പാവപ്പെട്ട ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കാന്‍ പണം കൊടുത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ജലാലുദ്ദീന്‍ എന്ന ചങ്കുര്‍ ബാബക്ക് കോടികളുടെ പണം എത്തിയത്, പനാമയിലെ ഷെല്‍ കമ്പനിയിലൂടെയെന്ന് ഇഡി. പൂര്‍വാശ്രമത്തില്‍, സൈക്കിളില്‍ ആഭരണങ്ങള്‍ വിറ്റിരുന്ന ബാബയുടെ പനാമയിലെ ഷെല്‍ കമ്പനിയില്‍ ഒന്നും രണ്ടുമല്ല, പതിനായിരം കോടി ഡോളറിന്റെ നിക്ഷേപമാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ബാബയുടെ ഇന്ത്യയിലെ അക്കൗണ്ടില്‍ നടത്തിയ പരിശോധനയില്‍ 106 കോടി കണ്ടെത്തിയിരുന്നു.

ചങ്കൂര്‍ ബാബയുടെ അടുത്ത സഹായിയായ നവീന്‍ റോഹ്റ 2003-ല്‍ പനാമയില്‍ ലോഗോസ് മറൈന്‍ എസ്എ എന്ന പേരില്‍ ഒരു ഷെല്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷ്ണല്‍ ഷിപ്പിംഗ് ബ്യൂറോ വഴിയാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10,000 യുഎസ് ഡോളറാണ് സ്ഥാപനത്തിന്റെ നിക്ഷേപമെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. വിദേശ പൗരന്മാരെയാണ് സ്ഥാപനത്തിന്റെ പങ്കാളിയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്നും മനപൂര്‍വ്വം ചെയ്യുന്നതതാകാമെന്നും അന്വേഷണസംഘം അറിയിച്ചു. ഈ ഷിപ്പിംഗ് കമ്പനിയിലൂടെ കോടിക്കണക്കിന് കള്ളപ്പണമാണ് വെളുപ്പിച്ചത്. ഹവാല ഇടപാടുകള്‍, ബാങ്ക് ഇടപാടുകള്‍ തുടങ്ങി 100 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട് എന്നാണ് ഇ ഡി പറയുന്നത്.

മതപരിവര്‍ത്തന റാക്കറ്റുമായി ബന്ധപ്പെട്ട് നവീന്‍ റോഹ്റയുടെ വസതിയില്‍ പരിശോധന നടന്നിരുന്നു. കേസിന്റെ ഭാഗമായുള്ള നിരവധി രേഖകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ രേഖകള്‍ മതപരിവര്‍ത്തന റാക്കറ്റുകളും സാമ്പത്തിക ഇടപാടുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. കേസില്‍ ചങ്കൂര്‍ ബാബ, മകന്‍ മെഹബൂബ്, സഹായിയായ നവീന്‍ റോഹ്‌റ , നസ്രീന്‍ എന്നിവര്‍ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ്.

ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് പണം വാരുന്നു?

ഇന്ത്യയില്‍ ഇപ്പോഴും മതപരിവര്‍ത്തന റാക്കറ്റുണ്ടെന്ന് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. പക്ഷേ യുപി പൊലീസ് നല്‍കിയ വിവരങ്ങള്‍ ആ രീതിയിലുള്ളതാണ്. ചങ്കൂര്‍ ബാബയെ അറസ്റ്റ്ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പണം കൊടുത്ത് ദലിതരും ആദിവാസികളും അടക്കമുള്ള പാവപ്പെട്ട ഹിന്ദുക്കളെ, മതം മാറ്റുകയാണ് ഇയാളുടെ രീതിയെന്നാണ് പയറ്റുന്നത്. ബാബയുടെ അക്കൗണ്ടില്‍ കോടികളാണ് ഉളളത്്. 106 കോടി രൂപയുടെ നിക്ഷേപം ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയിലെ മതപരിവര്‍ത്തന റാക്കറ്റുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പാണ് ലഖ്‌നൗവിലെ ഒരു ഹോട്ടലില്‍ നിന്നാണ് ചങ്കൂര്‍ ബാബയെയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളിയായ നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്തത്. ദരിദ്രരും നിസ്സഹായരുമായ തൊഴിലാളികള്‍, ദുര്‍ബല വിഭാഗങ്ങള്‍, വിധവകളായ സ്ത്രീകള്‍ എന്നിവര്‍ക്ക്, സാമ്പത്തിക സഹായം, വിവാഹ വാഗ്ദാനങ്ങള്‍, അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് വശീകരിച്ച് മതപരിവര്‍ത്തനം നടത്തുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.

സൈക്കിളില്‍ മോതിരങ്ങളും ആഭരണങ്ങളും വിറ്റിരുന്നയാളാണ് ചങ്കൂര്‍ബാബ. പിന്നീട് അദ്ദേഹം ഗ്രാമത്തലവനായി. ഇതുവരെ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍, അദ്ദേഹത്തിന്റെ 40 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 106 കോടി രൂപയുടെ ഫണ്ട് നിക്ഷേപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പണമെല്ലാം മിഡില്‍ ഈസ്റ്റിലെ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നാണ് വന്നതെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണ്.

ആരാണ് ചങ്കുര്‍ ബാബ?

ഉത്തര്‍പ്രദേശിലെ റെഹ്‌റ മാഫി ഗ്രാമത്തില്‍ നിന്നുള്ള ചങ്കൂര്‍ ബാബയുടെ മുഴുവന്‍ സാമ്രാജ്യവും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബല്‍റാംപൂര്‍ ജില്ലയിലെ ഉത്തരൗള പ്രദേശത്താണ്. തന്റെ ഇപ്പോഴത്തെ സഹായി നീതുവിനെ കണ്ടുമുട്ടിയ ശേഷം, റെഹ്‌റ മാഫി ഗ്രാമത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള മാധ്പൂരിലെ ഒരു ദര്‍ഗയ്ക്ക് അടുത്തുള്ള സ്ഥലത്ത് അദ്ദേഹം ഒരു കെട്ടിടം പണിതു. ഈ കെട്ടിടം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി. കെട്ടിടത്തില്‍ രണ്ട് നായ്ക്കളും 15 സിസിടിവി ക്യാമറകളും ഉണ്ട്. ബല്‍റാംപൂര്‍ കെട്ടിടത്തിന് പുറമേ, ചങ്കൂര്‍ ബാബയ്ക്ക് മറ്റ് പല സ്ഥലങ്ങളിലും നിരവധി സ്വത്തുക്കള്‍ ഉണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ ലോണാവാലയില്‍ 16. 49 കോടി രൂപ വിലമതിക്കുന്ന ഭൂമിയും ഇയാള്‍ വാങ്ങി. മുഹമ്മദ് അഹമ്മദ് ഖാന്‍ എന്ന വ്യക്തിയാണ് ഭൂമി വിറ്റത്. ചങ്കൂര്‍ ബാബയ്ക്ക് ഫണ്ട് അയച്ചതായി കണ്ടെത്തിയതിനാല്‍ ആന്‍ അഹമ്മദ് ഖാന്‍ എന്നയാളും അന്വേഷണത്തിലാണ്. ജമാലുദ്ദീന് ഭൂമി വിറ്റ അതേ വ്യക്തി തന്നെയാണോ ഈ അഹമ്മദ് ഖാന്‍ എന്ന് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. എത്ര പേരെയാണ് മതം മാറ്റിയതെന്നും ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.പ്രതിയായ ജമാലുദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനെതിരെ മാത്രമല്ല, രാഷ്ട്രത്തിനെതിരെയുമാണെന്ന് തെളിഞ്ഞതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു.

കെണിയൊരുക്കുന്നത് കാമുകി വഴി

ചങ്കൂര്‍ ബാബയുടെ മതപരിവര്‍ത്തന പരിപാടികള്‍ക്ക് കൂട്ടാളിയായി പ്രവര്‍ത്തിക്കുന്നത് കാമുകി നസ്രീന്‍ ആണെന്നാണ് യുപി പൊലീസ് പറയുന്നത്. നീതു എന്ന ഹിന്ദുപെണ്‍കുട്ടിയാണ് നസ്രീനായി മതം മാറിയത്. ബല്‍റാംപൂരിലെ ആഢംബര ബംഗ്ലാവില്‍ ചങ്കൂര്‍ ബാബയും നസ്രീനും ഭാര്യഭര്‍ത്താക്കന്‍മാരെ പോലെയാണ് താമസിച്ചിരുന്നത്. 2014 നും 2019 നും ഇടയില്‍ വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍, നീതു 19 തവണ യുഎഇയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2015 ല്‍ ദുബായില്‍ വെച്ചാണ് നീതു ഇസ്ലാം മതം സ്വീകരിച്ചത്. വിദേശത്ത് മതം മാറിയതിന്റെ രേഖകളും എടിഎസ് കണ്ടെത്തിയിട്ടുണ്ട്.. ഏഴാം ക്ലാസാണ് നീതുവിന്റെ വിദ്യാഭ്യാസം. ബല്‍റാംപൂരിലെ ഒരു മധ്യവര്‍ഗ സിന്ധി കുടുംബത്തിലെ അംഗമാണ് നീതു. വിവാഹശേഷം ഭര്‍ത്താവ് നവീന്‍ റോഹ്റയോടൊപ്പം ദുബായിലാണ് താമസിച്ചിരുന്നത്. കല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യുവതി ഗര്‍ഭം ധരിച്ചില്ല. അതിനിടെയാണ് ചങ്കൂര്‍ ബാബയുടെ അടുത്തേക്ക് ഇവര്‍ എത്തുന്നത്. പിന്നാലെ നീതു ഇസ്ലാം മതം സ്വീകരിച്ച് നസ്രീന്‍ ആയി. അതുപോലെ നവീന്‍ ജമാലുദ്ദീനും ആയി. പിന്നീട് ജമാലുദ്ദീന്‍ ചങ്കൂര്‍ ബാബയുടെ അടുത്ത സഹായിയും ഡ്രൈവറുമായി.

നസ്രീനാണ് പാവപ്പെട്ട ഹിന്ദു പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നത്. അവരോട് സൗഹൃദം സ്ഥാപിച്ച് സഹായം വാഗ്ദാനം നല്‍കും. മുസ്ലീമായതിനുശേഷമാണ് തന്റെ ജീവിതം മാറിയെന്ന് യുവതി പെണ്‍കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിക്കും. നിരവധി യുവതികളെ നീതു മുഖേനെ റാക്കറ്റില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. മതംമാറ്റത്തിന്റെ പേരില്‍ യുപിയില്‍ നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലെ പ്രമാദമായ കേസുകള്‍ ആദ്യമായിട്ടാണ് ഉണ്ടാവുന്നത്.