ഓക് ലാന്‍ഡ്: ളര്‍ത്തു മൃഗങ്ങളോടുള്ള സ്നേഹമെന്നാല്‍ അമിതാഹാരം നല്‍കലല്ല എന്നും, ആരോഗ്യം കാത്തു സൂക്ഷിക്കുന്ന പരിപാലനമാണെന്നും വ്യക്തമാക്കുന്ന കോടതിവിധി. ശ്രദ്ധിച്ച് പരിപാലിക്കാത്തതിനാല്‍ വളര്‍ത്തു നായ അമിതമായി വണ്ണം വയ്ക്കുകയും, ശ്വസിക്കുന്നതിനോ ചലിക്കുന്നതിനോ ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ എത്തുകയും ചെയ്തതിന് ഉടമയായ വനിതയെ കോടതി രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശിക്ഷിച്ചു. നഗ്ഗി എന്ന് പേരുള്ള ഈ നായയെ, ഓക്ലാന്‍ഡ് സ്വദേശിയായ ഒരു വനിതയുടെ ന്യൂസിലാന്‍ഡിലുള്ള വീട്ടില്‍ നിന്നും 2021 ഒക്ടോബറിലായിരുന്നു കണ്ടെത്തിയത്.

ഈ നായയെ കണ്ടെത്താന്‍ പോലീസ് ഒരു സേര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിരുന്നതായി ന്യൂസിലാന്‍ഡ് സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (എസ് പി ചി എ) പറഞ്ഞു. വീട്ടില്‍ നിന്നും 10 മീറ്റര്‍ മാത്രം അകലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് നടത്തി കൊണ്ടു പോകുന്നതിനിടെ നായ്ക്ക് ശ്വാസം വലിക്കാനായി മൂന്ന് തവണ നടത്തം നിര്‍ത്തേണ്ടി വന്നതായും അവര്‍ പറയുന്നു. മാത്രമല്ല, ശരീരത്തിന്റെ അമിത ഭാരം താങ്ങാന്‍ ആകാതെ അതിന്റെ കാലുകള്‍ തളര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഏതാണ് 53.7 കിലോഗ്രാം ഭാരമുള്ള നഗ്ഗിക്ക് അമിതവണ്ണമാണെന്നും, ഒരു സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ച് അതിന്റെ ഹൃദയ സ്പന്ദനം അളക്കാന്‍ കഴിയില്ലെന്നും ഒരു എസ് പി സി എ വെറ്റിനറി ഡോക്ടര്‍ മനുകാവ് ഡിസ്ട്രിക്ട് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഹൃദയസ്പന്ദനത്തിന്റെ ശബ്ദത്തിന് പുറത്തെത്താന്‍ കഴിയാത്ത അത്ര കൊഴുപ്പായിരുന്നു അതിന്റെ ദേഹത്ത് അടിഞ്ഞുകൂടിയിരുന്നത്. അമിതവണ്ണം കാരണം പല അസ്വസ്ഥതകളും ഈ വളര്‍ത്തു നായ് അനുഭവിക്കുന്നതായി ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

കൃത്യമായ ഇടവേളകളില്‍ നഖം വെട്ടാതെ അമിതമായി വളര്‍ന്നിരുന്നു. കണ്‍ജങ്ക്റ്റിവിറ്റിസ് ഉള്‍പ്പടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങളും ഈ നായ് അനുഭവിച്ചിരുന്നു. തങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അമിതവണ്ണമുള്ള മൃഗങ്ങളില്‍ ഒന്നാണിതെന്നും എസ് പി സി എ വക്താവ് പറയുന്നു. എസ് പി സി എ ഇന്‍സ്പെക്ടര്‍മാരെയും ജീവനക്കാരെയും ഞെട്ടിക്കുന്നതായിരുന്നു നഗ്ഗിയുടെ അവസ്ഥ എന്നും വക്താവ് പറഞ്ഞു.

വളര്‍ത്ത് നായയുടെ ആരോഗ്യത്തിലും പെരുമാറ്റ ആവശ്യങ്ങളിലും ശ്രദ്ധ ചെലുത്താതെ ഉടമ കുറ്റകൃത്യം ചെയ്തതായി കോടതി കണ്ടെത്തി. ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായി 1104 ഡോളര്‍ പിഴയൊടുക്കുവാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മാത്രമല്ല, അടുത്ത ഒരു വര്‍ഷക്കാലം നായ്ക്കളെ സ്വന്തമാക്കുന്നതിനും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തി.