ചേര്‍ത്തല: പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ ശ്വാസംമുട്ടിച്ചുകൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ട്വിസ്റ്റ്. കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് പോലീസില്‍ മൊഴിനല്‍കിയതോടെ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പ്രതികളായ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയില്‍വാങ്ങി പോലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

കേസിലെ ഒന്നാംപ്രതിയായ കുഞ്ഞിന്റെ അമ്മ, പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡ് കായിപ്പുറത്തുവീട്ടില്‍ ആശാ മനോജിനെയും (35) സുഹൃത്ത് രാജേഷാലയത്തില്‍ രതീഷിനെയും (39) തെളിവുശേഖരണത്തിനായാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. ഇരുവരെയും ചോദ്യംചെയ്തപ്പോള്‍ കുഞ്ഞിന്റെ പിതൃത്വത്തില്‍ ആശയക്കുഴപ്പമുയര്‍ന്നു.

പ്രസവസമയത്തടക്കം ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവായ മറ്റൊരു യുവാവും യുവതിയുടെ സുഹൃത്താണെന്ന് പോലീസിനു വിവരംകിട്ടി. വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോള്‍ കുട്ടിയുടെ പിതൃത്വമേറ്റെടുത്ത് ആ യുവാവ് മൊഴിനല്‍കിയതായാണ് പോലീസ് പറയുന്നത്. ഇതോടെ ഡി.എന്‍.എ. പരിശോധനയ്ക്കായി പോലീസ് എല്ലാവരുടെയും സാംപിളുകള്‍ അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വരുമ്പോഴേ കുഞ്ഞിന്റെ പിതാവ് ആരെന്ന് വ്യക്തമാകുകയൂള്ളൂ.

കഴിഞ്ഞ 31-ന് ആശുപത്രി വിട്ടശേഷം ആശയും ഈ യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തുപോയിരുന്നു. സന്ധ്യമയങ്ങിയശേഷമാണ് രതീഷിനെ വിളിച്ചുവരുത്തി പള്ളിപ്പുറത്തുവെച്ച് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം രാത്രിതന്നെ രതീഷ് ആശയെ വിളിച്ചറിയിച്ചു. അതിനുശേഷമാണ് ആശ ഉറങ്ങിയതെന്നും പോലീസ് പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതുമുതല്‍ അലസിപ്പിക്കാനെന്ന പേരിലും പ്രസവസമയത്തും രതീഷില്‍നിന്ന് ആശ രണ്ടുലക്ഷത്തോളം രൂപ വാങ്ങിയതായും മൊഴിയുണ്ട്.

തിങ്കളാഴ്ചവരെ ഇരുവരും കസ്റ്റഡിയിലുണ്ടാകും. 31-ന് രാത്രി 8.30-ഓടെ രതീഷ് തന്റെ വീട്ടില്‍വെച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പ്രേരണയും പിന്തുണയും നല്‍കിയെന്നതാണ് ആശയുടെ പേരിലുള്ള കുറ്റം. കൊലപാതകവിവരം രണ്ടിനാണ് പുറത്തറിഞ്ഞത്. അന്നുതന്നെ ഇരുവരെയും പോലീസ് പിടികൂടുകയും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ചേര്‍ത്തല ഡിവൈ.എസ്.പി. കെ.വി. ബെന്നിയുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ജി. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.