തിരുവനന്തപുരം: കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിനെതിരെ യുവതിയുടെ കുടുംബം. മെഡിക്കല്‍ ബോര്‍ഡ് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. അന്വേഷണം അട്ടിമറിച്ചാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കുടുംബം ആരോപിച്ചു. നീതി കിട്ടുമെന്ന പ്രതീക്ഷകളില്ലാതെയെന്നും കുടുംബം പ്രതികരിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ആശുപത്രി ഉടമകള്‍ക്കെതിരെ നടപടി എടുത്തില്ല.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആശുപത്രി ഉടമകള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്. അന്വേഷണം ശരിയായ ദിശയില്‍ അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യുവതിയുടെ പറയുന്നു. കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കല്‍ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായത്. സംഭവത്തില്‍, ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടത്തെ കോസ്‌മെറ്റിക് ക്ലിനികിന്റെ ക്ലിനിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ട്. ലൈസന്‍സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് ആശുപത്രിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.

ആശുപത്രിക്കെതിരായ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ലൈസന്‍സ് നല്‍കിയത്. ഇതിനെതിരെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നീതുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതി, ആഴ്ചകളായി ദുരിത ജീവിതം നയിക്കുകയാണ്. അമിതമായ അളവില്‍ കൊഴുപ്പ് നീക്കിയതിനാല്‍ രക്തകുഴലുകളുടെ പ്രവര്‍ത്തനം തകരാറിലായി. യുവതിയുടെ ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റുകയും ചെയ്തു.

ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരം കഴക്കൂട്ടം പൊലീസ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടെ മെയ് അഞ്ചിനാണ് ആശുപത്രിക്ക് ക്ലിനിക്കല്‍ രജിസ്‌ട്രേഷന്‍ നല്‍കിയത്. അതേസമയം സംഭവത്തില്‍ ആശുപത്രിയെ ന്യായീകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. രോഗിക്ക് സംഭവിച്ചത് അത്യപൂര്‍വ്വമായി ഉണ്ടാകാവുന്ന മെഡിക്കല്‍ സങ്കീര്‍ണതയാണെന്നും, ചികിത്സാ പിഴവ് സംഭവിച്ചതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടില്ലെന്നും ഐഎംഎ തിരുവനന്തപുരം ശാഖ പ്രസിഡന്റ് ഡോ ശ്രീജിത്ത് ആര്‍ , സെക്രട്ടറി ഡോ. സ്വപ്ന എസ് കുമാര്‍ എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയിലെ വിശദീകരണം.

അതേലമയം വയറിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയപ്പിഴവിനെത്തുടര്‍ന്ന് യുവതിക്ക് കൈ, കാല്‍ വിരലുകള്‍ നഷ്ടപ്പെട്ടതില്‍ കോസ്മെറ്റിക് ആശുപത്രി കുറ്റക്കാരാണെന്ന് വിവിധ ഡോക്ടര്‍മാരുമായി ചേര്‍ന്ന് മെഡിക്കല്‍ എത്തിക്സ് കമ്മിറ്റി നടത്തിയ യോഗം വിലയിരുത്തിയിരുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്താന്‍ കോസ്മെറ്റിക് ക്ലിനിക്ക് പ്രാപ്തമല്ലെന്നതാണ് പ്രധാന കണ്ടെത്തല്‍. രക്തസമ്മര്‍ദം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുമ്പോഴും രോഗിയെ വെന്റിലേറ്റര്‍ സൗകര്യമില്ലാത്തയിടത്ത് 12 മണിക്കൂറോളം കിടത്തിയത് ഗുരുതര വീഴ്ചയാണ്. കൃത്യമായ ചികിത്സ നിര്‍ണായകമായ 12 മണിക്കൂറില്‍ ലഭ്യമാകാതിരുന്നത് രോഗിയുടെ രക്തയോട്ടത്തെ ബാധിച്ചു.

ഇതുകാരണമാണ് വിരലുകള്‍ മുറിച്ചുകളയേണ്ട സാഹചര്യമുണ്ടായത്. ജനറല്‍ അനസ്തേഷ്യ നല്‍കിയ രോഗിയെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കണമെന്നതും പാലിക്കപ്പെട്ടില്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നത് ബോധ്യപ്പെടുത്തിയിട്ടും കാര്‍-ഡിയോളജി സൗകര്യമില്ലാത്ത ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ നടത്തി എന്നീ വിവരങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്യപ്പെട്ടത്.

രോഗിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ശസ്ത്രക്രിയ പിഴവ് വിലയിരുത്താന്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. ടി ഗീനാകുമാരി, ഡിഎംഒ ഡോ. ബിന്ദു മോഹന്‍, ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശ്രീദേവി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് വ്യാഴാഴ്ചയും ശനിയാഴ്ചയും യോഗം ചേര്‍ന്നത്. മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി, സര്‍ജറി, മെഡിക്കല്‍, അനസ്‌തേഷ്യോളജി, കാര്‍ഡിയോളജി, ക്രിട്ടിക്കല്‍ കെയര്‍, റേഡിയോളജി വിഭാഗം മേധാവിമാരാണ് പങ്കെടുത്തത്. ഫെബ്രുവരി 22നാണ് സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍ എം എസ് നീതുവിന് കുളത്തൂരിലെ കോസ്മെറ്റിക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടന്നത്. അടുത്തദിവസം ആരോഗ്യസ്ഥിതി മോശമായെത്തിയ നീതുവിനെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ഇടതുകൈയിലെ നാലും ഇടതുകാലിലെ അഞ്ചും വിരലുകള്‍ മുറിച്ചുമാറ്റപ്പെട്ട നീതു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ക്ലിനിക്ക് ഉടമ ഡോ. ബിബിലാഷ് ബാബു, ശസ്ത്രക്രിയ നടത്തിയ ഡോ. ഷെനോള്‍ ശശാങ്കന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ സോഫ്റ്റ്വയര്‍ എന്‍ജിനിയര്‍ എം.എസ്.നീതുവിനാണ് (31)ദുരനുഭവം. കഴക്കൂട്ടം കുളത്തൂരിലെ സ്വകാര്യ സൗന്ദര്യവര്‍ദ്ധക ആശുപത്രിയായ കോസ്‌മെറ്റിക്സിലാണ് ശസ്ത്രക്രിയ നടന്നത്. ലിപ്പോസക്ഷന്‍ ശസ്ത്രക്രിയയ്ക്കിടെ കൊഴുപ്പ് രക്തത്തില്‍ കലര്‍ന്നതാണ് (ഫാറ്റ് എംബോളിസം) സങ്കീര്‍ണമായത്. ഇത് യഥാസമയം കണ്ടെത്താന്‍ കഴിഞ്ഞില്ല. നീതുവിന്റെ ഭര്‍ത്താവ് പത്മജിത്ത് കഴക്കൂട്ടം എ.സി.പി ജെ.കെ.ദിനിലിന് നല്‍കിയ പരാതിയിലാണ് തുമ്പ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ആശുപത്രി അടപ്പിച്ചു. ഉടമസ്ഥനായ ഡോ.ബിബിലാഷ് ബാബുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. നീതുവിന്റെ ജീവന്‍ രക്ഷിക്കാന്‍ 30ലക്ഷം രൂപയാണ് ഇതുവരെ ചെലവായത്.തുടര്‍ ചികിത്സയ്ക്ക് ചെലവായ തുക നല്‍കാമെന്ന് ഡോ.ബിബിലാഷ് ബാബു ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞതായി സൂചനയുണ്ട്. ഇതിനിടെയാണ് സംഭവത്തില്‍ വിദഗ്ദ്ധരുടെ സമിതി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിജിലന്‍സ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയത്.