- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സില്‍വര്‍ ലൈന്‍ ഔട്ട്; അതിവേഗ പാതയുമായി മെട്രോമാന്‍ വീണ്ടും! കേരളത്തിന്റെ ഗതാഗത ചരിത്രം മാറ്റിയെഴുതാന്‍ ഇ. ശ്രീധരന്‍; പദ്ധതി കേന്ദ്രം ഏറ്റെടുത്തേക്കും; അശ്വിനി വൈഷ്ണവുമായി മെട്രോ മാന്‍ ചര്‍ച്ച ചെയ്തത് കേരളത്തിന്റെ തലവര മാറ്റും പദ്ധതി; തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വരെ രണ്ടര മണിക്കൂര്‍ യാത്ര വീണ്ടും ചര്‍ച്ചകളില്‍

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് വന്‍ വിപ്ലവത്തിന് വഴിയൊരുക്കി മെട്രോമാന്‍ ഇ. ശ്രീധരന്‍ വീണ്ടും സജീവമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട്, കേരളത്തില്‍ പുതിയ അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ റെയില്‍വേ മന്ത്രാലയം ഡി.എം.ആര്‍.സി.യെ ചുമതലപ്പെടുത്തി. കേരളത്തിന്റെ ഗതാഗത വികസനം വഴിമുട്ടി നില്‍ക്കുന്ന ഘട്ടത്തില്‍ രക്ഷകനായി വീണ്ടും 'മെട്രോമാന്‍' ഇ. ശ്രീധരന്‍ എത്തുന്നുവെന്നതാണ് വസ്തുത.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇ. ശ്രീധരന്‍ നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ വിവാദമായ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അന്ത്യമാകുമെന്നും പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പുതിയ പദ്ധതി നിലവില്‍ വരുമെന്നുമാണ് സൂചന. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ നീളത്തില്‍, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാവുന്ന സെമി ഹൈസ്പീഡ് പാതയാണ് വിഭാവനം ചെയ്യുന്നത്. രണ്ടര മണിക്കൂറില്‍ യാത്ര സമയം ചുരുങ്ങാനാണ് സാധ്യത. ഒമ്പത് മാസത്തിനുള്ളില്‍ പദ്ധതിരേഖ പൂര്‍ത്തിയാക്കുമെന്ന് ഇ. ശ്രീധരന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
ജനവാസ മേഖലകളെ ബാധിക്കാത്ത വിധം മേല്‍പ്പാലങ്ങളും തുരങ്കങ്ങളും നിര്‍മ്മിച്ചാകും ഈ പാത യാഥാര്‍ത്ഥ്യമാക്കുക. സില്‍വര്‍ ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയ ശ്രീധരന്‍, നിലവില്‍ റെയില്‍വേ ലൈന്‍ ഇല്ലാത്ത പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാകും പുതിയ അലൈന്‍മെന്റ് തയ്യാറാക്കുക. പൊന്നാനിയില്‍ ഡി.എം.ആര്‍.സി.യുടെ ഓഫീസ് തുറക്കുന്നതോടെ കേരളത്തിന്റെ റെയില്‍ സ്വപ്നങ്ങള്‍ക്ക് പുതിയ വേഗത കൈവരും.
സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പദ്ധതി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍, കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രീധരന്റെ പുതിയ നീക്കം. ഇത് കേവലം ഒരു പദ്ധതിയല്ല, മറിച്ച് കേരളത്തിന്റെ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറാനാണ് സാധ്യത.
അസാധ്യങ്ങളെ സാധ്യമാക്കിയ കര്‍മ്മയോഗി പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ജനിച്ച എളന്താടത്തില്‍ ശ്രീധരന്‍ എന്ന ഇ. ശ്രീധരന്‍, ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ മുഖമുദ്രയാണ്. തകര്‍ന്ന പാമ്പന്‍ പാലം 46 ദിവസം കൊണ്ട് പുനര്‍നിര്‍മ്മിച്ചും, കൊങ്കണ്‍ റെയില്‍വേ എന്ന എന്‍ജിനീയറിങ് അത്ഭുതം യാഥാര്‍ത്ഥ്യമാക്കിയും അദ്ദേഹം ലോകശ്രദ്ധ നേടി. ഡല്‍ഹി മെട്രോയുടെ വിജയശില്പിയായ അദ്ദേഹം, കൊച്ചി മെട്രോയും പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണവും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി കേരളത്തിനും പ്രിയങ്കരനായി. തളരാത്ത വീര്യവുമായി അദ്ദേഹം കേരളത്തിനായി വീണ്ടും സജീവമാകുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവെക്കുന്ന പദ്ധതിക്ക് സാങ്കേതികമായും സാമ്പത്തികമായും വലിയ വ്യത്യാസങ്ങളുണ്ട്: സില്‍വര്‍ ലൈന്‍ നിലവിലുള്ള റെയില്‍വേ പാതയില്‍ നിന്ന് മാറി വലിയ തോതില്‍ ഭൂമി ഏറ്റെടുക്കല്‍ ആവശ്യപ്പെടുന്നതായിരുന്നു. എന്നാല്‍ ശ്രീധരന്റെ പദ്ധതി ജനജീവിതത്തെ ബാധിക്കാത്ത വിധം മേല്‍പ്പാലങ്ങളും തുരങ്കങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതാണ്.
സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാതയായിരുന്നു വിഭാവനം ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ബ്രോഡ്ഗേജ് ശൃംഖലയുമായി യോജിച്ചുപോകുന്നതും ഭാവിയില്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കാവുന്നതുമായ പാതയാകും ശ്രീധരന്‍ ശുപാര്‍ശ ചെയ്യുക. സില്‍വര്‍ ലൈന്‍ കേരളത്തെ നെടുകെ വിഭജിക്കുന്ന മതില്‍ക്കെട്ടുകള്‍ ഉണ്ടാക്കുമെന്ന് ആക്ഷേപമുണ്ടായിരുന്നു. ശ്രീധരന്റെ മേല്‍പ്പാലം രീതി ഇതിന് പരിഹാരമാകും.
സില്‍വര്‍ ലൈനിന് കേന്ദ്രാനുമതി ലഭിക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം നേരിട്ട് ഡി.പി.ആര്‍ ആവശ്യപ്പെട്ടതോടെ ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയും ഫണ്ടിംഗും ഉറപ്പാണ്.


