തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. റെയില്‍വെ മന്ത്രി ആവശ്യപ്പെട്ടാല്‍ ഉടന്‍ ഡല്‍ഹിയിലെത്തി പദ്ധതിയുടെ രൂപരേഖയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് മെട്രോമാന്‍ പറഞ്ഞു. കേന്ദ്രം നിര്‍ദ്ദേശിച്ച മൂന്ന്- നാല് പാതാ വികസനം അപ്രായോഗികമാണെന്നും ശ്രീധരന്‍ പറഞ്ഞു.

റെയില്‍വെ മന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ ഇന്നലത്തെ കൂടിക്കാഴ്ചക്ക് ശേഷം സെമി ഹൈസ്പീഡ് പദ്ധതിയില്‍ സംസ്ഥാനത്തിന് ഉണ്ടായത് ആശങ്ക. ശ്രീധരന്റെ ബദലില്‍ ചര്‍ച്ചയാകാമെന്ന് പറയുമ്പോഴും കേരളത്തില്‍ മൂന്ന് നാല് പാതാ വികസനത്തിനാണ് പരിഗണനയെന്നായിരുന്നു റെയില്‍വെ മന്ത്രിയുടെ പോസ്റ്റ്. എന്നാല്‍ വീണ്ടും പ്രതീക്ഷ നല്‍കുകയാണ് മെട്രോമാന്‍. റെയില്‍വെമന്ത്രി ആവശ്യപ്പെട്ടാല്‍ ഉടന്‍ ഡല്‍ഹിയിലെത്തി ബദലില്‍ ചര്‍ച്ചക്ക് ഒരുക്കമാണ്. ബദലാണ് സില്‍വര്‍ലൈനിനെക്കാള്‍ ഭേദമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലമേറ്റെടുക്കലിനെതിരായ കടുത്ത പ്രതിഷേധവും കേന്ദ്രത്തിന്റെ എതിര്‍പ്പും കാരണമായിരുന്നു സില്‍വര്‍ലൈന്‍ കെട്ടിപ്പൂട്ടേണ്ടി വന്നത്. എന്നാല്‍ കേന്ദ്രവുമായി അടുപ്പമുള്ള ശ്രീധരനും ഡിഎംആര്‍സിയും വഴി വീണ്ടും പദ്ധതി ട്രാക്കിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. അതു നടക്കുമോ എന്നതാണ് അറിയേണ്ടത്.

അതേസമയം കേരളത്തിലെ അതിവേഗഅര്‍ധഅതിവേഗ പാതയെന്ന സ്വപ്നം ഉടന്‍ യാഥാര്‍ഥ്യമായേക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ഹള്‍ നല്‍കുന്ന സൂചന. സില്‍വര്‍ ലൈന് പകരം ഇ ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതി കേന്ദ്രം പരിഗണിക്കുമോ എന്നതില്‍ മുഖ്യമന്ത്രി റയില്‍വേ മന്ത്രി കൂടിക്കാഴ്ക്ക് ശേഷവും അവ്യക്തത തുടരുകയാണ്. ഇ ശ്രീധരന്‍ സമര്‍പ്പിച്ച സ്റ്റാന്‍ഡേഡ് ഗേജിലുളള പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയേക്കില്ല.

കേരളത്തില്‍ മൂന്നും നാലും പാത യഥാര്‍ഥ്യമാക്കുന്നതിലാണ് ശ്രദ്ധയെന്ന് കേന്ദ്രം അറിയിച്ചതായി സൂചന. ഇത് ഏറെക്കുറെ വ്യക്തമാക്കുന്നതാണ് കേന്ദ്ര റയില്‍വേ മന്ത്രിയുടെ പ്രതികരണവും. റെയില്‍വേ മന്ത്രാലയം ഇ. ശ്രീധരന്റെ പദ്ധതി പരിശോധിച്ചാലും അംഗീകരിക്കാന്‍ സാധ്യത കുറവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.