- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്രീദിയെ ആദരിച്ചത് ഇടത്-ഇസ്ലാമിക ഗ്രൂപ്പെന്ന് ആര്‍ എസ് എസ് മുഖപത്രം; 'ദി പാക്കിസ്ഥാന്‍ അസോസിയേഷന്‍' എന്ന ഹാളിലെ മലയാളി കൂട്ടായ്മയുടെ ആഘോഷം ഗൂഡാലോചനയെന്ന വാദം അതിശക്തം; സംഘടനയെ നയിക്കുന്നവരുടെ പേര് വിവരം അടക്കം പുറത്തു വിട്ട് ഓര്‍ഗനൈസര്‍; 'മെമ്മറി സ്റ്റപ്പ് 2025'ല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; ഈ സംഘടനയ്ക്ക് പരിപാടി നടത്താന്‍ 'പാഡ്' ഹാള്‍ കിട്ടിയത് എങ്ങനെ?
കൊച്ചി: ദുബായില്‍ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ മലയാളി കൂട്ടായ്മ ആദരിച്ചതിന് പിന്നില്‍ ഇടത്-ഇസ്ലാമിക ഗ്രൂപ്പെന്ന ആരോപണവുമായി ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയും ഉമര്‍ ഗുല്ലും ദുബായിലെ മലയാളി സംഘടനയുടെ ഒരു ചടങ്ങില്‍ അതിഥികളായി എത്തിയത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കുന്നു. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ നടത്തിയ ചടങ്ങാണ് വിവാദമായി മാറുന്നത്. കുസാറ്റിന്റെ ദുബായിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് പിന്നിലെ സംഘാടകരുടെ പേരു വിവരവും ഓര്‍ഗൈനസര്‍ പുറത്തു വിട്ടു. ഷാഹിദ് അഫ്രീദിയെ സ്വീകരിച്ച് ആനയിച്ചത് സംഘടനയുടെ അധ്യക്ഷനായ വിവേക് ജയകുമാറാണ്. കുസാറ്റില്‍ പഠിക്കുമ്പോള്‍ എസ് എഫ് ഐയുടെ ഭാരവാഹിയായിരുന്നു വിവേക് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അതിശക്തമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അപലപിച്ചത്. പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ തിരിച്ചടിയെ ലോക രാജ്യങ്ങള്‍ക്കിടയിലേക്ക് പങ്കുവയ്ക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസും പങ്കെടുത്തിരുന്നു. ഇന്ത്യന്‍ നിലപാടിനെ അതിശക്തമായി കേരളവും പിന്തുണച്ച ഘട്ടത്തിലാണ് പഹല്‍ഗാമില്‍ ഇന്ത്യയെ അപമാനിച്ച അഫ്രീദിയെ താരമായി മലയാളി സംഘടന അവതരിപ്പിച്ചത്.
രാജ്യത്തിന് ആകെ അപമാനകരമായ പരിപാടിയെന്നാണ് ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍ പരിപാടിയെ വിശേഷിപ്പിക്കുന്നത്. ഇടത്-ഇസ്ലാമിക സംഘടനയുടെ ദുബായ് ചാപ്റ്ററാണ് ഇതിന് പിന്നില്‍. ദുബായിലെ 'ദി പാക്കിസ്ഥാന്‍ അസോസിയേഷന്‍' എന്ന സ്ഥലത്തായിരുന്നു പരിപാടിയെന്നും ആരോപിക്കുന്നു. അഫ്രീദിയേയും പാക് ക്രിക്കറ്ററായ ഉമര്‍ ഗുല്ലിനെയും ആദരിക്കാനായിരുന്നു പരിപാടി. ഇന്ത്യാ വിരുദ്ധത ചര്‍ച്ചയാക്കിയവരെ ആദരിക്കലായിരുന്നു ലക്ഷ്യം-ഓര്‍ഗനൈസര്‍ പറയുന്നു. ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചവരെ ആദരിച്ചത് വ്യാപക പ്രതിഷേധമായി മാറുന്നുണണ്ട്. ഈ സംഘടനയുടെ തലപപ്ത്ത് ഇരിക്കുന്നവര്‍ക്ക് അഫ്രീദിയെ ആദരിച്ചതിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാകാനാകില്ലെന്ന് പ്രഖ്യാപിച്ചാണ് സംഘടനാ തലപ്പത്തുള്ളവരുടെ പേരുകള്‍ പുറത്തു വിടുന്നത്. ദേശവിരുദ്ധ ശക്തികളുമായി ചേര്‍ന്ന് സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഇതെന്നും ആരോപിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗോജ്ജ്വല പ്രവര്‍ത്തികളെ അപമാനിക്കുന്നതാണ് പ്രവാസികളായ മലയാളികളുടെ ഈ നടപടിയെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു. സംഘടനയുടെ 'മെമ്മറി സ്റ്റപ്പ് 2025' എന്ന പരിപാടി എല്ലാ അര്‍ത്ഥത്തിലും രാജ്യത്തിന് അപമാനമെന്ന് വിശദീകരിക്കുകയാണ് ഓര്‍ഗനൈസര്‍.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയും ഉമര്‍ ഗുല്ലും ദുബായിലെ മലയാളി സംഘടനയുടെ ഒരു ചടങ്ങില്‍ അതിഥികളായി എത്തിയത് വലിയ ഗൂഡാലോചനയെന്ന് ഇന്ത്യന്‍ ഏജന്‍സികളും തിരിച്ചറിയുന്നു.. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ ദുബായ് ഔദ് മെഹ്ത്തയിലെ പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് (പാഡ്) ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓര്‍മചുവടുകള്‍ 2025 എന്ന പരിപാടിയിലാണ് ഇരുവരും എത്തിയത്. പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള ഓഡിറ്റോറിയത്തില്‍ പരിപാടി നടത്തിയത് തന്നെ ഗൂഡാലോചനയായാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്. വിവേക് ജയകുമാര്‍ പ്രസിഡന്റും ആദര്‍ശ് നാസര്‍ ജനറല്‍ സെക്രട്ടറിയും റിസ്വാന്‍ മൂപ്പന്‍ ജോയിന്റ് സെക്രട്ടറിയുമായ കൊച്ചിന്‍ യൂണിവേഴ്സിറ്റി ബിടെക് അലൂമിനിയാണ് ഇതിന്റെ സംഘടകര്‍. പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് (പാഡ്) ഓഡിറ്റോറിയം ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്നതും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ വിധേയമാക്കും.
കുസാറ്റില്‍ 2000-2004 ബാച്ചില്‍ പഠിച്ചയാളാണ് വിവേക് ജയകുമാര്‍. തിരുവനന്തപുരത്തുകാരനായ വിവേക് നിലവില്‍ ദുബായില്‍ സ്വിമ്മിങ് പൂള്‍ നിര്‍മ്മാണ കമ്പനി നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തു വന്ന മുന്‍ പാക്കിസ്ഥാന്‍ താരമാണ് ഷാഹിദ് അഫ്രീദി. ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നുവെന്ന് അഫ്രീദി പറഞ്ഞിരുന്നു. പാകിസ്താനുമേല്‍ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും അഫ്രീദി വിമര്‍ശിച്ചിരുന്നു. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തി. ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനകം മാധ്യമങ്ങള്‍ ബോളിവുഡ് പോലെയായെന്ന് അഫ്രീദി പറഞ്ഞു. 'എല്ലാം ബോളിവുഡ് പോലെയാക്കരുത്. ആദ്യം ആശ്ചര്യപ്പെട്ടെങ്കിലും കാര്യങ്ങള്‍ അവര്‍ സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ ചിന്തിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. എന്നിട്ടാണ് അവര്‍ സ്വയം വിദ്യാസമ്പന്നരായ ആളുകളാണെന്ന് പറയുന്നത്.'- അഫ്രീദി കൂട്ടിച്ചേര്‍ത്തത് ഇങ്ങനെയാണ്.
'ഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ പാകിസ്താനെ കുറ്റപ്പെടുത്തും. നിങ്ങള്‍ക്ക് എട്ട് ലക്ഷത്തോളം വരുന്ന കരുത്തുറ്റ സൈന്യമുണ്ട് കശ്മീരില്‍. എന്നിട്ടും ഇത് സംഭവിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സാധിക്കാത്ത കഴിവില്ലാത്തവരാണ് നിങ്ങളെന്നാണ് ഇതര്‍ഥമാക്കുന്നത്.'- അഫ്രീദി പ്രതികരിച്ചിരുന്നു. അടുത്തിടെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച ഒട്ടേറെ യുട്യൂബ് ചാനലുകള്‍ നിരോധിച്ചതിന്റെ കൂട്ടത്തിലാണ് അക്തറിന്റേതും നിരോധിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരേ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി. ഏപ്രില്‍ 22-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പഹല്‍ഗാമിലെ ബൈസാരണ്‍ വാലിയില്‍ ഭീകരാക്രമണമുണ്ടായത്. 25 ടൂറിസ്റ്റുകളും ഒരു കശ്മീര്‍ സ്വദേശിയുമുള്‍പ്പെടെ 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് ഇന്ത്യ അതിശക്തമായ തിരിച്ചടിയും നല്‍കി. അതിന് ശേഷം അക്തറും അഫ്രീദിയുമൊന്നും ഒരു പ്രതികരണവും നടത്തിയിട്ടില്ല.