കേരളത്തില്‍ സോഷ്യല്‍ മീഡിയയിലും മുഖ്യധാര മാധ്യമങ്ങളിലും എവിടെ നോക്കിയാലും നാം കാണുക, ഗസ്സക്കും ഫലസ്തീനും വേണ്ടിയുള്ള വലിയ നിലവിളികളാണ്. ഗസ്സയില്‍ ഇസ്രയേല്‍ മുസ്ലീങ്ങളെ വംശഹത്യ നടത്തുന്നുവെന്നാണ് ഇവര്‍ ആരോപിക്കുക. എന്നാല്‍, ഇസ്രയേലില്‍ തന്നെ 20 ലക്ഷത്തോളം അറബ് മുസ്ലീങ്ങള്‍ ഉണ്ടെന്നും വംശഹത്യയാണ് ഇസ്രയലിന്റെ ലക്ഷ്യമെങ്കില്‍ അവര്‍ ആദ്യം തീര്‍ക്കേണ്ടത് സ്വന്തം പൗരന്‍മാരെയല്ലേ എന്നുമുള്ള ചോദ്യത്തിന് ആരും മറുപടി പറയാറില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ നടക്കുന്ന വംശഹത്യയെ മാധ്യമങ്ങള്‍ മറച്ചുപിടിക്കയാണ്. അതാണ് നൈജീരിയയില്‍ നടക്കുന്ന ക്രിസ്ത്യന്‍ വംശഹത്യ.

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ വംശനാശം നേരിടുകയാണെന്നും ലക്ഷങ്ങള്‍ വംശഹത്യക്കരികിലാണെന്നും ദ ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുകയാണ്. നിരവധി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 'ജിഹാദി സംഘടനകള്‍ ക്രിസ്ത്യാനികളെ തുടച്ചുനീക്കുകയാണ്. വൈകാതെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ ഇല്ലാതാകും.' ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സ്ഥാപകന്‍ എമേക ഉമഗ്ബാലാസി പറഞ്ഞു. 'അവിടെ പള്ളികള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വാസത്തിന്റെ പേരിലാണ് അവിടെ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത്''- ക്രിസ്ത്യന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ ജാബീസ് മൂസ പറഞ്ഞു. പള്ളികളിലേക്ക് പോകുന്നവര്‍ പലരും തിരികെ വീട്ടിലേക്ക് എത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ബെല്‍റ്റില്‍ ഓരോ രണ്ട് ദിവസത്തിലും ക്രിസ്ത്യാനികള്‍ ഏതെങ്കിലും വിധത്തില്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് പറയുന്നു. തീവ്രവാദികള്‍ ഭൂമി കൈയടക്കി, സ്വന്തമായി വീടുകള്‍ പണിതു, ചില ഗ്രാമങ്ങളുടെ പേര് മാറ്റി, പള്ളികള്‍ പണിതുവെന്നും മൂസ പറയുന്നു.

കഴിഞ്ഞ വര്‍ഷം 4476 ക്രിസ്ത്യാനികളാണ് ലോകമെമ്പാടുമായി കൊല്ലപ്പെട്ടത്. അതില്‍ 3100 പേരും കൊല്ലപ്പെട്ടത് നൈജീരിയയിലാണ്. സബ്‌സഹാറന്‍ ആഫ്രിക്കയില്‍ 162 ലക്ഷം ക്രിസ്ത്യാനികളാണ് ഉള്ളത്. അവരില്‍ ഒരുപാട് പേര്‍ക്ക് ജീവിതം നഷ്ടപ്പെട്ടവരാണ്. 2009 ലാണ് ബോക്കോ ഹറാം എന്ന ഇസല്‍മിക ഭീകരസംഘടന ശക്തിയാര്‍ജിച്ചത്. അന്നുതൊട്ട് ഇന്നുവരെയായി 19,100 പള്ളികള്‍ തകര്‍ക്കപ്പെട്ടു. ബോക്കോ ഹറാം, ഫുലാനി ഭീകരര്‍, വെസ്റ്റ് ആഫ്രിക്കന്‍ ഐഎസ് തുടങ്ങിയവയാണ് പള്ളി തകര്‍ക്കുന്നതിലും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് പറയുന്നത്.

നൈജീരിയയിലേത് ക്രിസ്ത്യന്‍ വംശഹത്യയോ?

ഐസിസിനെക്കാള്‍ അതിഭയാനകമായ ഇസ്ലാമിക ഭീകര സംഘടനയുടെ പിടിയിലാണ് ആഫ്രിക്ക. അതിന്‍െ പേരാണ് ബൊക്കോ ഹറാം. മതപരമായ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് നൈജീരിയിയിലെ അടക്കം അത് കൂട്ടക്കൊലകള്‍ തുടരുകയാണ്. 2014-ല്‍ ബൊക്കോ ഹറാം കൊലപ്പെടുത്തിയവരുടെ എണ്ണത്തില്‍ 317 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെയാണ് ഈ സംഘടന ആഗോള ഭീകരതാ റിപ്പോര്‍ട്ടിലൊക്കെ സ്ഥാനം പിടിച്ചത്.

എത്ര ക്രിസ്ത്യാനികള്‍ മരിച്ചുവെന്നും എത്ര പേര്‍ അവരുടെ വിശ്വാസത്തിന്റെ ഫലമായി മരിച്ചുവെന്നും സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ നൈജീരിയന്‍ സര്‍ക്കാരിന് പോലും വ്യക്തമായി അറിയില്ല. എന്നാല്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അഡ്വക്കസി ഗ്രൂപ്പായ ഓപ്പണ്‍ ഡോര്‍സ് അവരുടെ വേള്‍ഡ് വാച്ച് പട്ടികയില്‍ നൈജീരിയയെ ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും അപകടകരമായ ഏഴാമത്തെ സ്ഥലമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നു എന്ന് അവര്‍ കണ്ടെത്തിയിരുന്നു.

അമേരിക്കന്‍ കൊമേഡിയനും നടനുമായ ബില്‍ മഹര്‍ സെപ്റ്റംബര്‍ 26 ന് നൈജീരിയില്‍ ക്രിസ്ത്യാനികള്‍ വംശഹത്യക്ക് ഇരയാവുന്നുവെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ സജീവമായത്. അമേരിക്കക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ബില്‍ മഹര്‍ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ഇത്തരം റിപ്പോര്‍ട്ടുകളെ നൈജീരിയന്‍ സര്‍ക്കാര്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, നൈജീരിയയില്‍ തീവ്രവാദികള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആസൂത്രിതമായ വംശഹത്യയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളുടെയും ഓണ്‍ലൈന്‍ ഇന്‍ഫ്ലുവെന്‍സേഴ്സിന്റെയും ആരോപണങ്ങളെ സര്‍ക്കാര്‍ ശക്തമായി നിഷേധിക്കുകയും ചെയ്തു.

നൈജീരിയയുടെ സുരക്ഷാ വെല്ലുവിളികളെ ഒരു മതവിഭാഗത്തിനെതിരെ ലക്ഷ്യമിട്ടുള്ള ഒരു പ്രചാരണമായി ചിത്രീകരിക്കുന്നത് കള്ളമാണെന്നും സര്‍ക്കാര്‍ വാദിച്ചു. ക്രിസ്ത്യാനികള്‍ മാത്രമല്ല, എല്ലാ മതങ്ങളിലെയും നിരവധി ആളുകളില്‍ രാജ്യത്ത പ്രവര്‍ത്തിക്കുന്ന ജിഹാദി ഗ്രൂപ്പിന്റെ ഇരകളാകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. നൈജീരിയന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് നാഷണല്‍ ഓറിയന്റേഷന്‍ മന്ത്രി മുഹമ്മദ് ഇദ്രിസ് മലഗി കഴിഞ്ഞ മാസം പറഞ്ഞത്, ഭീകര ഗ്രൂപ്പുകളുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും പ്രത്യേക മതപരമോ വംശീയമോ ആയ സമൂഹത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എന്നാണ്.

അവസാനിക്കാത്ത കൊലകള്‍

എന്നാല്‍ ഇത് ശരിയല്ലെന്നും വിശ്വാസം നോക്കിയാണ് ആക്രമണം എന്നും നിഷ്പക്ഷ ഗ്രൂപ്പുകള്‍ പറയുന്നു. നിരത്തി നിര്‍ത്തി ഐസിസ് മോഡലില്‍ തലവെട്ടിയ സംഭവങ്ങളും ഏറെയുണ്ട്. ചിലപ്പോള്‍ ജിഹാദികള്‍, നൂറുകണക്കിന് മോട്ടോര്‍ സൈക്കിളുകളില്‍ തോക്കുകളുമായി വന്ന് ഒരു ഗ്രാമത്തില്‍ ഇറങ്ങി കത്തിക്കുകയും ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്തിട്ട് മടങ്ങും. മറ്റു ചിലപ്പോള്‍, വളരെ കുറച്ച് പേര്‍ മോട്ടോര്‍ സൈക്കിളുകളില്‍ വരികയും ഏതാനും ഗ്രാമങ്ങളില്‍ വ്യക്തികളെ ആക്രമിച്ച് മടങ്ങുകയും ചെയ്യും.

മിഡില്‍ ബെല്‍റ്റിലെ അക്രമണം കാരണം പ്രദേശങ്ങളില്‍ സൈനികരുണ്ട്. എന്നാല്‍ മിക്ക കേസുകളിലും, ആക്രമണത്തിനിരയായ ഗ്രാമങ്ങളില്‍ നിന്ന് വിളിക്കുമ്പോള്‍, സൈനികരും പോലീസും വൈകിയെത്തുകയാണ് പതിവ്. അല്ലെങ്കില്‍ അവര്‍ക്ക് അധികാരപരിധിയില്ലെന്ന് പറഞ്ഞ് ഒഴിയുന്നു. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ആളുകളെ അറസ്റ്റ് ചെയ്യുകയോ കേസുകള്‍ അന്വേഷിക്കുകയോ അവിടെ പതിവില്ല. 2009 മുതലാണ് നൈജീരിയയിലും ആഫ്രിക്കയിലെ മറ്റൊരു പ്രദേശമായ സഹേലിലും ഒരു ഖിലാഫത്ത് (ഇസ്ലാമിക ഭരണ സമ്പ്രദായം) സ്ഥാപിക്കാനുള്ള ബോക്കോ ഹറാമിന്റെ കലാപങ്ങള്‍ ആരംഭിക്കുന്നത്. അന്ന് മുതല്‍ ക്രിസ്ത്യനികള്‍ക്കെതിരായ ആക്രമണവും വര്‍ധിച്ചു.

ഓപ്പണ്‍ ഡോര്‍സും മറ്റ് നിരവധി എന്‍ജിഒകളും പറയുന്നതനുസരിച്ച്, ഫുലാനി തീവ്രവാദികള്‍, ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി (ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ) എന്നിവയുള്‍പ്പെടെയുള്ള ഇസ്ലാമിക ജിഹാദി ഗ്രൂപ്പുകളാണ് ഈ അക്രമം നടത്തുന്നത്. നൈജീരിയന്‍ സര്‍ക്കാരും സുരക്ഷാ സേനയും ആക്രമണത്തിന് ഇരയാകുന്ന ക്രിസ്ത്യാനികളെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതാണ് പ്രധാന ആരോപണം.

2009 മുതല്‍ ബൊക്കോ ഹറാം വിമതര്‍ക്കെതിരെ നിരവധി കൂട്ട വിചാരണകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ 125 പേര്‍ കുറ്റക്കാരാണെന്ന് നൈജീരിയന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു. അതിനുമുമ്പ്, ബൊക്കോ ഹറാം പ്രതികളുടെ അവസാന കൂട്ട വിചാരണ 2017 നും 2018 നും ഇടയിലാണ് നടന്നത്. അവിടെ 163 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി, 887 പേരെ വിട്ടയച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ നൈജീരിയയില്‍ 700 ബൊക്കോ ഹറാം അംഗങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ ബൊക്കോ ഹറാമിന്റെ ശക്്തി കുറഞ്ഞിട്ടില്ല. നൈജീരിയയില്‍ നടക്കുന്ന ഈ പ്രശ്നത്തിന് ഗസ്സയുടെ വംശഹത്യയുടെ പത്തിലൊന്ന് പ്രചാരണം കിട്ടിയിട്ടുമില്ല.