തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാല് വര്‍ഷ പാഠ്യപദ്ധതിയില്‍ റാപ്പ് ഗായകന്‍ വേടന്റെ (ഹിരണ്‍ ദാസ് മുരളി) പാട്ട് പഠന വിഷയമാക്കിയതിനെതിരെ സിന്‍ഡിക്കേറ്റിലെ ബി.ജെ.പി പ്രതിനിധി രംഗത്ത്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് കത്ത് നല്‍കി.

മൂന്നാം സെമസ്റ്റര്‍ മലയാളം പാഠഭാഗത്തിലാണ് ഹിരണ്‍ ദാസ് മുരളിയുടെ പാട്ട് പഠന വിഷയമാക്കിയത്. ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് ഹിരണ്‍ദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം എ.കെ. അനുരാജ് കത്തില്‍ പറയുന്നു. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടന്‍. പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്. വേടന്റെ പല വിഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്.

വേടന്റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാള്‍ ജീവിതത്തില്‍ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികള്‍ പകര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കല്‍ കൂടിയാകുമെന്ന് ആശങ്കയുണ്ട്. വേടന്റെ രചനകള്‍ക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകള്‍ പാഠഭാഗമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മൂന്നാം സെമസ്റ്റര്‍ മലയാളം പാഠഭാഗത്തിലാണ് വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ട് പഠന വിഷയമാക്കിയത്. മൈക്കില്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' ഗാനവും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് വിദ്യാര്‍ഥികള്‍ നടത്തേണ്ടിയിരുന്നത്. നാല് വര്‍ഷ ഡിഗ്രി കോഴ്‌സിന്റെ മൂന്നാം സെമസ്റ്റര്‍ ബി എ മലയാള പുസ്തകത്തിലാണ് താരതമ്യ പഠനത്തിനായി മൈക്കിള്‍ ജാക്‌സന്റെ റാപ്പ് സംഗീതത്തിനൊപ്പം വേടന്റെ റാപ്പ് സംഗീതവും നല്‍കിയിരിക്കുന്നത്.

'ഭൂമി ഞാന്‍ വാഴുന്നിടം ' എന്ന പ്രസിദ്ധ റാപ്പ് സംഗീതമാണ് പഠിക്കാനുള്ളത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പ്രതിരോധ പ്രവത്തനമാണ് ഈ സംഗീതത്തിന്റെ ഉള്ളടക്കം. മൈക്കിള്‍ ജാക്‌സന്റെ ' ദെ ഡോണ്ട് കെയര്‍ എബൗട്ട് അസ് ' എന്ന റാപ്പ് സംഗീതമാണ് ഉര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധ സമരങ്ങളിലും, ആഫ്രിക്കന്‍-അമേരിക്കന്‍ ജനവിഭാഗങ്ങളിലെ കറുത്തവര്‍ക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങള്‍, വര്‍ണ വിവേചനം എന്നിവക്കെതിരെയുള്ള പ്രതിഷേധങ്ങളിലും വ്യാപകമായി ഉപയോഗിച്ച ഗാനമാണിത്.

അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യ പ0നമാണ് വേടന്റെ സംഗീതം ഉള്‍പ്പെടുത്തിയതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കലിക്കറ്റ് സര്‍വ്വകലാശാല മലയാളം യു ജി പ0ന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എം എസ് അജിത്ത് പറഞ്ഞു. ജൂണിലാണ് മൂന്നാം സെമസ്റ്റര്‍ ആരംഭിക്കുന്നത്. മറ്റ് ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും മൈനര്‍ പേപ്പറായി വേടന്റെ പാട്ട് എടുത്ത് പഠിക്കാനാവും. സിലബസില്‍ വേടന്റെയും മൈക്കിള്‍ ജാക്‌സന്റെയും പഠിക്കേണ്ട റാപ്പ് സംഗീതത്തിന്റെ യൂ ട്യൂബ് വീഡിയോ ലിങ്കും നല്‍കിയിട്ടുണ്ട്.