തിരുവല്ല: കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ പുളിക്കീഴ് പോലീസ് ശ്രമകരമായ ദൗത്യത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അടൂര്‍ പള്ളിക്കല്‍ തോട്ടുവ ലക്ഷംവീട് കോളനി സുകുഭവന്‍ വീട്ടില്‍ സുകു എന്ന സുകുമാരന്‍ (54) ആണ് പിടിയിലായത്. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയാണിയാള്‍. പുളിക്കീഴ് പോലീസ് 2015 ലെടുത്ത വധശ്രമക്കേസില്‍ ഉള്‍പ്പെട്ട ഇയാള്‍ ജാമ്യം നേടിയ ശേഷം കോടതിയില്‍ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങുകയായിരുന്നു.

വര്‍ഷങ്ങളായി മുങ്ങിനടന്ന ഇയാള്‍ക്കെതിരെ തിരുവല്ല ജെ എഫ് എം കോടതിയില്‍ 2022 ല്‍ എല്‍പി വാറന്റ് ഉത്തരവായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഇയാള്‍ അടൂര്‍ തൃക്കുന്നപ്പുഴ രാമങ്കരി എന്നിവടങ്ങളില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടയാളാണെന്ന് ബോധ്യമായി. കൊലപാതകം വധശ്രമം വീട് കയറി ആക്രമണം എന്നിവയ്ക്ക് എടുത്തവയാണ് കേസുകള്‍. നിരന്തരമായ അന്വേഷണത്തില്‍ ഇയാളെ പറ്റി തുമ്പുകിട്ടാതെ വന്നപ്പോള്‍, സഹോദരനെ കണ്ടെത്തുകയും അയാളുടെ ഫോണിന്റെ സി ഡി ആര്‍ പോലീസ് പരിശോധിക്കുകയും ചെയ്തു.

മാണിക്യം എന്നയാളുടെ പേരിലുള്ള ഫോണ്‍ നമ്പരില്‍ നിന്നും പലപ്പോഴായി സുകുമാരന്റെ ഫോണ്‍ കോളുകള്‍ ഇയാള്‍ക്ക് ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടു. ഇതിനെ കേന്ദ്രീകരിച്ച് ചങ്ങനാശ്ശേരിയിലെ കിടങ്ങറയിലും പരിസരപ്രദേശങ്ങളിലും പുളിക്കീഴ് പോലീസ് ദിവസങ്ങളോളം നിരീക്ഷിച്ച് അന്വേഷണം നടത്തി. തമിഴ്നാട് സ്വദേശികള്‍ക്ക് ഒപ്പം മുരുകന്‍ എന്ന പേരില്‍ കിടങ്ങറ പാലത്തിനടിയില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ ഇങ്ങനെയാണ് ഇന്നലെ പിടികൂടിയത്. തന്ത്രപരമായ നീക്കങ്ങളിലൂടെ വലയിലാക്കിയ സുകുമാരനെ വിശദമായി ചോദ്യം ചെയ്തു.

കൂടെ താമസിച്ചുവന്ന തമിഴ്നാട്ടുകാരന്റെ തിരിച്ചറിയല്‍ രേഖകള്‍ മാറ്റി മുരുകന്‍ എന്ന കള്ളപേരില്‍ താമസിക്കുകയായിരുന്നു. മുരുകന്റെ ഐ ഡിയിലാണ് ഇയാള്‍ അവിടെ അറിയപ്പെട്ടത്. മൊബൈല്‍ ഫോണിന്റെ ഐ എം ഇ ഐ നമ്പര്‍ കണ്ടെത്തിയും തുടര്‍ന്ന് വിരലടയാളം പരിശോധിച്ചും പ്രതിയെ ഉറപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ കെ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ സാഹസികമായി കുടുക്കിയത്. സി പി ഓമാരായ രഞ്ജു കൃഷ്ണന്‍, നിതിന്‍ തോമസ്, സുധീപ് എസ് കുമാര്‍ ,അനൂപ്, അലോക്, അരുണ്‍ ദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.