തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് പരീക്ഷ പരിഷ്‌കരണം നാളെ മുതൽ. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നത്. റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി 'എച്ച്' ടെസ്റ്റ് നടത്തുക. പ്രതിദിന ടെസ്റ്റുകൾ 60 ആയി കുറച്ചു. പുതുതായി 40 പേർക്കും തോറ്റവർക്കുള്ള റീ ടെസ്റ്റിൽ 20 പേർക്കുമാണ് അവസരം നൽകുക. ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ്.

മന്ത്രി കെ ബി ഗണേശ്‌കുമാറിന്റെ നിർദേശപ്രകാരമാണ് മാറ്റം. മന്ത്രിയുടെ നിർദ്ദേശം പാലിക്കാൻ ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ആദ്യഘട്ടത്തിൽ ചെറിയ ഇളവുകൾ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ), കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകൾ. എന്നാൽ മാത്രമേ ലൈസൻസ് കിട്ടൂ. എന്നാൽ പരിഷ്‌കരണവുമായി സഹകരിക്കില്ലെന്നാണ് ഡ്രൈവിങ് സ്‌കൂളുകളുടെ നിലപാട്. സിഐടിയുവും പ്രതിഷേധത്തിലാണ്. അതുകൊണ്ട് തന്നെ എന്തു സംഭവിക്കുമെന്നതിൽ ആശങ്കയുണ്ട്.

'മോട്ടോർ സൈക്കിൾ വിത്ത് ഗിയർ' വിഭാഗത്തിൽ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഗിയർ സിലക്ഷൻ സംവിധാനമുള്ളതും 95 സിസിക്കു മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആണ്. ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെ എൽഎംവി വിഭാഗം വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനായുള്ള ഡാഷ്ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂൾ ഉടമ വാങ്ങി ഘടിപ്പിക്കണം.

ടെസ്റ്റ് റെക്കോർഡ് ചെയ്ത് മെമ്മറി കാർഡ് എംവിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയ ശേഷം മെമ്മറി കാർഡ് തിരികെ നൽകണം. ഡേറ്റ 3 മാസത്തേക്കു സൂക്ഷിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ഇതിനെയെല്ലാം മോട്ടാർ ഡ്രൈവിങ് സ്‌കൂളുകൾ ശക്തിയുക്തം എതിർക്കുകയാണ്.

മെയ് 2 മുതൽ നടപ്പാക്കുന്ന ഡ്രൈവിങ് പരിഷ്‌ക്കാരം ബഹിഷ്‌ക്കരിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ഡ്രൈവിങ് പരീക്ഷ ഉൾപ്പെടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. പ്രതിഷേധം തണുപ്പിക്കാൻ ഗതാഗതമന്ത്രി ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ടുപോവുകയാണ്. പുതിയ ട്രാക്കൊരുക്കാൻ ഗതാഗതകമ്മീഷണർ സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ പുതിയ ട്രാക്കുകൾ ഉണ്ടാക്കിയുമില്ല.

ട്രാക്കൊരുക്കാതെ പരിഷ്‌ക്കാരത്തെ തടയാനായിരുന്നു ഡ്രൈവിങ് സ്‌കൂളുകളുടെ നീക്കം. ഇത് എതിർപ്പുകൾ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിക്കാനും സാധ്യതയുണ്ട്. പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് മന്ത്രിയുടെ തീരുമാനം.