ഭോപ്പാല്‍: മധ്യപ്രദേശിലെ പന്നയില്‍ രണ്ട് യുവാക്കള്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള വജ്രക്കല്ലുകള്‍ കണ്ടെത്തിയ സംഭവം ലോക മാധ്യമങ്ങളില്‍ അടക്കം ശ്രദ്ധ നേടുന്നു. അടുത്ത സുഹൃത്തുക്കളായ 24കാരനായ സതീഷ് ഖാതിക്കും 23കാരനായ സാജിദ് മുഹമ്മദിനുമാണ് അപ്രതീക്ഷിതമായ നിധി ലഭിച്ചത്. 20 ദിവസം മുന്‍പാണ് 200 രൂപ ഡെപ്പോസിറ്റ് നല്‍കി കൃഷ്ണ കല്യാണ്‍പുരില്‍ ചെറിയ ഖനിഭൂമി പാട്ടത്തിനെടുത്തത്.

വജ്രങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് ഇരുവരും ഈ ഭൂമി തിരഞ്ഞെടുത്തത്. കുഴിച്ചുനോക്കിയപ്പോള്‍ 15.34 കാരറ്റുള്ള രണ്ട് വജ്രക്കല്ലുകള്‍ കിട്ടി.ഉടന്‍തന്നെ ഇവര്‍ അധികാരികളെ ഏല്‍പ്പിക്കുകയായിരുന്നു. ഓരോ കല്ലിനും ഏകദേശം 50 ലക്ഷം രൂപ വീതം വില വരുമെന്നാണ് പരിശോധനയില്‍ കണ്ടെത്തി. അടുത്ത ലേലത്തില്‍ കല്ലുകള്‍ വില്‍പനയ്ക്ക് വയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൃഷ്ണ കല്യാണ്‍പൂരില്‍ ആറുചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഇവര്‍ ഖനി പാട്ടത്തിനെടുത്തത്.സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഒരു രത്‌നം കണ്ടെത്താമെന്നുള്ള പ്രതീക്ഷയിലാണ് ഇരുവരും വജ്രഭുമി പാട്ടത്തിനെടുത്ത് കുഴിക്കാനാരംഭിച്ചത്. ഇവിടെ നിന്നും വിലപിടിപ്പുള്ള വജ്രം കണ്ടെത്തിയതിലൂടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് ആശ്വസിക്കുകയാണ് യുവാക്കള്‍.

15.34 കാരറ്റുള്ള രണ്ട് വജ്രക്കല്ലുകളാണ് ഇവര്‍ കണ്ടെത്തിയത്. ഖനനം ചെയ്ത് കിട്ടിയ വജ്രം ഇരുവരും അധികാരികളെ ഏല്‍പ്പിച്ചു. രത്‌നത്തിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷം ഓരോ കല്ലിനും 50 ലക്ഷം വീതം വില വരുമെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വരാനിരിക്കുന്ന ലേലത്തില്‍ ഇത് വില്‍പനയ്ക്ക് വയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.പണം ലഭിച്ചാല്‍ പ്രഥമ പരിഗണന തങ്ങളുടെ സഹോദരിമാരുടെ വിവാഹം നടത്തുന്നതിനാണെന്ന് യുവാക്കള്‍ പറയുന്നു. ഇരുവരും പന്നയിലെ റാണിഗഞ്ചിലാണ് താമസിക്കുന്നത്.

സതീഷ് ഒരു ചെറിയ ഇറച്ചിക്കട നടത്തുന്നുണ്ട്. സാജിദ് ജോലി ചെയ്യുന്നത് പഴക്കടയിലാണ്. സാജിദിന്റെ മുത്തച്ഛനും അച്ഛനുമെല്ലാം ഇത്തരത്തില്‍ ഖനി പാട്ടത്തിനെടുത്ത് ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് ഇത്രയും വിലകൂടിയ വജ്രങ്ങള്‍ ലഭിച്ചിട്ടില്ല.വജ്രങ്ങളുടെ നഗരമായ പന്നയില്‍ ഇത്തരത്തില്‍ നിരവധി പേര്‍ ഭാഗ്യം പരീക്ഷണം നടത്താറുണ്ട്. കഴിഞ്ഞ മാസം ആറോളം കര്‍ഷകര്‍ ഇവിടെ നിന്ന് വജ്രങ്ങള്‍ കണ്ടെത്തിയിരുന്നു. അവയില്‍ മൂന്നെണ്ണത്തിന് ഏകദേശം 12 ലക്ഷം രൂപയോളം വിലവരും.