ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയവും, ഉരുള്‍പൊട്ടലും. അറുപതിലധികം പേരെ കാണാതായി. ഉത്തരകാശിയിലെ ധരാളി ഗ്രാമത്തില്‍ മലമുകളില്‍ നിന്ന് വെളളം കുതിച്ചു വരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വീടുകളും കെട്ടിടങ്ങളും വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.

ഘീര്‍ഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ മണ്ണും കല്ലും കുത്തിയൊലിച്ചെത്തി ഒരു ഗ്രാമത്തെ ഒന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.. നിരവധി പേര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം. ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

ഉരുള്‍പ്പൊട്ടി മിന്നല്‍ പ്രളയമുണ്ടാവുകയും ഒട്ടേറെ വീടുകള്‍ ഒലിച്ചുപോവുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്ഡിആര്‍എഫ് ടീമും എന്‍ഡിആര്‍എഫ് ടീമും സൈന്യവും സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.

പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഹര്‍ഷിലില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാ്ണ് അപകടസ്ഥലം. ' ഉയര്‍ന്ന സ്ഥലത്താണ് ഗ്രാമം സ്ഥിരി ചെയ്യുന്നത്. അവിടെ ഹോട്ടലുകളും ഷോപ്പുകളും അടക്കമുളള വാണിജ്യകേന്ദ്രമാണ്. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതേയുള്ളു. പക്ഷേ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കനത്ത വസ്തുനാശം ഉണ്ടായിട്ടുണ്ട്'- ജില്ലാ മജിസ്‌ട്രേറ്റ് പ്രശാന്ത് ആര്യ പറഞ്ഞു. ധരാളിയില്‍ എത്തിയ സൈന്യം ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ 13 ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ, യമുനാ നദികള്‍ കരകവിഞ്ഞൊഴുകി. കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സര്‍ക്കാര്‍ കണക്കുകള്‍. നൈനിത്താല്‍ ഹല്‍ദ്വാനി ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു