തിരുവനന്തപുരം: മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടതത്തിയ സാമ്പത്തിക തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവിട്ടു ബിജെപി നേതാവ് കൃഷ്ണകുമാര്‍. ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ തെളിവുകളാണെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒ ബൈ ഓസി എന്ന സ്ഥാപനത്തിന്റെ ദിവസേനയുള്ള വിറ്റുവരവുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് പുറത്തുവിട്ടത്. ജീവനക്കാരുടെ പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതിന് പിന്നാലെയാണ് ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ടത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ വനിതാ ജീവനക്കാരെ ചോദ്യംചെയ്യുന്നതും അവര്‍ കുറ്റം സമ്മതിക്കുന്നതും ഒരു വീഡിയോയില്‍ കാണാം. തട്ടിപ്പില്‍നിന്ന് ലഭിച്ച പണം തങ്ങള്‍ വീതിച്ചെടുത്തുവെന്ന് വീഡിയോയില്‍ ജീവനക്കാരികളില്‍ ഒരാള്‍ സമ്മതിക്കുന്നു. 1500 രൂപ കിട്ടിയാല്‍ മൂന്നുപേരും 500 വീതം വീതിച്ചെടുക്കുമെന്ന് യുവതി പറയുന്നു. ആകെ എത്രരൂപയാണ് എടുത്തതെന്ന് ഓര്‍മയില്ലെന്നും കൃഷ്ണകുമാര്‍ പുറത്തുവിട്ട വീഡിയോയിലുണ്ട്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.

തട്ടിപ്പ് നടത്തിയതായി ജീവനക്കാര്‍ സമ്മതിച്ചു. തട്ടിച്ച പണത്തില്‍നിന്ന് റീഗല്‍ ജ്വല്ലേഴ്സ് എന്ന കടയില്‍നിന്ന് സ്വര്‍ണം വാങ്ങയതിന്റെ തെളിവ് ലഭിച്ചുവെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു. 'ആദ്യം ജോലിക്കുവന്ന യുവതിയുടെ ബന്ധുക്കളാണെന്ന് പറഞ്ഞാണ് മറ്റുരണ്ടുപേരെ ജോലിക്ക് പരിചയപ്പെടുത്തിയത്. ദിയയേക്കാള്‍ പ്രായംകുറഞ്ഞവരാണ്. അവളുടെ സ്വന്തം ആളുകളെപ്പോലെ കൊണ്ടുനടന്നു', കൃഷ്ണകുമാര്‍ പറഞ്ഞു.

തങ്ങള്‍ക്കെതിരായ പരാതിയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരെ കൃഷ്ണകുമാര്‍ വെല്ലുവിളിച്ചു. തട്ടിപ്പു പണം കൊണ്ട് കൂട്ടത്തില്‍ ഒരാള്‍ വീടുവെച്ച എന്നും സൂചനകളുണ്ട്. അതേസമയം മോഷണ കേസില്‍ എല്ലാത്തിനും തെളിവുകള്‍ നല്‍കിയിട്ടും പ്രതികള്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തത് ശരിയായില്ലെന്ന വിമര്‍ശനവും കൃഷ്ണകുമാര്‍ ഉന്നയിച്ചു.

'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയില്‍ ഇന്ന് രാവിലെയാണ് കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നെന്നാണ് പരാതി. ഇവര്‍ക്കെതിരെ രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് എടുത്തിരിക്കുന്നത്. സാധാരണ തട്ടിക്കൊ്ട് പോകല്‍ കേസുകള്‍ ഇരകളുടെ ബന്ധുക്കളാണ് നല്‍കാറുള്ളത്. ഇവിടെ പരാതിക്കാര്‍ നേരിട്ടെത്തി 'തട്ടിക്കൊണ്ടു' പോയി എന്ന് പരാതി നല്‍കി. എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് ചോദിച്ചിരുന്നുവെങ്കില്‍ പോലും പരാതിയിലെ കള്ളത്തരം പുറത്താകുമായിരുന്നു.

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ ജീവനക്കാര്‍ പരാതി നല്‍കിയത്. പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 69 ലക്ഷം രൂപ ജീവനക്കാര്‍ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. തെറ്റ് സമ്മതിച്ച ജീവനക്കാര്‍ 8 ലക്ഷം രൂപ തിരിച്ചു നല്‍കി. ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.

തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു എന്നാണ് കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ മ്യൂസിയം പൊലീസ് ചുമത്തിയിരിക്കുന്ന വകുപ്പ്. 'പണം കവര്‍ന്നത് കണ്ടെത്തിയതിന്റെ പിറ്റേദിവസം രാത്രി ഞങ്ങളെ ഉറങ്ങാന്‍ പോലും സമ്മതിച്ചിട്ടില്ല. സ്റ്റാഫും അവരുടെ ഭര്‍ത്താക്കന്മാരും വിളിച്ചുകൊണ്ടിരുന്നു. കഴിയുന്നത്രയും പണം അടുത്തദിവസം കൊണ്ടുവരാം കേസുകൊടുക്കരുത് എന്നായിരുന്നു പറഞ്ഞത്. രാവിലെ തന്നെ ഒത്തുതീര്‍പ്പാക്കാന്‍ അവരെത്തി. എന്റെ വീട്ടുകാരും വന്നു. ഫ്ലാറ്റിന് താഴെ നിന്ന് സംസാരിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നത് കണ്ടതോടെയാണ് അച്ഛന്റെ ഓഫീസിലിരുന്ന് സംസാരിക്കാന്‍ തീരുമാനിച്ചത്.

അങ്ങനെയാണ് കാറില്‍ കയറി പോയതും. ഈ സമയത്ത് അവരെല്ലാം ചെയ്ത കുറ്റം സമ്മതിക്കുന്നുണ്ടായിരുന്നു. ഫ്ലാറ്റിന് താഴെ ഇവര്‍ വന്നതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കേസാക്കാതിരിക്കാന്‍ ഒമ്പത് ലക്ഷം രൂപയാണ് അവര്‍ എനിക്ക് നല്‍കിയത്. ബാക്കി പണം ഉടനെ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞു. പിറ്റേന്ന് രാത്രി വിളിച്ച് അവര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് അച്ഛന്‍ കേസ് കൊടുത്തത്. 69 ലക്ഷം രൂപയാണ് സ്ഥാപനത്തില്‍ നിന്ന് അവര്‍ തട്ടിയെടുത്തത് ' - ദിയ കൃഷ്ണ പറഞ്ഞു.

'ക്യൂആര്‍ കോഡ് മാറ്റി പൈസ എടുക്കുന്നതിന്റെ വീഡിയോ തെളിവ് സഹിതം ഞങ്ങള്‍ നല്‍കി. ദിയയ്‌ക്കെതിരെ ഒരു തെളിവ് പോലും നല്‍കാന്‍ ജീവനക്കാര്‍ക്കായിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം സമീപനമാണ് ഉണ്ടായത്. എന്റെ ജീവിതത്തിലാദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇത്ര വൈരാഗ്യപരമായി പെരുമാറുന്നത്. എല്ലാത്തിനും കൃത്യമായ തെളിവ് നല്‍കിയിട്ടും പ്രതികള്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തത് ശരിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട് ' - കൃഷ്ണകുമാര്‍ പറഞ്ഞു.'