കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിന് സമീപത്തെ അന്ന കഫേയുടെ മാലിന്യക്കുഴിയില്‍ വീണ് മൂന്നുവയസ്സുകാരന്‍ മരിച്ച സംഭവം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് വന്‍ നാണക്കേട്. വിശദീകരണവുമായി സിയാല്‍ രംഗത്തു വന്നുവെങ്കിലും ഏറെ ആശങ്കകളാണ് സംഭവം ഉയര്‍ത്തുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചതെന്നും കുടുംബാംഗങ്ങളുടെ തീരാദുഃഖത്തില്‍ അനുശോചിക്കുന്നതായും സിയാല്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പൂന്തോട്ടത്തിന് സമീപത്തായി തുറന്ന നിലയിലായിരുന്ന മാലിന്യക്കുഴിയില്‍വീണ് രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ റിദ്ദാന്‍ ജാജുവാണ് മരിച്ചത്. പൊതു ജനങ്ങള്‍ക്ക് പ്രവേശിക്കാത്ത മേഖലയെന്നാല്‍ അതീവ സുരക്ഷാ പ്രദേശമാണം. അവിടേക്ക് വിമാനത്താവളത്തിലെ സുരക്ഷ മറികടന്ന് എങ്ങനെ കുട്ടികള്‍ എത്തിയെന്നതാണ് ഉയരുന്ന ചോദ്യം.

സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കുഞ്ഞിന്റെ മരണത്തിന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മാലിന്യക്കുഴി തറന്നിട്ടതില്‍ വീഴ്ചവരുത്തിയതടക്കം അന്വേഷിക്കും. േപാസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ രക്ഷിതാക്കള്‍ സമീപത്തുള്ള കഫേയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. രക്ഷിതാക്കള്‍ കഫേയ്ക്കുള്ളിലായിരുന്ന സമയത്ത് റിതന്‍ സഹോദരനൊപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്നു. പിന്നാലെ ഓടുന്നതിനിടയില്‍ മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അത് ഇതുവരെ സിയാല്‍ പുറത്ത് വിട്ടിട്ടില്ല.

വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിന് സമീപത്തുള്ള അന്ന കഫേയുടെ പിന്‍ഭാഗത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത സ്ഥലത്താണ് അപകടം സംഭവിച്ചത്. ഇവിടേക്ക് നടവഴിയില്ല. ഒരുവശം കെട്ടിടവും മറ്റ് മൂന്ന് വശം ബൊഗെയ്ന്‍വില്ല ചെടികൊണ്ടുള്ള വേലിയുമാണ്. ഒരു സംഘത്തിന്റെ ഭാഗമായാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഇവിടേക്ക് എത്തിയത്. അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെടുന്നതെന്നും പിന്നീട് സിയാല്‍ സെക്യൂരിറ്റി വിഭാഗം സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് കുട്ടി മാലിന്യക്കുഴിയുടെ ഭാഗത്തേക്ക് പോകുന്നത് കണ്ടതെന്നും പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.42ഓടുകൂടി മരണം സംഭവിക്കുകയായിരുന്നുവെന്നും സിയാല്‍ വിശദീകരിക്കുന്നു. എന്നാല്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് സ്ഥിര നിരീക്ഷണ സംവിധാനം ഉണ്ടായിരുന്നില്ല. ഇത് വലിയ സുരക്ഷാ വീഴ്ചയാണ്. പ്രത്യേകിച്ച് തീവ്രവാദ ആക്രമണ ഭീഷണിയടക്കം വിമാനത്താവളത്തിന് ഉള്ള സാഹചര്യത്തില്‍.

കേരളത്തിലെ വിനോദയാത്രക്ക് വന്നതാണ് രാജസ്ഥാന്‍ കുടുംബം. ഇന്ന് തിരികെ പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. അപകടത്തിന് ശേഷം മാലിന്യക്കുഴി പ്ലാസ്റ്റിക് കൊണ്ട് മൂടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടി മാലിന്യക്കുഴിയില്‍ വീണത്. നാലടി താഴ്ചയുള്ള കുഴിയിലേക്കാണ് കുട്ടി വീണത്. പത്ത് മിനിറ്റോളം കുട്ടി കുഴിയില്‍ കിടന്നു. കുഴിയില്‍നിന്നും മുകളിലേക്കെടുത്തതോടെ കുഞ്ഞ് ഛര്‍ദിച്ചു. മാലിന്യമായിരുന്നു ഛര്‍ദ്ദിയിലുണ്ടായിരുന്നത്. അനക്കം നിലച്ച സാഹചര്യത്തിലായിരുന്നു കുട്ടി. സി.പി.ആര്‍. നല്‍കിയതിന് പിന്നാലെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടിയെ കാണാതാവുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ അന്വേഷിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ കഫേയുടെ അകത്തും പുറത്തുമെല്ലാം അന്വേഷിച്ചു. എന്നിട്ടും കുട്ടിയെ കാണാതായതോടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് കുട്ടിയെ കാണാതായ വിവരം അറിയിക്കുകയും ചെയ്തു. വീണ്ടും കുഞ്ഞിനായുള്ള അന്വേഷണം നടത്തുന്നതിനിടെ മാലിന്യക്കുഴിയുടെ സമീപത്ത് കുട്ടിയുടെ ചെരുപ്പ് കുട്ടിയുടെ അച്ഛന്‍ തന്നെ കാണുകയായിരുന്നു. പിന്നാലെ കുട്ടിയെ വലിച്ച് മുകളിലേക്ക് എടുക്കുകയും ചെയ്യുകയായിരുന്നു. കുഞ്ഞിന്റെ വായിലടക്കം മാലിന്യം ഉണ്ടായിരുന്നു. സി.പി.ആര്‍. അടക്കം നല്‍കിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.