പാരിസ്: ലോകത്തെ വിറപ്പിക്കുന്ന ഭരണാധികാരിയാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഭാര്യയുടെ കയ്യില്‍ നിന്നും തല്ലുകൊള്ളാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വിധി. തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഭാര്യ ആയതിനാല്‍ മിണ്ടാതെ സഹിക്കുകാണ് മാക്രോണ്‍. എന്തായാലും ഭാര്യയുടെ കയ്യില്‍ നിന്നും തല്ലുകൊള്ളുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിയറ്റ്‌നാം സന്ദര്‍ശനത്തിന് എത്തിയ വേളയിലായിരുന്നു മാക്രോണിന് ഭാര്യയുടെ തല്ലുകിട്ടിയത്.

ഭാര്യയുടെ കയ്യില്‍ നിന്നും 'അടി കിട്ടുന്നതാണ്' ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഞൊടിയിടയില്‍ അത് വൈറലായി. കിട്ടിയത് അടി തന്നെയാണോ എന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന ചോദ്യം. വിയറ്റ്നാം സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു ഫ്രഞ്ച് പ്രസിഡന്റും ഭാര്യ ബ്രിജിറ്റ് മാക്രോണും. വിയറ്റ്നാം തലസ്ഥാനമായ ഹാനോയ് വിമാനത്താവളത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് മാക്രോണ്‍ വിമാനമിറങ്ങിയത്. ഫ്രഞ്ച് എയര്‍ഫോഴ്‌സ് വണിന്റെ ഡോര്‍ തുറന്നതിന് പിന്നാലെയാണ്, കൈകള്‍, മാക്രോണിന്റെ മുഖത്ത് പതിക്കുന്നത്.

ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോയില്‍ ഈ കൈകള്‍ ആരുടേതെന്ന് വ്യക്തമല്ല. എന്നാല്‍ ആ കൈ ചുവന്ന വസ്ത്രം ധരിച്ച വനിതയുടേത് ആയിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ഭാര്യ ബ്രിജിറ്റുമായിരുന്നു. 'അടികിട്ടിയതിന്റെ' അമ്പരപ്പ് മാക്രോണിന്റെ മുഖത്ത് വ്യക്തവുമാണ്. പിന്നാലെ താഴെയുള്ളവരെ പുഞ്ചിരിച്ച് അദ്ദേഹം അഭിവാദ്യം ചെയ്യുന്നുമുണ്ട്. ഇരുവരും ഒരുമിച്ചാണ് വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതും. പുറത്തിറങ്ങിയപ്പോല്‍ കൈതരിച്ച മാക്രോണ്‍ ഇടതുകൈ മുഷ്ടിചുരുട്ടി അമര്‍ഷം കടിച്ചമര്‍ത്തുന്നതും കാണാം.




അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. ഫ്രഞ്ച് മാധ്യമങ്ങളും ദൃശ്യങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവര്‍ക്കും വിഷമം തോന്നാത്തൊരു 'ഉന്തുംതള്ളും' മാത്രമാണ് ഇതെന്നുമായിരുന്നു പ്രസിഡന്റുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കിയത്. അതേസമയം, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ പര്യടനത്തിന് തുടക്കം കുറിക്കാന്‍ മാക്രോണ്‍ വിയറ്റ്‌നാമിലെത്തിയത്. യാത്രയുടെ ഭാഗമായി അദ്ദേഹം ഇന്തോനേഷ്യയും സിംഗപ്പൂരും സന്ദര്‍ശിക്കും.

അപൂര്‍വ്വ പ്രണയം, 25 വയസ്സിന്റെ വ്യത്യാസത്തിലെ വിവാഹം

ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മാക്രോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രായക്കൂടുതല്‍ കൊണ്ടായിരുന്നു ഭാര്യ ബ്രിജിറ്റ് ശ്രദ്ധ നേടിയിത്. രണ്ടുപേര്‍ക്കുമിടയില്‍ കാല്‍നൂറ്റാണ്ടിന്റെ പ്രായവ്യത്യാസമുണ്ടായിരുന്നു. ഇപ്പോള്‍ 72 വയസാണ് ബ്രിജിറ്റിന് മാക്രോണാകട്ടെ 47 വയസ്സും. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു മാക്രോണ്‍ ബ്രിജിത്തിനെ കാണുന്നത്. ഫ്രഞ്ച് സാഹിത്യവും ചരിത്രവും പഠിപ്പിക്കുന്ന അധ്യാപികയായി. അന്നവര്‍ വിവാഹിതയാണ്. മൂന്നു മക്കളുടെ അമ്മയും. പില്‍ക്കാലത്ത് എല്ലാം മാറ്റി മറിച്ച പ്രണയമായിരുന്നു ഇവരുടേത്.




അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രണയം. അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുടലെടുത്ത ആ പ്രണയം ചരിത്രത്തെത്തന്നെ മാറ്റിയെഴുതി. ബ്രിജിറ്റ് എന്ന അധ്യാപിക ഇമാന്വേല്‍ മാക്രോണ്‍ എന്ന വിദ്യാര്‍ഥിയെ കാണുമ്പോള്‍ അയാള്‍ക്കു പതിനഞ്ചുവയസ്സു മാത്രം പ്രായം.യാഥാസ്ഥിക വിശ്വാസങ്ങള്‍ പിന്തുടരുന്ന ഒരു ജെസ്യൂട്ട് സ്‌കൂളിലെ വിദ്യാര്‍ഥിയാണു മാക്രോണ്‍. ലാറ്റിനും ഫ്രഞ്ച് നാടകവും പഠിപ്പിക്കുന്ന അധ്യാപികയായി ബ്രിജിത്തും. ബ്രിജിത്തിന്റെ മകള്‍ക്ക് മാക്രോണിന്റെ അതേ പ്രായം. അവരിരുവരും ഒരു ക്ലാസ്മുറിയിലിരുന്നു പഠിച്ചിട്ടുമുണ്ട്. അന്നൊന്നും ആ കുട്ടി പ്രതീക്ഷിച്ചില്ല സഹപാഠി ഒരിക്കല്‍ തന്റെ രണ്ടാനച്ഛനമാകുമെന്ന് !

അപ്രതീക്ഷിതമായ പ്രണയത്തിലേക്കു വഴി തുറന്നത് ചെക്കോസ്ലോവാക്യന്‍ എഴുത്തുകാരന്‍ മിലന്‍ കുന്ദേരയുടെ ഒരു നാടകം. പ്രധാനവേഷം കൈകാര്യം ചെയ്യുന്നതു മാക്രോണ്‍. അധ്യാപികയായ ബ്രിജിത്ത് പരിശീലക. അധ്യാപികയും വിദ്യാര്‍ഥിയും മണിക്കൂറുകളോളം ഒരുമിച്ചു നാടകചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു.

അടുപ്പം വേര്‍പിരിയാനാകാത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറി.ബ്രിജിത്ത് പിന്നീടു പറഞ്ഞിട്ടുണ്ട് തന്റെ പ്രിയവിദ്യാര്‍ഥിയായ മാക്രോണിന്റെ അഭിനിവേശത്തെ നിരുത്സാഹപ്പെടുത്താന്‍ നടത്തിയ പരിശ്രമങ്ങള്‍. മാക്രോണിന്റെ സ്‌കൂള്‍ മാറ്റിനോക്കി. പക്ഷേ ബ്രിജിത്തിനോടുള്ള പ്രണയം മാക്രോണിന്റെ മനസ്സില്‍ മാറാതെനിന്നു. ഒടുവില്‍ 17ാം വയസ്സില്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മാക്രോണ്‍ ലോകത്തിനുമുന്നില്‍ പ്രണയം പ്രഖ്യാപിച്ചു. ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും താന്‍ അധ്യാപിക ബ്രിജിത്തിനെതന്നെ വിവാഹം ചെയ്യും.

ആ വിവാഹം യാഥാര്‍ഥ്യമായതു 2007ല്‍.അപ്പോഴേക്കും ബ്രിജിത്ത് തന്റെ മൂന്നു കൂട്ടികളുടെ അച്ഛനായ ലൂയി അസിയര്‍ എന്ന ആദ്യഭര്‍ത്താവില്‍നിന്നു വിവാഹമോചനം നേടിക്കഴിഞ്ഞിരുന്നു. മാക്രോണിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് റാലികളില്‍ ബ്രിജിറ്റ് സജീവമായി പങ്കെടുത്തിരുന്നു.