്ത്യന്‍ പേര്. ഈ പേരിന്റെ പിന്നാലെയാണ് മതംമാറ്റ കഥകളും ആകാശപ്പറവകളുമെല്ലാം വരുന്നത്. ഇത് അടിസ്ഥാനമില്ലാത്തതാണെന്ന് അക്കാലത്ത് വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മറുനാടനും വ്യക്തമാക്കിയിരുന്നു.

പോലീസ് അന്വേഷണത്തില്‍ ഇത് കള്ളപ്പേരാണെന്ന് തെളിഞ്ഞതോടെയാണ് മാദ്ധ്യമങ്ങള്‍ ഗോവിന്ദച്ചാമിയിലേക്ക് എത്തിയത്. പിന്നീട് മാദ്ധ്യമങ്ങളെല്ലാം ഈ പേരാണ് ഉപയോഗിച്ചത്. സുപ്രീംകോടതി വിധിയില്‍ ഗോവിന്ദസ്വാമി എന്നാണ് പേര് കൊടുത്തിരിക്കുന്നത്. ഇതാണ് അയാളുടെ ശരിക്കമുള്ള പേര് എന്ന് തമിഴ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്. സുപ്രീം കോടതി ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്നു രക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതോടെയാണ് മതംമാറ്റത്തിന്റെയും, അഗതികള്‍ക്കും ഭിക്ഷക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ആകാശപ്പറവകളുടെ ഇടപെടലും വിവാദമാവുന്നത്.

ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ വക്കീല്‍ ആളൂരിന് പണം എവിടുന്നു കിട്ടിയെന്ന ചോദ്യത്തിന് തേജസ് പത്രം ആകാശപ്പറവകളിലേക്കാണ് വിരല്‍ ചൂണ്ടിയത്. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ആകാശപ്പറവകള്‍ക്കും, ഫാദര്‍ ജോര്‍ജ്ജ് കുറ്റിക്കലുമൊന്നും ഗോവിന്ദച്ചാമിയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. സൗമ്യയുടെ മാതാവിനെ സ്വാധീനിക്കാന്‍ വേണ്ടി ഇവര്‍ വന്നു കണ്ടുവെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് സൗമ്യയുടെ മാതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോള്‍ പിന്നെ ആരാണ്, ഗോവിന്ദച്ചാമിക്കുവേണ്ടി ഇത്രയും പണം മുടക്കി കേസ് നടത്തിയത് എന്ന ചോദ്യത്തിന് പനവേലില്‍നിന്നുള്ളവര്‍ എന്നാണ് അഡ്വ ആളൂര്‍ നല്‍കിയത്. ഭിക്ഷക്കാരനായ ഗോവിന്ദച്ചാമി സുപ്രീകോടതിയില്‍ കേസ് നടത്താന്‍ വേണ്ടി ചെലവാക്കിയത് 15 ലക്ഷം രൂപയില്‍ അധികമാണ്. മൂന്ന് ഘട്ടങ്ങളിലായി അഞ്ചുലക്ഷം രൂപ താന്‍ കൈപ്പറ്റിയെന്ന് ആളുര്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

ഇതാണ് വസ്തുത എന്നിരിക്കയാണ് ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാര്‍ളി തോമസ് പിടിയിലായതായി റിപ്പോര്‍ട്ട് എന്നായിരുന്നു ജനം ടിവി വാര്‍ത്ത നല്‍കിയത്. ഇത് ജനം അറിയാതെ എങ്കിലും പോപ്പുലര്‍ ഫ്രണ്ടിന്റെ കെണിയില്‍ പെട്ടതിന് സമാനമായി മാറി.