തിരുവനന്തപുരം: വീട്ടില്‍ നിന്നും മോട്ടോര്‍ ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുന്ന മെഡിക്കല്‍ കോളേജിലെ വകുപ്പ് മേധാവി. അതാണ് ഡോ ഹാരീസ് ചിറയ്ക്കല്‍. സിപിഎം കുടുംബമാണ്. ഇടതുപക്ഷ ആശയമാണ് ഡോക്ടറും മുമ്പോട്ട് കൊണ്ടു പോകുന്നത്. പഠിച്ചതെല്ലാം സര്‍ക്കാര്‍ കോളേജില്‍. അതുകൊണ്ടാണ് മിടുമിടുക്കനായിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുടരുന്നത്. തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവ് കരമന ഹരിയുടെ അടുത്ത ബന്ധു. അതായത് കരമന ഹരിയുടെ ഭാര്യാ സഹോദരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുമായി ഏറെ അടുപ്പമുള്ള നേതാവാണ് കരമന ഹരി. പക്ഷേ ആ ബന്ധങ്ങളൊന്നും തന്റെ നേട്ടത്തിന് ഉപയോഗിക്കാത്ത വ്യക്തിയാണ് ഡോ ഹാരീസ് ചിറയ്ക്കല്‍. അതുകൊണ്ടാണ് ഡോ ഹാരീസ് ചിറയ്ക്കലിനെ സത്യസന്ധനെന്ന് മന്ത്രി വീണാ ജോര്‍ജിനും പറയേണ്ടി വന്നത്. ഡോക്ടര്‍മാരുടെ സംഘടനയും ഈ ഡോക്ടറെ പിന്തുണയ്ക്കുന്നു. ഇതാണ് ഈ ഡോക്ടറുടെ പ്രസക്തിയ്ക്കുള്ള തെളിവും.

ആശുപത്രിയില്‍ എത്തുന്ന ഓരോ രോഗിയിലും തന്റെ ശ്രദ്ധപതിയണമെന്ന നിര്‍ബന്ധമാണ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ വ്യത്യസ്തനാക്കുന്നത്. യൂറോളജി രോഗ ചികില്‍സയ്ക്കാണ് ആദ്യം ഹാരീസ് ഈ ആശുപത്രിയില്‍ എത്തിയത്. അതേ ആശുപത്രിയില്‍ അതേ വിഭാഗത്തില്‍ മേധാവിയായപ്പോള്‍ ഈ ഡോക്ടര്‍ പല മാറ്റങ്ങളും പ്രതീക്ഷിച്ചു. പക്ഷേ ഒന്നും നടന്നില്ല. ഓരോ ദിവസവും നിശ്ചയിച്ചിട്ടുള്ള അത്രയും ഓപ്പറേഷനുകള്‍ ചെയ്തു തീരും വരെ എത്ര വെകിയാലും തിയേറ്ററില്‍ തന്നെ തുടരുന്ന ഡോക്ടര്‍. സ്വകാര്യ പ്രാക്ടീസ് ചെയ്യാറില്ല. അതിനെ വിമര്‍ശിക്കുകയും ചെയ്തു. അങ്ങനെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയത്. അങ്ങനെ സ്വന്തം നാട്ടിലെ മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവിയായി.

സ്വന്തം മകന് കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെതന്നെ ഭാഗമായ കണ്ണാശുപത്രിയില്‍ അദ്ദേഹംതന്നെ നേരിട്ടുവന്ന് രോഗികള്‍ക്കൊപ്പം ക്യൂനിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ചരിത്രവുമുണ്ട്. ലോഡ്ജുകളിലും വാടക വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും ഒറ്റയ്ക്ക് പാചകം ചെയ്ത് വളരെ പരിമിതമായ സാഹചര്യങ്ങള്‍ സഹിച്ചാണ് 1997 മുതല്‍ ജോലി ചെയ്തത്. പ്രൈമറി സ്‌കൂള്‍ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതു ജനങ്ങളുടെ ചിലവില്‍ പഠിച്ചതിന്, പ്രത്യുപകാരമായി, അവരോടുള്ള നന്ദിയും കടപ്പാടും സര്‍ക്കാരിനോടുള്ള കടപ്പാടും മാത്രമാണ് പ്രചോദനമെന്ന് പറയുന്ന ഡോടക്ടര്‍. ഇത് തന്നെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ തുറന്നു പറച്ചിലിനെ വ്യത്യസ്തനാകുന്നത്.

ഒപ്പം പഠിച്ചിരുന്ന എല്ലാവരും സ്വകാര്യ, വിദേശ ജോലികള്‍ സ്വീകരിച്ച് വലിയ സമ്പന്നര്‍ ആയപ്പോള്‍ ഞാന്‍ ഇന്നും വളരെ സാധാരണക്കാരനായി ജീവിക്കുന്നു. പണം സമ്പാദിച്ചില്ല എന്ന് യാതൊരു വിഷമവും ഇല്ല. ഇന്നും ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും രാപ്പകല്‍ ഓടി നടന്ന് ജോലി ചെയ്യുന്ന കാര്യം ആശുപത്രിയില്‍ വന്നിട്ടുള്ള എല്ലാ രോഗികള്‍ക്കും അറിയാം. പരിമിതികള്‍ കൊണ്ട് വീര്‍പ്പു മുട്ടുമ്പോള്‍ ചിലപ്പോള്‍ പൊട്ടിത്തെറിക്കാറുണ്ട്. രോഗികളോടോ സഹപ്രവര്‍ത്തകരോടോ മറ്റോ. നിയന്ത്രണം വിട്ടു പോകുമ്പോള്‍ ചെയ്യുന്നതാണ്. മനഃപൂര്‍വം ചെയ്യുന്നതല്ല എങ്കിലും അതൊരു തെറ്റാണ്. അത് മാത്രമാണ് എന്റെ ഭാഗത്തു നിന്ന് വരുന്ന ഒരേയൊരു തെറ്റ്-ഇത് തുറന്നു പറയുന്ന ഡോക്ടറാണ് പ്രദീപ് ചിറയ്ക്കല്‍.

മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കല്‍ വിശദീകരിച്ചിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളെല്ലാം പരമാര്‍ഥമാണ്. സത്യം പറഞ്ഞശേഷം ഒളിച്ചിരുന്നിട്ടില്ല. ഇക്കാര്യങ്ങള്‍ മേലധികാരികളെയൊക്കെ അറിയിച്ചിട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ മേലധികാരികളെ അറിയിക്കാതിരിക്കുന്നതില്‍ വീഴ്ചവരുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ടെ്. ആരും നേരിട്ടെത്തി ഡിപ്പാര്‍ട്ട്മെന്റില്‍ അന്വേഷണം നടത്തുകയോ ഇക്കാര്യം തിരക്കി വിളിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗികളോട് കടപ്പാടുണ്ട്. അതുകൊണ്ട് ഭയപ്പെട്ടിട്ട് കാര്യമില്ല. ഇക്കാര്യങ്ങളൊന്നും ആരോഗ്യമന്ത്രി അറിയുന്നുണ്ടാവില്ല. ആശുപത്രിയുടെ മേലധികാരികള്‍ മുകളിലേക്ക് അറിയിക്കുന്നതിലെ വീഴ്ചയാണ് പ്രശ്നം. മെഡിക്കല്‍ കോളേജിലെ എല്ലാ വകുപ്പുകളിലും പ്രശ്നങ്ങളുണ്ട്. വാങ്ങുന്ന ഉപകരണങ്ങള്‍ത്തന്നെ ചിലത് ഉപയോഗിക്കാനാവാത്തതാണ്. നിലവില്‍ ഓഗസ്റ്റ് നാലുവരെ രോഗികള്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലേക്ക് പല ഉപകരണങ്ങളും രോഗികള്‍ തന്നെ വാങ്ങിച്ചുതരുന്നുണ്ട്. ആര്‍ഐആര്‍എസ് എന്ന ഉപകരണം സര്‍ക്കാരിനോട് പലതവണ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. രോഗികള്‍ തന്നെ ഇത് വാങ്ങിച്ചുതരുന്നതുകൊണ്ട് സര്‍ജറി മുടങ്ങാതെ പോവുന്നു. അപേക്ഷിച്ചും ഇരന്നുമാണ് ഉപകരണങ്ങള്‍ വാങ്ങുന്നത്. അത് മടുത്തതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. കൊച്ചിയിലെ ഒരു കമ്പനിയില്‍നിന്നാണ് ആര്‍ഐആര്‍എസ് വാങ്ങുന്നത്. അവര്‍ അയച്ചുതരുന്നതു പ്രകാരം രോഗികള്‍ അവരുടെ ഗൂഗിള്‍പേയിലേക്ക് പണമടക്കുകയോ അല്ലെങ്കില്‍ അവരുടെ ഏജന്റ് വന്ന് പണം വാങ്ങുകയോ ആണ് ചെയ്യുന്നത്. ഉപകരണങ്ങള്‍ക്ക് പലയാളുകള്‍ പണം നല്‍കുന്നതും ഏജന്റുമാര്‍ വന്ന് പണം വാങ്ങുന്നതും തങ്ങള്‍ ഡോക്ടര്‍മാരെ സംബന്ധിച്ച് പ്രതിസന്ധിയാണ്. ഒരു വിജിലന്‍സ് അന്വേഷണം വന്നാല്‍ ഇതൊക്കെ തങ്ങള്‍ക്ക് വലിയ പ്രതിസന്ധി വരുത്തും. തങ്ങള്‍ കൈക്കൂലി വാങ്ങി എന്നതടക്കം പ്രചരിപ്പിക്കപ്പെടാമെന്നും ഡോക്ടര്‍ പറഞ്ഞു.

അടിയന്തര സ്വഭാവമുള്ള ഉപകരണങ്ങള്‍ അടിയന്തരമായിത്തന്നെ വാങ്ങിത്തരണം. വിശദീകരണങ്ങള്‍ക്കെല്ലാം രേഖാപരമായിത്തന്നെ മറുപടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കോളേജില്‍ പഠിച്ചതിനാല്‍ സര്‍ക്കാരിന് സര്‍വീസ് ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇവിടെ ജോലിചെയ്യുന്നത്. കൂടെപ്പഠിച്ചവരെല്ലാം സര്‍ക്കാര്‍ ജോലി വിട്ട് പ്രൈവറ്റ് മേഖലയിലേക്ക് മാറി കോടീശ്വരന്മാരായെന്നും അദ്ദേഹം പറഞ്ഞു. ഒരു നടപടി ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.പിന്‍വലിച്ചിരുന്നു.