- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ്; ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു; ചൈനീസ് ഫണ്ട് വാങ്ങിയെന്ന് ആരോപിച്ച് ന്യൂസ് പോർട്ടൽ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി
ന്യൂഡൽഹി: ചൈനയിൽ നിന്ന് ഫണ്ട് വാങ്ങിയെന്ന് ആരോപണത്തെ തുടർന്ന് ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തി ഡൽഹി പൊലീസ്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെയും മറ്റും വീടുകളിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തി. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ചിലരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുകൾ ഉണ്ട്. ന്യൂസ് പോർട്ടലിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുക്കുകയും ഫണ്ടിങ് അന്വേഷിക്കുകയും ചെയ്തിരുന്നു. ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട ചില ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ കോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്. ഇതിനിടെയാണ് വീണ്ടും ഡൽഹി പൊലീസ് റെയ്ഡുമായി രംഗത്തുവന്നിരിക്കുന്നത്.
ന്യൂസ്‌ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ കൂടാതെ മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോക്ടർ രഘുനന്ദന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡിനിടെ പലരുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഡൽഹി പൊലീസ് പിടിച്ചെടുത്തു.
ഡൽഹി, നോയ്ഡ, ഗസ്സിയാബാദ് അടക്കം 30 ഇടങ്ങളിലാണ് റെയ്ഡു നടക്കുന്നത്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്‌ജോയ് ഗുഹ താകുർത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നതായും മുംബൈയിൽ താമസിക്കുന്ന ടീസ്റ്റയെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്.
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.
അതേസമയം ഡൽഹി പൊലീസ് നടപടിയിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. മാധ്യമപ്രവർത്തകരുടെ സംഘടനകൾ അടക്കം റെയ്ഡിനെ അപലപിച്ചു രംഗത്തുവന്നു. മോദി സർക്കാറിനും വൻകിട മുതലാളിമാർക്കുമെതിരെ റിപ്പോർട്ടുകൾ പുറത്തുവിട്ട മാധ്യമ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
റിലയൻസിന്റെ നിയമവിരുദ്ധമായ ഇടപാടുകളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവിട്ട മാധ്യമ പ്രവർത്തകനാണ് പരഞ്‌ജോയ് ഗുഹ. നേരത്തെ ഇപിഡബ്ല്യൂ പത്രാധിപരായിരുന്നു. റഫേൽ ഇടപാടിനുപിന്നിലെ സ്ഥാപിത താൽപര്യങ്ങളെക്കുറിച്ച് 'ദി ഫ്‌ളൈയിങ് ലൈസ്' എന്ന പേരിലും ഇന്ത്യയിലെ ഫേസ്‌ബുക്കിന്റെ ഇടപെടലിനെക്കുറിച്ച് ദി റിയൽ ഫേസ് ഓഫ് ഫേസ്‌ബുക്ക് ഇൻ ഇന്ത്യ എന്ന പേരിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2023 ഓഗസ്റ്റിൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുഎസ് ശതകോടീശ്വരനായ നെവിൽ റോയ് സിങ്കം ന്യൂസ്‌ക്ലിക്കിന് ധനസഹായം നൽകുന്നതായി ആരോപിച്ചിരുന്നു. ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വ്യവസായിയാണ് നെവിൽ റോയ്. കേസിൽ നേരത്തെ അന്വേഷണമാരംഭിച്ച ഇഡി, സ്ഥാപനത്തിന്റെ ചില ആസ്തികൾ കണ്ടുകെട്ടിയിരുന്നു.
ചൈനീസ് മാധ്യമങ്ങളുമായി അടുത്തബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിങ്കം ന്യൂസ്‌ക്ലിക്കിന് ധനസഹായം നൽകുന്നുണ്ടെന്നായിരുന്നു ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട്. ഇതിനുപിന്നാലെ ആരോപണങ്ങളുമായി ബിജെപി നേതാക്കളും രംഗത്തുവന്നു.
സിപിഎം നേതാവ് പ്രകാശ് കാരാട്ടും നെവിൽ റോയിയും കൈമാറിയ ഇമെയിൽ സന്ദേശങ്ങളുടെ രേഖകൾ പക്കലുണ്ടെന്ന് ബിജെപി എം പി നിഷികാന്ത് ദുബെ പാർലമെന്റിൽ ഉൾപ്പെടെ പറഞ്ഞിരുന്നു. അതേസമയം, ചൈനയുടെ താത്പര്യങ്ങൾ നടപ്പാക്കാൻ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ന്യൂസ്‌ക്ലിക്ക് എന്നും അവർ രാഹുൽ ഗാന്ധിയെ സഹായിക്കുന്നുണ്ടെന്നുമായിരുന്നു കേന്ദ്ര പ്രക്ഷേപണ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആക്ഷേപം.
ഈ ആരോപണങ്ങൾക്ക് പിന്നാലെ ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ട് എക്‌സ് സസ്പെൻഡ് ചെയ്തിരുന്നു. ഒപ്പം നെവിൽ റോയിയുടെ അനുബന്ധ സ്ഥാപനങ്ങളിൽനിന്ന് 86 കോടി രൂപയിലധികം വിദേശ ഫണ്ട് വന്നുവെന്ന കേസിൽ ഇ ഡി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.




