ദുബായ്: ഇന്ന് ലോകത്ത് ഏറ്റവുമധികം വേഗതയില്‍ വളരുന്ന സ്ഥലമാണ് ദുബായ്. പാശ്ചാത്യ രാജ്യങ്ങളെ പോലും വെല്ലുന്ന തരത്തിലുള്ള ജീവിതമാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുക. ഏറ്റവും വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്ന് കൂടിയാണ് ദുബായ്. എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന ജീവിതങ്ങള്‍ക്ക് അപ്പുറം നമ്മുടെ ഉള്ളലിയിപ്പിക്കുന്ന കാര്യങ്ങളും ഇവിടെ അരങ്ങേറുന്നു എന്ന കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍. ഒരിക്കലും നിരസിക്കാന്‍ കഴിയാത്ത മായിക വാഗ്ദാനങ്ങള്‍ നല്‍കി പല രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെ ഇവിടെ എത്തിച്ച് ചൂഷണം ചെയ്യുന്നതിനെ കുറിച്ചാണ് അവയില്‍ പല വാര്‍ത്തകളിലും ഉള്ളത്. ഡെയ്‌ലി മെയല്‍ പോലുള്ള മാധ്യമങ്ങളാണ് ദുബായ് നഗരത്തിന്റെ മറ്റൊരു കഥ ചര്‍ച്ച ചെയ്യുന്നത്.

സൗജന്യ യാത്രകള്‍, ഡിസൈനര്‍ ബാഗുകള്‍, ആഡംബര പാര്‍ട്ടികള്‍, ആയിരക്കണക്കിന് ഡോളര്‍ എന്നിവ വാഗ്ദാനം ചെയ്താണ ഇവര്‍ യുവതികളെ ഇവിടേയ്ക്ക് എത്തിക്കുന്നത്. പക്ഷെ ഒരിക്കല്‍ ഇവരുടെ കൈകളില്‍ അകപ്പെട്ടവര്‍ക്ക് ഇവിടെ നിന്ന രക്ഷപ്പെടുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ധനികരായ ചില പുരുഷന്‍മാരാണ് മോഡിലിംഗിനെന്നും മറ്റും പറഞ്ഞ് അവരെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഇവിടെ എത്തിക്കുന്നത്. വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളും ഇതിനായി സജീവമായി രംഗത്തുണ്ട്. സാമ്പത്തികമായി മോശം ചുറ്റുപാടുകളില്‍ നിന്നുമുള്ള ചില യുവതികളെ സംബന്ധിച്ച ഇവരുടെ മോഹന വാഗ്ദാനങ്ങള്‍ നിരസിക്കാനും കഴിയുകയില്ല.

ഇവരെ പിന്നീട് സ്വകാര്യ വില്ലകളിലും യാട്ടുകളിലും എല്ലാം ഈ സംഘങ്ങള്‍ എത്തിക്കും. പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വര്‍ഷങ്ങളായി ഇത്തരം കാര്യങ്ങള്‍ നടക്കുന്നു എന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ആദ്യം, ഉക്രെയ്നില്‍ നിന്നുള്ള 20 കാരിയായ മരിയ കോവല്‍ചുക്ക് എന്ന യുവതിയെ നട്ടെല്ലും കൈകാലുകളും ഒടിഞ്ഞ നിലയില്‍ ദുബായിലെ ഒരു റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഇവര്‍ താഴേക്ക് വീണത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഇവര്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയാകുകയായിരുന്നു.

എന്നാല്‍ ഇനിയും ഇവര്‍ക്ക് ഓര്‍മ്മ തിരിച്ചു കിട്ടാത്തത് കാരണം എന്താണ് സംഭവിച്ചതെന്ന് ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ ലൈംഗിക അടിമയാക്കിയ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വലിച്ചെറിയുക ആയിരുന്നു എന്നാണ് കോവല്‍ചുക്കിന്റെ സുഹൃത്തുക്കള്‍ സംശയിക്കുന്നത്. മാര്‍ച്ച് 9 ന് ഒരു ഹോട്ടലില്‍ ഒരു പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായി സുഹൃത്തുക്കളോട് പറഞ്ഞതിന് ശേഷമാണ് അവര്‍ പുറത്തേക്ക് പോയത്. എന്നാല്‍ തുടര്‍ന്ന് എട്ട് ദിവസത്തേക്ക് അവളെ കാണാനില്ലായിരുന്നു എന്നാണ് ഡെയ്‌ലി മെയില്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോഡലിംഗ് ഏജന്‍സിയുടെ ആളുകളാണെന്ന് പരിചയപ്പെടുത്തിയ രണ്ട് പുരുഷന്‍മാര്‍ക്കൊപ്പമാണ് കോവല്‍ചുക്ക് പുറത്തേക്ക് പോയത്. അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം കാരണം ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ മടിച്ച നിരവധി സ്ത്രീകളെ കണ്ടതായിട്ടാണ് ഡെയ്ലി മെയില്‍ വെളിപ്പെടുത്തുന്നത്. മോഡലിംഗ് രംഗത്തെ പ്രമുഖരായ പലരും ഇപ്പോള്‍ നല്‍കുന്ന മുന്നറിയിപ്പ് ഇത്തരം പരസ്യങ്ങള്‍ സൂക്ഷിക്കണം എന്നാണ്. സാധാരണയായി 18 നും 25 നും ഇടയിലുള്ള പെണ്‍കുട്ടികളെയാണ് തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്.

യാട്ടുകളിലോ സ്വകാര്യ വില്ലകളിലോ നടത്തുന്ന പാര്‍ട്ടികളിലേക്ക് ക്ഷണിക്കപ്പെടുന്ന സ്ത്രീകളെ പലപ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മയക്ക് മരുന്ന് നല്‍കിയും ബ്ലാക്ക് മെയില്‍ ചെയ്തുമാണ് ഇവരെ വരുതിയിലാക്കുന്നതെന്നും പലരും വെളിപ്പെടുത്തുന്നു. മോഡലിംഗ്, പ്രമോഷന്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ജോലികള്‍ക്കായി ദുബായിലേക്കുള്ള ക്ഷണങ്ങള്‍ നല്‍കുമ്പോള്‍ അതീവ ജാഗ്രത പാലിക്കുക എന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

അവിടെ എത്തിയാല്‍ വില്ലകളിലോ, യാട്ടുകളിലോ, ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ഉള്ള സ്വകാര്യ ഒത്തുചേരലുകള്‍ ഒഴിവാക്കുക. അകത്തു കടന്നാല്‍, പല സ്ത്രീകള്‍ക്കും പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഒരു സാഹചര്യത്തിലും നിങ്ങളുടെ പാസ്‌പോര്‍ട്ട് ആര്‍ക്കും നല്‍കരുത്. ഇരകളെ നിയന്ത്രിക്കാനും കുടുക്കാനും ഉപയോഗിക്കുന്ന ഒരു സാധാരണ തന്ത്രമാണിത്. നിങ്ങള്‍ വിശ്വസിക്കുന്ന ഒരാളോടൊപ്പം മാത്രം യാത്ര ചെയ്യുക എന്നതും പ്രധാനമാണ്.Dubai