തിരുവനന്തപുരം: അറബിക്കടലിലെ ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇതോടെ കേരളാ തീരത്ത് അടക്കം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് പുറമേ എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാലുജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്.

വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ശനിയാഴ്ചയും ഞായറാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ബിപോർജോയ് മധ്യ-കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിലേയ്ക്കും തുടർന്നുള്ള 3 ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലേയ്ക്കും സഞ്ചരിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

വിവിധ ജില്ലകളിലായി കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.

ജൂൺ ഏഴ്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി

ജൂൺ ഏട്ട്: ആലപ്പുഴ, എറണാകുളം

ജൂൺ ഒമ്പത്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

ജൂൺ പത്ത്: പത്തനംതിട്ട, ഇടുക്കി

ജൂൺ പതിനൊന്ന്: പത്തനംതിട്ട, ഇടുക്കി

ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ.കേരളത്തിലെയും കർണാടകയിലെയും തീരമേഖലകളിൽ ജാഗ്രത പുലർത്താൻ കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി.

കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

വടക്കൻ കർണാടക തീരങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും
മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് നൽകിയ സാഹചര്യത്തിൽ മത്സ്യതൊഴാലികൾക്കും മുന്നറിയിപ്പു നൽകിയിണ്ട്. അതേസമയം ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

നാളെ മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ, തെക്കൻ അറബിക്കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 155 കിലോമീറ്റർ വരെവേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. രാത്രിയോടെ ഈ സമുദ്ര മേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 160 കിലോമീറ്റർ വരെയും മാറാൻ സാധ്യതയുണ്ട്.

നാളെയും (ജൂൺ എട്ട്) ശനിയാഴ്ചയും (ജൂൺ 10) വടക്കൻ ആൻഡമാൻ കടൽ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്ക്-കിഴക്കൻ അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്ക്-കിഴക്കൻ അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

വെള്ളിയാഴ്ച (ജൂൺ 9) മധ്യ അറബിക്കടൽ പ്രദേശത്ത് മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 160 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ ഈ സമുദ്ര മേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 145 മുതൽ 155 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 170 കിലോമീറ്റർ വരെയും മാറി വരുവാൻ സാധ്യതയുണ്ട്.

തെക്കൻ അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ശനിയാഴ്ച (ജൂൺ 10) മധ്യ അറബിക്കടൽ പ്രദേശങ്ങളിൽ മണിക്കൂറിൽ 145 മുതൽ 155 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 170 കിലോമീറ്റർ വരെയും തെക്കൻ അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഞായറാഴ്ച (ജൂൺ 11) വടക്കൻ അറബിക്കടലിന്റെ മധ്യ ഭാഗങ്ങളിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 160 വരെ വേഗതയിലും ആൻഡമാൻ കടൽ, മധ്യ-കിഴക്കൻ അതിനോട് ചേർന്ന മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക്-കിഴക്കൻ അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.