ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ അഗ്നിപര്‍വ്വതത്തില്‍ കുടുങ്ങിപ്പോയ ബ്രസീലിയന്‍ നര്‍ത്തകിയെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. അതേ സമയം ഡ്രോണ്‍ ദൃശ്യങ്ങളില്‍ അവര്‍ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന കാര്യം വ്യക്തമാണ്. ഇന്തോനേഷ്യയിലെ രണ്ടാമത്തെ ഉയരം കൂടിയ അഗ്നിപര്‍വ്വതത്തില്‍ ആയിരം അടി താഴ്ചയിലേക്ക് വീണതിനെ തുടര്‍ന്നാണ് ഇവര്‍ കുടുങ്ങിപ്പോയത്. ഇവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ പെടാപാട് പെടുകയാണ്. ഈ മാസം 21 നാണ് ജൂലിയാന മാരിന്‍സ് എന്ന നര്‍ത്തകി ട്രെക്കിംഗ് നടത്തുന്നതിനിടെ വീണത്.

കുത്തനെയുള്ള കുന്നിന്‍ മുകളില്‍ നിന്ന് 984 അടി താഴ്ചയിലേക്കാണ് അവര്‍ മറിഞ്ഞ് വീണത്. തുടര്‍ന്ന് പാറക്കെട്ടുകളുള്ള ഒരു മലയിടുക്കിലേക്ക് എത്തുകയായിരുന്നു. അത് വഴി കടന്നു പോയ വിനോദ സഞ്ചാരികളാണ് അവരുടെ നിലവിളി കേട്ടത്. മാരിന്‍സ് തറയില്‍ കിടക്കുന്നതായിട്ടാണ് ഡ്രോണ്‍ ദൃശ്യങ്ങളില്‍ ഉള്ളത്. എന്നാല്‍ അവര്‍ക്ക് തിരികെ കയറാന്‍ കഴിയുന്നില്ല. ഇന്നലെയും രക്ഷാപ്രവര്‍ത്തകര്‍ മാരിന്‍സിനെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഒരു ടൂര്‍ ഗ്രൂപ്പിന് ഒപ്പമാണ് അവര്‍ ഈ മേഖലയില്‍ എത്തിയത്. മല കയറുമ്പോള്‍ അവര്‍ക്ക് ശക്തമായ ക്ഷീണം

അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ ഗൈഡ് മാരിന്‍സിനോട് ഒരു സ്ഥലത്ത് വിശ്രമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് മറ്റ് ടൂറിസ്റ്റുകളുമായി ഗൈഡ് മുന്നോട്ട് പോകുകയായിരുന്നു. കുറേ സമയം കഴിഞ്ഞ് ഗൈഡ് മാരിന്‍സിനെ കൂട്ടിക്കൊണ്ട് പോകാനായി എത്തിയപ്പോള്‍ അവരെ കാണാനില്ലായിരുന്നു. അടിയന്തര ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് രക്ഷാ സംഘം സ്ഥലത്തെത്തുകയായിരുന്നു. സംഘം 300 മീറ്റര്‍ താഴേക്ക് ഇറങ്ങിയെങ്കിലും മാരിന്‍സിന്റെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. തങ്ങള്‍ അവരെ വിളിക്കാന്‍ ശ്രമിച്ചു എങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

തണുപ്പും കടുത്ത മൂടല്‍മഞ്ഞും നിറഞ്ഞ കാലാവസ്ഥ ആയിട്ടു പോലും ഞായറാഴ്ച രാവിലെ വരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അതേ സമയം നേരത്തേ കാണപ്പെട്ട സ്ഥലത്ത് ഇപ്പോള്‍ മാരിന്‍സിനെ കാണുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. തെരച്ചിലിനായി ഇപ്പോള്‍ കൂടുതല്‍ ഡ്രോണുകള്‍ വിന്യസിച്ചിരിക്കുകയാണ്. അതേ സമയം മാരിന്‍സിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി എന്ന റിപ്പോര്‍ട്ടുകള്‍ അവരുടെ സഹോദരി മരിയാന തള്ളിക്കളഞ്ഞു. ജൂലിയാനയ്ക്ക് ഭക്ഷണവും വെള്ളവും ചൂടുള്ള വസ്ത്രങ്ങളും രക്ഷാസംഘം എത്തിച്ചു എന്ന വാര്‍ത്തയും ശരിയല്ലെന്നാണ് സഹോദരി വ്യക്തമാക്കിയത്.

ചിലര്‍ മാരിന്‍സിനെ രക്ഷിക്കുന്നതായി വ്യാജവീഡിയോകള്‍ നിര്‍മ്മിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതായും മര്യാന കുറ്റപ്പെടുത്തി. ആദ്യം ഇതെല്ലാം തങ്ങള്‍ വിശ്വസിച്ചു എന്നും പിന്നീട് യാഥാര്‍ത്ഥ്യം മനസിലാക്കിയപ്പോള്‍ ഞെട്ടിപ്പോയി എന്നും അവര്‍ പറഞ്ഞു. ജക്കാര്‍ത്തയിലെ ബ്രസീല്‍ എംബസി രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രതിനിധികളെ അയച്ചതായി ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതല്‍് മാരിന്‍സ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒറ്റയ്ക്ക് യാത്ര നടത്തുകയായിരുന്നു.

അപകടം ഉണ്ടാകുന്നതിന് മുമ്പ് അവര്‍ തായ്‌ലന്‍ഡ്, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവ സന്ദര്‍ശിച്ചിരുന്നു. ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു സജീവ അഗ്നിപര്‍വ്വതമാണ് മൗണ്ട് റിന്‍ജാനി. രാജ്യത്തെ രണ്ടാമത്തെ വലിയ അഗ്നിപര്‍വ്വതവുമാണ് ഇത്. സെഗാര അനക് എന്ന തടാകവും ഇവിടെയുണ്ട്. സാഹസിക സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് ഈ തടാകവും പരിസരപ്രദേശങ്ങളും.