തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കൊല്ലുന്നത് 'ഡി ആര്‍ ഫാന്‍സ് തന്നെ' ഉപകരണ ക്ഷാമം കാരണം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന് വിഷയം പുറത്തറിയിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ തുറന്നു പറയുമ്പോള്‍ ചര്‍ച്ചയാകുന്നതും 'ഡിആര്‍ ഫാന്‍സിന്റെ' ഇടപെടലുകളാണ്

' ഞാന്‍ പറഞ്ഞതെല്ലാം പരമാര്‍ത്ഥമാണെന്നും പ്രതിസന്ധികളെ കുറിച്ച് മേലധികാരികളെ നേരത്തെ തന്നെ കൃത്യമായി അറിയിച്ചിരുന്നുവെന്നും' ഡോ. ഹാരിസ് ചിറയ്ക്കല്‍ വീണ്ടും വിശദീകരിച്ചു. നേരത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഡാ ഹാരീസ് ഇട്ടിരുന്നു. ഇതിന് പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിക്കുമ്പോള്‍ രണ്ടു പേരുകളാണ് ഡോ പരാമര്‍ശിക്കുന്നത്. ഒന്ന് സ്ഥലം കൗണ്‍സിലര്‍ എന്ന് ഡോക്ടര്‍ വിളിക്കുന്ന അനില്‍ സാര്‍. രണ്ടാമന്‍ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ സീജവനും.

ഉപകരണക്ഷാമം സൂപ്രണ്ടിനെയും പ്രിന്‍സിപ്പാളിനെയും അറിയിച്ചിരുന്നു. എല്ലാ വിഭാഗങ്ങളിലും പ്രശ്‌നമുണ്ട്. ഒരു വര്‍ഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ട് വിവരങ്ങള്‍ അറിയിച്ചു. മുന്‍ പ്രിന്‍സിപ്പാളിനൊപ്പമാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കണ്ടത്. പിന്നീട് ആരും വിഷയം സംസാരിച്ചിട്ടില്ല. പലരോടും ഈ വിവരങ്ങള്‍ പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ആരോഗ്യ മന്ത്രിക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം. രോഗികള്‍ നേരിടുന്ന പ്രശ്‌നമാണ് പ്രധാനം. ഒരുപാട് രോഗികള്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നുണ്ട്. പലപ്പോഴും രോഗികള്‍ തന്നെ ഉപകരണം വാങ്ങി തരുന്ന സ്ഥിതിയുണ്ട്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും വേണ്ടി ഇരക്കേണ്ടി വരുന്നു. മാര്‍ച്ചില്‍ ഈ ഉപകരണത്തിനായി കത്ത് നല്കിയിരുന്നു. ശസ്ത്രക്രിയ മുടങ്ങുമെന്നും അറിയിച്ചിരുന്നു. നടപടിയുണ്ടായില്ലെന്ന് ഡോക്ടര്‍ പറയുന്നു. ഈ വിശദീകരണത്തിനിടെ എന്തിനാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ വിളിച്ചതെന്നും പറയുന്നുണ്ട്. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശുപാര്‍ശയില്‍ വന്ന രോഗിക്ക് മതിയായ ചികില്‍സ കൊടുക്കാത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ ഓഫീസ് ഡോക്ടറെ വിളിച്ചു വരുത്തിയത്. അന്ന് പ്രിന്‍സിപ്പളും കൂടെ വന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായ കെ സജീവനാണ് പ്രൈവറ്റ് സെക്രട്ടറി. എകെജി സെന്റര്‍ സെക്രട്ടറിയായിരുന്നു മുമ്പ് സജീവന്‍. സിപിഎം സംസ്ഥാന കമ്മറ്റി അംഗം. അതായത് സാധാരണക്കാര്‍ ചികില്‍സാ നഷ്ടം നേരിടുമ്പോഴും മന്ത്രിയുടെ ഓഫീസില്‍ നിന്ന് വരുന്നവര്‍ക്ക് കുറവുണ്ടായാല്‍ അത് അവര്‍ പൊറുക്കില്ലെന്ന് സാരം.

എന്നോടൊപ്പം ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന സീനിയര്‍ ഡോക്ടര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരും ആണ് എന്റെ ശക്തി. ഇന്നുവരെ വ്യക്തി പരമായ ഒരു കാര്യത്തിനും ആരുടേയും മുന്നില്‍ നട്ടെല്ല് വളയ്ക്കാത്ത ഞാന്‍, വകുപ്പ് മേധാവി ആയ ശേഷം ഒരുപാട് പേരെ സാര്‍ വിളിച്ചു, ഒരുപാട് മേശകളുടെ മുന്നില്‍ ഓച്ഛാനിച്ചു നിന്നു, ഒരുപാട് കമ്മിറ്റികള്‍ക്ക് പോയി. ഒന്നും നടന്നില്ല-ഇത് ഹാരീസ് ഫെയ്‌സ് ബുക്കില്‍ എഴുതിയതാണ്. വെള്ളിയാഴ്ച നടക്കേണ്ട മകന്റെ പ്രായമുള്ള യുവാവിന്റെ ശസ്ത്രക്രിയയും മുടങ്ങിയതോടെയാണ് ഡോ.ഹാരിസ് ആദ്യപോസ്റ്റിട്ടത്. യൂറോളജി ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന 41,000 രൂപ വിലയുള്ള ഉപകരണം വാങ്ങി നല്‍കാന്‍ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഓഫീസില്‍കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനായി പലവട്ടം ഈ ഓഫീസിലെത്തി. നിയമപ്രശ്‌നം പറഞ്ഞ് കുരുക്കിടുകയായിരുന്നു. മന്ത്രി ഓഫീസിലും വിവരം അറിയിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല-ഇതും മാധ്യമങ്ങളില്‍ ഡോക്ടറുടേതായി വന്ന വിശദീകരണമാണ്. ഇന്ന് മാധ്യമങ്ങളോട് സ്ഥലം കൗണ്‍സിലര്‍ അനില്‍ സാറിന്റെ ഇടപെടലും പറയുന്നു. ഇവിടെയാണ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി നിര്‍ണ്ണായകമാകുന്നത്. സിപിഎം നിര്‍ദ്ദേശത്തില്‍ നിയമിക്കപ്പെടുന്നവരാണ് ഇവിടെയുള്ളത്. പലരും അഴിമതിക്കാര്‍. പലവട്ടം ഈ സൊസൈറ്റിയെ നിയന്ത്രിക്കുന്ന 'ഡിആര്‍ ഫാന്‍സിനെ' മറുനാടന്‍ തുറന്നു കാട്ടിയിട്ടുണ്ട്. ഇതേ 'ഡി ആര്‍ ഫാന്‍സിനെതിരെയാണ്' ഡോക്ടര്‍ ചിലത് പറയാതെ പറയുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടേയും കൗണ്‍സിലറുടേയും പേര് പുറത്ത് പോസ്റ്റീവായി അവതരിപ്പിച്ചത് പോലും മുമ്പിലുള്ള വെല്ലുവിളികള്‍ എത്രത്തോളമെന്ന് വിശദീകരിക്കാനായിരുന്നു. ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് അതോറിട്ടിയിലെ നിയമനങ്ങള്‍ പി എസ് സിയ്ക്ക് കൈമാറിയാല്‍ തന്നെ മെഡിക്കല്‍ കോളേജുകളിലെ പകുതി പ്രശ്‌നം തീരുമെന്ന് വ്യക്തം.

മെഡിക്കല്‍ കോളേജില്‍ ഉപകരണക്ഷാമമുണ്ടെന്ന് ആവര്‍ത്തിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ മുമ്പോട്ട് വയ്ക്കുന്നത് തിരുത്തലിന്റെ ആവശ്യകതയാണ്. ഉപകരണക്ഷാമത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും മറ്റ് വകുപ്പ് മേധാവികള്‍ ഭയം കാരണം പുറത്തുപറയാത്തതാണെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സെക്രട്ടറിയെ നേരിട്ടുകണ്ട് ഇക്കാര്യം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല എന്നും ഡോ. ഹാരിസ് ആരോപിക്കുന്നു. എല്ലാ വകുപ്പുകളിലും ഉപകാരണക്ഷാമം ഉണ്ടെന്നാണ് ഡോ. ഹാരിസ് പറയുന്നത്. വിവാദമുണ്ടാക്കണമെന്ന് കരുതിയല്ല താന്‍ പോസ്റ്റിട്ടത്. തുറന്നുപറയാന്‍ തനിക്കും ഭയമുണ്ടായിരുന്നു. തുടര്‍ന്ന് ഉപകരണങ്ങള്‍ വാങ്ങിയ ശേഷം അത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും ഡോ. ഹാരിസ് ചോദിച്ചു. പല ഉപകാരണങ്ങളും രോഗികളാണ് വാങ്ങിത്തരുന്നത് എന്ന ഗുരുതരമായ ആരോപണവും അദ്ദേഹവും മുന്നോട്ടുവെച്ചു. വീഴ്ച മന്ത്രിയുടെ ഭാഗത്തല്ല, ഉദ്യോഗസ്ഥരുടെ ഭാഗത്താണെന്നും ശസ്ത്രക്രിയകള്‍ മുടങ്ങുന്ന അവസ്ഥ മുന്‍പും ഉണ്ടാകാറുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറക്കല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറക്കല്‍ പറഞ്ഞത്. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറഞ്ഞിരുന്നു. എന്നാല്‍ ഡോക്ടറിന്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നുമായിരുന്നു ഡിഎംഇ പ്രതികരിച്ചത്. ശസ്ത്രക്രിയാ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സംഭവത്തില്‍ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഓഫീസിനെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തി ഡോക്ടര്‍ രംഗത്തു വരുന്നത്.

കടപ്പാട് രോഗികളോടെന്ന് ഡോക്ടര്‍ ആവര്‍ത്തിക്കുമ്പോള്‍

മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കല്‍. പറഞ്ഞ കാര്യങ്ങളെല്ലാം പരമാര്‍ഥമാണ്. സത്യം പറഞ്ഞശേഷം ഒളിച്ചിരുന്നിട്ടില്ല. ഇക്കാര്യങ്ങള്‍ മേലധികാരികളെയൊക്കെ അറിയിച്ചിട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ മേലധികാരികളെ അറിയിക്കാതിരിക്കുന്നതില്‍ വീഴ്ചവരുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ടെ്. ആരും നേരിട്ടെത്തി ഡിപ്പാര്‍ട്ട്മെന്റില്‍ അന്വേഷണം നടത്തുകയോ ഇക്കാര്യം തിരക്കി വിളിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രോഗികളോട് കടപ്പാടുണ്ട്. അതുകൊണ്ട് ഭയപ്പെട്ടിട്ട് കാര്യമില്ല. ഇക്കാര്യങ്ങളൊന്നും ആരോഗ്യമന്ത്രി അറിയുന്നുണ്ടാവില്ല. ആശുപത്രിയുടെ മേലധികാരികള്‍ മുകളിലേക്ക് അറിയിക്കുന്നതിലെ വീഴ്ചയാണ് പ്രശ്നം. മെഡിക്കല്‍ കോളേജിലെ എല്ലാ വകുപ്പുകളിലും പ്രശ്നങ്ങളുണ്ട്. വാങ്ങുന്ന ഉപകരണങ്ങള്‍ത്തന്നെ ചിലത് ഉപയോഗിക്കാനാവാത്തതാണ്. നിലവില്‍ ഓഗസ്റ്റ് നാലുവരെ രോഗികള്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലേക്ക് പല ഉപകരണങ്ങളും രോഗികള്‍ തന്നെ വാങ്ങിച്ചുതരുന്നുണ്ട്. ആര്‍ഐആര്‍എസ് എന്ന ഉപകരണം സര്‍ക്കാരിനോട് പലതവണ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. രോഗികള്‍ തന്നെ ഇത് വാങ്ങിച്ചുതരുന്നതുകൊണ്ട് സര്‍ജറി മുടങ്ങാതെ പോവുന്നു. അപേക്ഷിച്ചും ഇരന്നുമാണ് ഉപകരണങ്ങള്‍ വാങ്ങുന്നത്. അത് മടുത്തതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. കൊച്ചിയിലെ ഒരു കമ്പനിയില്‍നിന്നാണ് ആര്‍ഐആര്‍എസ് വാങ്ങുന്നത്. അവര്‍ അയച്ചുതരുന്നതു പ്രകാരം രോഗികള്‍ അവരുടെ ഗൂഗിള്‍പേയിലേക്ക് പണമടക്കുകയോ അല്ലെങ്കില്‍ അവരുടെ ഏജന്റ് വന്ന് പണം വാങ്ങുകയോ ആണ് ചെയ്യുന്നത്. ഉപകരണങ്ങള്‍ക്ക് പലയാളുകള്‍ പണം നല്‍കുന്നതും ഏജന്റുമാര്‍ വന്ന് പണം വാങ്ങുന്നതും തങ്ങള്‍ ഡോക്ടര്‍മാരെ സംബന്ധിച്ച് പ്രതിസന്ധിയാണ്. ഒരു വിജിലന്‍സ് അന്വേഷണം വന്നാല്‍ ഇതൊക്കെ തങ്ങള്‍ക്ക് വലിയ പ്രതിസന്ധി വരുത്തും. തങ്ങള്‍ കൈക്കൂലി വാങ്ങി എന്നതടക്കം പ്രചരിപ്പിക്കപ്പെടാമെന്നും ഡോക്ടര്‍ പറഞ്ഞു.

അടിയന്തര സ്വഭാവമുള്ള ഉപകരണങ്ങള്‍ അടിയന്തരമായിത്തന്നെ വാങ്ങിത്തരണം. വിശദീകരണങ്ങള്‍ക്കെല്ലാം രേഖാപരമായിത്തന്നെ മറുപടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കോളേജില്‍ പഠിച്ചതിനാല്‍ സര്‍ക്കാരിന് സര്‍വീസ് ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഇവിടെ ജോലിചെയ്യുന്നത്. കൂടെപ്പഠിച്ചവരെല്ലാം സര്‍ക്കാര്‍ ജോലി വിട്ട് പ്രൈവറ്റ് മേഖലയിലേക്ക് മാറി കോടീശ്വരന്മാരായെന്നും അദ്ദേഹം പറഞ്ഞു. ഒരു നടപടി ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജ ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന് കഴിഞ്ഞദിവസമാണ് ഡോക്ടര്‍ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.


പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന താന്‍ ജോലി രാജിവെയ്ക്കുന്ന കാര്യം ആലോചിക്കുന്നാതായും യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കല്‍ അറിയിച്ചു. എന്നാല്‍, ആരോപണം ആരോഗ്യ വകുപ്പ് അധികൃതര്‍ തള്ളി. പിന്നാലെ തനിക്ക് ചുറ്റും പരിമിതികളാണെന്ന് വ്യക്തമാക്കി ഹാരിസ് ചിറക്കല്‍ പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു.