കോന്നി: അടവിയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ഭരണപ്പാർട്ടിക്കാരുടെ ക്രൂരവിനോദം. കിലോമീറ്ററുകൾ താണ്ടിയെത്തുന്ന സഞ്ചാരികൾക്ക് ബുദ്ധിമുട്ടായി യൂണിയനുകളുടെ തമ്മിലടി. തണ്ണിത്തോട്ടിലെ സിപിഐ-സിപിഎം പോരാണ് അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിനും വിലങ്ങു തടിയാകുന്നത്. ഇടപെട്ട വനപാലകർക്ക് നേരെ സിപിഎം ലോക്കൽ സെക്രട്ടറി വക ഭീഷണിയും.

വനം വകുപ്പും തൊഴിലാളി യൂണിയനുകളുമായി തർക്കം ഉടലെടുത്തതോടെ സംസ്ഥാനത്തെ പ്രമുഖ എക്കോ ടുറിസം കേന്ദ്രമായ അടവിക്ക് അനിശ്ചിത കാലത്തേക്ക് പൂട്ട് വീണു. സംസ്ഥാനത്തു് കുട്ടവഞ്ചി സവാരി നടക്കുന്ന വനമേഖലയിലെ അടവിയിലേക്ക് നിരവധി വിനോദ സഞ്ചാരികളാണ് എത്തിക്കൊണ്ടിരുന്നത്. ഗവി,അടവി, ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോർത്തിണക്കിയുള്ള വിശദമായ പദ്ധതിനടപ്പിലാക്കാൻ ഒരുങ്ങുന്നതിനിടെയാണ് സമരവും അടച്ചുപൂട്ടലും ഉണ്ടായിരിക്കുന്നത്.

റെഡ് അലേർട്ട് കാരണം ഏതാനും ദിവസം മുൻപ് അടച്ചപ്പോൾ തന്നെ ഇവുടുത്തെ തൊഴിലാളികൾ പ്രതിസന്ധിയിൽ ആയിരുന്നു. നേരത്തെ എഐടി യുസിയിൽ പെട്ട തൊഴിലാളികൾ മാത്രമാണ് കുട്ടവഞ്ചി തുഴച്ചിൽ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. അടുത്തിടെ സിഐടിയുവും യൂണിറ്റ് ഉണ്ടാക്കി. ഇവർ ഇവിടെ കൊടിമരം സ്ഥാപിച്ചു. ഇത് വനമേഖലയാണെന്നും കൊടിമരം നീക്കണമെന്നും വനംവകുപ്പ് ജീവനക്കാർ പറഞ്ഞു. എന്നാൽ യൂണിയൻകാർ ഇതിനു തയ്യാറായില്ല. തുടർന്നുണ്ടായ നീക്കങ്ങളാണ് അടച്ചു പൂട്ടലിലേക്ക് എത്തിയത്.

സിഐടിയു യൂണിയൻകാർ നടത്തിയ സമരത്തിൽ പ്രസംഗിച്ച സിപിഎം ലോക്കല സെക്രട്ടറി പ്രവീൺ പ്രസാദ് ജീവനക്കാരുടെ കൈ വെട്ടുമെന്ന് ഭീഷണി മുഴക്കി. തങ്ങൾക്ക് ജോലി സുരക്ഷിതത്വം ഇല്ലെന്നും പൊലീസ് കേസെടുക്കുന്നില്ലെന്നും പറഞ്ഞ് ജീവനക്കാർ വനം വകുപ്പ് അധികൃതർക്ക് പരാതി നൽകി. അടവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾക്കായി ആകർഷകമായ ഗാർഡൻ, റസ്റ്റോറന്റ്, വ്യൂ ഡെക്, എലിഫന്റ് ട്രെഞ്ച്, ബാത്തിങ് പൂൾ, വാട്ടർ കിയോസ്‌ക്, ജംഗിൾ ലോഡ്ജിൽ ഡോർമെറ്ററിയുംമുറികളും, വിശാലമായ പാർക്കിങ് ഏരിയ, പാതയോര ഭക്ഷണശാല തുടങ്ങിയവയൊക്കെയും നിർമ്മിക്കാൻ പദ്ധതി ഉണ്ടായിരുന്നു.

ഇനി തുറന്നാൽ തന്നെ വീണ്ടും പഴയ രീതിയിലേക്ക് വരാൻ ഏറെ സമയം വേണ്ടിവരും. കുട്ടവഞ്ചികൾക്ക് പ്രായം ഏറിയതോടെ കഴിഞ്ഞ ദിവസമാണ് 25 എണ്ണം പുതുതായി വന്നത്. ഇതിൽ ടാറും മറ്റും പുരട്ടി വെള്ളത്തിൽ ഇറക്കാൻ പണികൾ നടക്കുകയാണ്.ഇതിനി എപ്പോൾ എന്നും കണ്ടറിയണം. അതേ സമയം, സിഐടിയു യൂണിയനിൽപ്പെട്ടവർ സമരത്തിൽ നിന്നും പതുക്കെ പിന്മാറുകയാണ്. കുട്ടവഞ്ചി സവാരി നടക്കുന്നത് ഇവർ എതിർക്കുന്നില്ല. സമരത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചാൽ നാണക്കേടുണ്ടാകുമെന്ന് കരുതി നിശബ്ദരായി ഇരിക്കാനാണ് ഇവരുടെ നീക്കം.