തിരുവനന്തപുരം: കാസര്‍കോട്ട് പ്രധാനാധ്യാപകന്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിജസ്ഥിതി അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥലം എസ്.ഐയുമായി സംസാരിച്ചെന്നും പരാതി കിട്ടിയില്ലെന്നാണ് പറഞ്ഞതെന്നും അമ്മയും പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ഉപദ്രവിക്കുന്ന നില ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കാസര്‍കോട് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ക്രൂര സംഭവമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെയാണ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപകന്‍ എം. അശോകന്‍ മര്‍ദിച്ചത്. അസംബ്ലിക്കിടെ വിദ്യാര്‍ഥി കാലുകൊണ്ട് ചരല്‍ നീക്കി കളിച്ചത് കണ്ട് പ്രധാനാധ്യാപകന്‍ പ്രകോപിതനാകുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ വേദിയിലേക്ക് വിളിച്ച് മറ്റു വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മുന്നില്‍വെച്ച് അടിക്കുകയായിരുന്നു.

ഈ മാസം 11നായിരുന്നു സംഭവം. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ കോളറില്‍ പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. രാത്രി ഉറങ്ങാന്‍ പറ്റാത്ത നിലയില്‍ വേദന ആനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് കര്‍ണപുടത്തിന് പരുക്കേറ്റതായി കണ്ടെത്തിയത്. സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സംഭവത്തില്‍ കുറ്റക്കാരായ പ്രധാനാധ്യാപകന്‍ എം.അശോകനെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടിയുടെ മാതാപിതാക്കള്‍. തന്റെ മകനെ മര്‍ദിച്ച ദിവസം പിടിഎ കമ്മിറ്റി അംഗങ്ങളോടൊപ്പം പ്രധാനാധ്യാപകന്‍ വീട്ടിലെത്തിയിരുന്നെന്നും, അന്ന് തെറ്റു പറ്റിയതായി സമ്മതിച്ചതായും മാതാപിതാക്കള്‍ വെളിപ്പെടുത്തി.

പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം ഔദ്യോഗികമായി പരാതി നല്‍കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ചൈല്‍ഡ് ലൈനില്‍ സംഭവത്തെക്കുറിച്ച് പരാതി നല്‍കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. സംഭവം വിദ്യാഭ്യാസ വകുപ്പില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.