തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ ശക്തമായ നിലപാട്്. മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയാല്‍ പ്രതിപക്ഷം പ്രതിരോധത്തിലാകുമെന്നാണ് വി ഡി സതീശന്റെ മുന്നറിയിപ്പ്. ഭരണകക്ഷി അംഗങ്ങള്‍ മാങ്കൂട്ടത്തിലിന്റെ പീഡനം ആയുധമാക്കുമെന്നും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ സ്പീക്കറെ അറിയിച്ച് ഉടന്‍ പ്രതിപക്ഷ നേതാവ് കത്ത് നല്‍കും. രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായാകും കത്ത് നല്‍കുക. രാഹുല്‍ ഇനി സഭയില്‍ പ്രത്യേക ബ്ലോക്ക് ആയിരിക്കും. സഭയില്‍ വരുന്നതില്‍ രാഹുല്‍ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. എംഎല്‍എയെ വിലക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടില്‍ നിന്നും കിട്ടുന്ന നിര്‍ദ്ദേശം രാഹുല്‍ അനുസരിക്കും.

ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തത്. രാഹുല്‍ സഭയില്‍ വരേണ്ടതില്ലെന്ന നിലപാടിലാണ് വി ഡി സതീശന്‍. എന്നാല്‍ എ ഗ്രൂപ്പിനും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനും രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. ഇത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ തീരുമാനമെന്നാണ് വി ഡി സതീശന്‍ നേരത്തെ പ്രതികരിച്ചത്. ഹൈക്കമാണ്ട് തീരുമാനമാകും ഇതില്‍ നിര്‍ണ്ണായകം. ഇതുടന്‍ ഉണ്ടാകുമെന്നാണ് സൂചന. സഭയില്‍ എത്തിയാലും പാര്‍ലമെന്ററീ പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് അറിയിക്കാനാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളും പരാതികളും പുറത്തുവരുന്നതിന് മുന്‍പ് തന്നെ സതീശന് മുന്‍പാകെ ചില പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. രാഹുലിന്റെ കാര്യത്തില്‍ എന്തെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തല്‍. വിഷയം ഭരണപക്ഷം ആയുധമാക്കുമെന്നും അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അടക്കം വലിയ തിരിച്ചടി സൃഷ്ടിക്കുമെന്നും സതീശന്‍ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന ശക്തമായ നിലപാടിലേക്ക് സതീശന്‍ നീങ്ങുന്നത്.

പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും രാഹുലിനെ കൈവിടരുതെന്നാണ് ഷാഫി പറമ്പില്‍ അടക്കം എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്ന ആവശ്യം. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വരുന്നതില്‍ തെറ്റില്ലെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. രാഹുലിനെ ചേര്‍ത്തുനിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരും എ ഗ്രൂപ്പിലുണ്ട്. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. രാഹുല്‍ അവധിയെടുക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവനടിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. വെളിപ്പെടുത്തലില്‍ ഉറച്ചുനിന്ന നടി, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടും ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു എന്നാല്‍ കേസിനൊന്നുമില്ലെന്നാണ് നടിയുടെ മൊഴി.