പത്തനംതിട്ട: തെരഞ്ഞെടുപ്പ് സർവൈലൻസ് ഡ്യൂട്ടി നോക്കുന്നതിനുള്ള ഭക്ഷണ ബത്ത ലഭിച്ചില്ലെന്ന് ആരോപിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തതിൽ സേനയ്ക്കുള്ളിൽ അമർഷം. മോശമായ വാക്ക് ഉപയോഗിച്ചാണെങ്കിലും പൊലീസുകാരൻ ചൂണ്ടിക്കാട്ടിയ പ്രശ്നം ഇതു വരെ പരിഹരിക്കപ്പെട്ടതുമില്ല.

അടൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ ജോലി ചെയ്യുന്ന സുനിൽകുമാറിനെയാണ് (സുനിൽ മാവടി) ജില്ലാ പൊലീസ് മേധാവി വി. അജിത്ത് സസ്പെൻഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരേ വാച്യാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് തണ്ണിത്തോട് പൊലീസ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂർ മണ്ഡലത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സർവൈലൻസ് ടീമിൽ അംഗമായിരുന്നു സുനിൽകുമാർ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്മാരും നോഡൽ ഓഫീസർമാരുമുള്ള എംഐസിസി സ്‌ക്വാഡ്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഭക്ഷണ ബത്ത ലഭിക്കുന്നില്ലെന്ന് കാട്ടി ഉപവരണാധികാരിയെ അടക്കം അപമാനിക്കുന്ന തരത്തിൽ ഏപ്രിൽ 19 ന് ഇട്ട പോസ്റ്റുകളാണ് നടപടിക്ക് ആധാരം. സമൂഹ മാധ്യമങ്ങളിൽ മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന തരത്തിൽ ഇട്ട പോസ്റ്റ് അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.

ഇത് കേരള സർക്കാരിന്റെ ഖജനാവിൽ നിന്ന് എടുത്തു കൊടുക്കേണ്ടതല്ല. കേന്ദ്രം ഇലക്ഷൻ കമ്മിഷൻ വക അയച്ചു കൊടുത്തിരിക്കുന്ന എമൗണ്ട് ആണ്. ഇത് ഏതു തെണ്ടിക്കാണ് തടഞ്ഞു വയ്ക്കാൻ അധികാരം. ഇത് തടഞ്ഞു വച്ചിരിക്കുന്ന കളക്ടറേറ്റിലെ തെണ്ടികളെ ആണ് വെളിച്ചത്തു കൊണ്ടു വരേണ്ടത്. ഇതിന് അന്വേഷണ കമ്മിഷനെ കൊണ്ടു വരികയും വേണം എന്നായിരുന്നു വാട്സാപ്പ് പോസ്റ്റ്.

ഇതിലെ ചില പദപ്രയോഗങ്ങളാണ് സുനിൽകുമാറിന്റെ സസ്പെൻഷനിൽ കലാശിച്ചത്. അടൂർ ഉപവരണാധികാരി ഇതു സംബന്ധിച്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും അദ്ദേഹം അത് അടിയന്തിര നടപടി ആവശ്യപ്പെട്ട് എസ്‌പിക്ക് കൈമാറുകയുമായിരുന്നു. കലക്ടറുടെ റിപ്പോർട്ട് വന്നതിന് പിന്നാലെ സസ്പെൻഷൻ ഉത്തരവുമെത്തി.

പക്ഷേ, സുനിൽ ചൂണ്ടിക്കാട്ടിയ പ്രശ്നം ഇതു വരെ പരിഹരിക്കപ്പെട്ടിട്ടില്ല. 40 ദിവസമാണ് കൊടുംചൂടിൽ തെരഞ്ഞെടുപ്പ് സർവൈലൻസ് ഉദ്യോഗസ്ഥർ റോഡിൽ അലഞ്ഞത്. ഇവർക്ക് ഭക്ഷണ ബത്ത ഇതു വരെ അനുവദിച്ചു കൊടുത്തിട്ടില്ലെന്ന് പറയുന്നു.മറ്റ് എല്ലാ ലോക്സഭ മണ്ഡലങ്ങളിലും ഭക്ഷണബത്ത കൃത്യമായി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ മാത്രമാണ് ഇതു ലഭിക്കാത്തത് എന്ന് പറയുന്നു. മോശം വാക്കുകൾ പൊലീസുകാരൻ ഉപയോഗിച്ചതിനെ സേനയിൽ ആരുംഅനുകൂലിക്കുന്നില്ല. എങ്കിലും അയാളെ സസ്പെൻഡ് ചെയ്തപ്പോഴെങ്കിലും ബത്ത നൽകാൻ തയാറാകണമെന്നാണ് ഡ്യൂട്ടി ചെയ്തവർക്കിടയിൽ ഉയരുന്ന ആവശ്യം.